സൗജന്യമായും സമയബന്ധിതമായും വാക്സിൻ എത്തിക്കണം; കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ
പൊതുമേഖല ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിർബന്ധിത ലൈസൻസ് വ്യവസ്ഥ ഉപയോഗപെടുത്തി വാക്സിൻ നിർമ്മിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു
തിരുവനന്തപുരം: കേന്ദ്രത്തിന്റെ കോവിഡ് വാക്സിൻ നയത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ. സൗജന്യമായും സമയബന്ധിതമായും വാക്സിൻ ലഭ്യമാക്കണമെന്ന പ്രമേയം കേരള നിയമസഭ ഐക്യകണ്ഠേനയാണ് പാസാക്കിയത്. വാക്‌സിനെ കേന്ദ്രം കമ്പോളച്ചരക്കാക്കരുതെന്ന് സംസ്ഥാനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചട്ടം 118 അനുസരിച്ച് ആരോഗ്യ മന്ത്രി വീണ ജോർജാണ് പ്രമേയം അവതരിപ്പിച്ചത്.
പൊതുമേഖല ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിർബന്ധിത ലൈസൻസ് വ്യവസ്ഥ ഉപയോഗപെടുത്തി വാക്സിൻ നിർമ്മിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന അടിയന്തിര ആവശ്യത്തിന് അനുമതി നൽകിയ കമ്പനികളുടെയും യൂറോപ്യൻ മെഡിസിൻസ് ഏജൻസി, യുകെ എംഎച്ച്ആർഎ, ജപ്പാൻ പിഎംഡിഎ, യുഎസ്എഫ്ഡിഎ എന്നിവയുടെ അനുമതിയുള്ള വാക്സീൻ കമ്പനികൾക്കും ഇളവ് നൽകാമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.
അതേസമയം കോവിഡ് സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. മരണനിരക്ക് ഉയര്‍ന്നെന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചു. ഡോ.എം.കെ.മുനീറാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്.
എന്നാൽ പ്രതിരോധപ്രവർത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തിക്കാട്ടുന്നുവെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. ഇങ്ങനെയാണോ പ്രതിപക്ഷം സർക്കാരിനെ പിന്തുണയ്ക്കുന്നതെന്നും വീണ ചോദിച്ചു. ആരോഗ്യ മന്ത്രിയുടെ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. കൊവിഡ് വിഷയം ഒരു തരത്തിലും വിവാദം ആക്കാൻ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്നും ആരോഗ്യ പ്രവർത്തകരെ ഇകഴ്‌ത്തി കാട്ടുന്ന ഒരു വാക്കും മുനീർ പറഞ്ഞില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
ഗ്ലാമറസ് ലുക്കിൽ ഭാനു ശ്രീ; താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Recommended Video