യുഡിഎഫ് - ബിജെപി - ചാനൽ-പത്ര മഹാ സഖ്യത്തിൻ്റെ ജൽപനങ്ങൾ ചവറ്റുകൊട്ടയിൽ, പ്രതികരിച്ച് മന്ത്രിമാർ
തിരുവനന്തപുരം: ഏറ്റവും കടുത്ത രാഷ്ട്രീയ പ്രതിസന്ധികളെ സർക്കാരും പാർട്ടിയും അഭിമുഖീകരിച്ച ഈ കാലത്താണ് തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടത് തരംഗം. സർക്കാരിനും സിപിഎമ്മിനും എതിരെയുളള എല്ലാ ആരോപണങ്ങളേയും കാറ്റിൽ പറത്തിയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഇടതുപക്ഷം തൂത്തുവാരിയിരിക്കുന്നത്.
എൽഡിഎഫ് വിജയത്തിൽ പ്രതികരിച്ച് മന്ത്രി എംഎം മണി, കെടി ജലീൽ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവരടക്കം രംഗത്ത് വന്നിട്ടുണ്ട്. ഇടതുപക്ഷം ശരിയുടെ പക്ഷമാണ്, കേരളത്തിൻ്റെ ഹൃദയപക്ഷമാണ് എന്ന് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. കെടി ജലീലിനും ശ്രീരാമകൃഷ്ണനും എതിരെ ഉയർന്ന ആരോപണങ്ങളെ കൂടി മറികടന്നുളളതാണ് എൽഡിഎഫ് വിജയം.

ഇടതുപക്ഷം ശരിയുടെ പക്ഷമാണ്
മന്ത്രി കെടി ജലീലിന്റെ പ്രതികരണം: '' കള്ളപ്രചാരണങ്ങളെ കാറ്റിൽ പറത്തിയും, യു.ഡി.എഫ് - ബി.ജെ.പി - ചാനൽ - പത്ര മഹാ സഖ്യത്തിൻ്റെ ജൽപനങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞും, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സഖാവ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ കണ്ണഞ്ചിപ്പിക്കുന്ന ചരിത്രവിജയം സമ്മാനിച്ച മുഴുവൻ വോട്ടർമാർക്കും അഭിവാദ്യങ്ങൾ. കാലം സാക്ഷി, ഏത് കാറ്റിലും കോളിലും ഇടതുപക്ഷ നൗക, ചീറിയടുക്കുന്ന തിരമാലകളെ ഭേദിച്ച് ലക്ഷ്യസ്ഥാനത്ത് എത്തുകതന്നെ ചെയ്യും. കാരണം, ഇടതുപക്ഷം ശരിയുടെ പക്ഷമാണ്, കേരളത്തിൻ്റെ ഹൃദയപക്ഷമാണ്.

വഴിവിട്ട കൂട്ടുകെട്ട്
വൈദ്യുതി മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്: '' തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉജ്‌ജ്വല വിജയം സമ്മാനിച്ച കേരള ജനതയെ അഭിവാദ്യം ചെയ്യുന്നു. ആദരണീയനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും സിപിഐഎമ്മിന്റെയും എൽഡിഎഫിന്റെയും മറ്റു നേതാക്കളും ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ചരിത്ര വിജയം നേടുമെന്ന് പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ യുഡിഎഫും മുസ്ലീം ലീഗും കോൺഗ്രസും ആർഎസ്എസുമായും അന്തർദേശീയ രംഗത്തുള്ള മറ്റ് വർഗീയ സംഘടനകളുമായും ചേർന്നുണ്ടാക്കിയ വഴിവിട്ട കൂട്ടുകെട്ട് യുഡിഎഫിന്റെ തകർച്ചയ്ക്ക് വഴിവെക്കുമെന്നും ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.

വീഴ്ചക്കുമുള്ള തിരിച്ചടി
ദേശീയ തലത്തിൽ ബിജെപിയും കേന്ദ്രസർക്കാരും ആർഎസ്എസും ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും നേരെ ഉയർത്തുന്ന വെല്ലുവിളികൾക്കും, കർഷക സമരത്തെയും തൊഴിലാളി സമരത്തെയും അടിച്ചമർത്താൻ നോക്കുന്ന കേന്ദ്ര സർക്കാർ നയത്തിനും, അതിനെ ചെറുക്കുന്നതിൽ കോൺഗ്രസും യു.ഡി.എഫും വരുത്തിയ വീഴ്ചക്കുമുള്ള തിരിച്ചടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ്.

സർക്കാരിനുളള അംഗീകാരം
കഴിഞ്ഞ നാലര വർഷക്കാലമായി ഇടതുപക്ഷ സർക്കാർ നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾക്കും, കോവിഡ് മഹാരോഗകാലത്ത് ജനങ്ങളോടൊപ്പം നിന്ന് സർക്കാർ നടത്തിയ പ്രവർത്തനങ്ങൾക്കും ഉള്ള അംഗീകാരവും കൂടിയാണെന്നും കാണാവുന്നതാണ് ഈ വിജയം. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അത്യജ്‌ജ്വല വിജയം നൽകിയ ജനങ്ങളെയും അതിനായി പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും വീണ്ടും അഭിവാദ്യം ചെയ്യുന്നു. ഒപ്പം എല്ലാ തലത്തിലും വിജയിച്ച എൽഡിഎഫ് പ്രതിനിധികളെയും അഭിവാദ്യം ചെയ്യുന്നു''.

അപവാദ പ്രചരണങ്ങളിലൂടെയല്ല
സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ പ്രതികരണം: '' പൊന്നാനിയിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ.. മാധ്യമങ്ങളിലൂടെയും അപവാദ പ്രചരണങ്ങളിലൂടെയുമല്ല രാഷട്രീയ നേതൃത്വങ്ങൾ ജീവിക്കേണ്ടത്. ജനങ്ങൾക്കു വേണ്ടിയുള്ള വികസന പ്രവർത്തനങ്ങളിൽ മുഴുകുകയും കഷ്ടപ്പാടുകളും വേദനയും പരിഹരിക്കാൻ ശ്രമിക്കുകയുമാണ് വേണ്ടത്. അവരാണ് വിജയിച്ചു വരേണ്ടത്... അപ്പോൾ മാത്രമേ ജനങ്ങൾ കൂടെ നിൽക്കുകയുള്ളൂ..''












Click it and Unblock the Notifications