1 രൂപ വെച്ചാൽ 70 രൂപ വരെ; കൊച്ചിയിൽ 'കോട്ടൺ കളിയിൽ' മറിയുന്നത് ലക്ഷങ്ങൾ, ലോട്ടറിക്ക് പ്രിയം കുറയുന്നു
എറണാകുളം: കൊച്ചി പ്രദേശത്ത് വീണ്ടും ചീട്ട് ഉപയോഗിച്ചുള്ള 'കോട്ടൺ കളി' വ്യാപകമാകുന്നു. പ്രധാനമായും മട്ടാഞ്ചേരി, ഫോർട്ട്‌കൊച്ചി, പള്ളുരുത്തി, തോപ്പുംപടി, ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങി, ചെല്ലാനം മേഖലകളിലാണ് കളി നടക്കുന്നത്. നേരത്തേ പൊതു ഇടങ്ങളിൽ നിന്നും മാറി തീർത്തും രഹസ്യമായിട്ടായിരുന്നു കളികൾ നടത്തിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ പരസ്യമായി തന്നെ കട വരാന്തകളിലടക്കമുള്ള സ്ഥലങ്ങളിലാണ് കളികൾ നടക്കുന്നത്.
അവധി ദിവസങ്ങളിൽ ആയിരങ്ങളുടെ കളിയാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. ചീട്ട് വെച്ച് അന്നന്ന് തന്നെ സമ്മാനം ലഭിക്കുന്നതിനാൽ ലോട്ടറിയെക്കാൾ ആളുകൾക്ക് ഇപ്പോൾ കോട്ടൺ കളിയോടാണത്രേ പ്രിയം.

കൊച്ചി പ്രദേശത്ത് ഏകദേശം നൂറോളം കേന്ദ്രങ്ങളിൽ ഇത്തരത്തിൽ കളി നടക്കുന്നുണ്ട്. ദിവസവും നറുക്കെടുപ്പും ഉണ്ടാകുന്നുണ്ട്. ഒരു രൂപ മുടക്കിയാൽ 70 രൂപ വരെ ലഭിക്കുമെന്നതിനാലാണ് ആളുകൾക്ക് കോട്ടൺ കളിയോട് പ്രിയം കൂടുന്നത്. ആയിരങ്ങൾ മുടക്കിയാണ് പലരും കോട്ടൺ കളിക്കിറങ്ങുന്നത്.
രണ്ട് അക്ക നമ്പറുകളാണ് കളിയിൽ നറുക്കെടുക്കുക. വൈകീട്ടായിരിക്കും നറക്കെടുപ്പ്.

കളി കേന്ദ്രത്തിൽ വെച്ച് തന്നെ നറുക്കെടുപ്പും സമ്മാന വിതരണവും നടക്കും. രാവിലെയെത്തി കളിക്കാൻ ഉദ്ദേശിക്കുന്ന നമ്പറുകളും തുകയും ഏൽപ്പിക്കും. വളരെ കുറഞ്ഞ തുകയ്ക്ക് കൂടുതൽ തുക സമ്മാനമായി ലഭിക്കുമെന്നത് കൊണ്ട് ആളുകൾ വീണ്ടും വീണ്ടും വീണ്ടും കൂടുതൽ തുകയിറക്കി കളിക്കും. നറുക്കെുപ്പിനും മറ്റുമായി വിവിധ കേന്ദ്രങ്ങളിൽ പ്രത്യേക ഏജന്റുമാരും ഉണ്ടാകും. ലക്ഷങ്ങളാണ് ഓരോ കളിയിലും മറിയുന്നത്.

അവധി ദിവസങ്ങളിൽ നിരവധി പേർ കോട്ടൺ കളി കേന്ദ്രങ്ങളിൽ എത്താറുണ്ട്. ലക്ഷങ്ങളുടെ കളിയാണ് ഇത്തരം ദിവസങ്ങളിൽ ഇവിടെ നടക്കുന്നത്. സ്ത്രീകൾ അടക്കമുള്ളവരാണ് കളിക്ക് വേണ്ടി എത്തുന്നത്. കോട്ടൺ കളി പലർക്കും ലഹരിയാണ്. അതിനാൽ തന്നെ ഒരിക്കൽ പണം ഇറക്കി പരീക്ഷിക്കുന്നവർ കളിയിൽ കുടുങ്ങി പോകുന്ന സ്ഥിതിയാണ്. ചെറിയ കടകളിലാണ് പലപ്പോഴും കളി നടക്കുന്നത്. ചെറിയ വരുമാനം മാർഗം കൂടിയാണ് ഇവർക്ക് ഇത്. എത്ര രൂപയുടെ കളി നടക്കുന്നുവോ ആ തുകയ്ക്ക് അനുസൃതമായി കട ഉടമകൾക്ക് കമ്മീഷൻ കിട്ടും.

കോട്ടൺ കളി സർക്കാർ നിരോധിച്ചതാണെങ്കിലും കളി നടത്തുന്നവരെ പിടികൂടിയാൽ വലിയ ശിക്ഷയൊന്നുമില്ലാത്തതിനാൽ ആർക്കും ഭയമില്ല. മാത്രമല്ല പോലീസിന്റെ ഭാഗത്ത് നിന്നും ഇത്തരക്കാർക്കെതിരെ യാതൊരു നടപടി ഉണ്ടാകുന്നില്ലെന്നുള്ള ആക്ഷേപവും ഉണ്ട്. അതേസമയം കോട്ടൺ കളി വ്യാപകമായതോടെ പ്രദേശത്ത് ലോട്ടറി കച്ചവടത്തിൽ വലിയ ഇടിവാണ് സംഭവിക്കുന്നത്.

ചെറിയ തുകയെന്നതാണ് കോട്ടൺ കളിയുടെ ആകർഷണം. അതുകൊണ്ട് കൂടിയാണ് ലോട്ടറി വിട്ട് ആളുകൾ കളിയിലേക്ക് പോകുന്നതെന്ന് ലോട്ടറി കടക്കാർ പറയുന്നത്. സ്ഥിരമായി ലോട്ടറി വാങ്ങുന്നവർ പോലും കോട്ടൺ കളിയ്ക്ക് പിന്നാലെയാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. സ്ഥിരം കച്ചവടം കുറഞ്ഞതോടെ ചില ലോട്ടറി കച്ചവടക്കാർക്ക് കടകൾ പൂട്ടിപോകേണ്ട സാഹചര്യം പോലും ഉണ്ടായിട്ടുണ്ടെന്ന് മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications