കേരളത്തില്‍ വരാനിരിയ്ക്കുന്നത് വന്‍ ഭൂചലനം? ശ്രീമുരുഗന്റെ നീരീക്ഷണവും ശാസ്ത്രത്തിന്റെ വിശ്വാസവും
തൃശൂർ: അടുത്തിടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിയ്ക്കുകയാണ്. നേപ്പാള്‍ ഭൂചലനവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭൂചലനവും ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചുകളഞ്ഞു. കേരളത്തിലാണെങ്കില്‍ തൃശൂര്‍ ജില്ലയില്‍ മാത്രം കഴിഞ്ഞ മാസം മൂന്ന് ഭൂചലനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്താണ് ഇതെല്ലാം അര്‍ത്ഥമാക്കുന്നത് എന്നത് സംബന്ധിച്ച പഠനങ്ങളും ചര്‍ച്ചകളുംപലവഴിയ്ക്ക് നടക്കുന്നുണ്ട്. അതിനിടയിലാണ് വീണ്ടും ഭൂചലനസാധ്യത കാണുന്നു എന്ന് സൂചിപ്പിച്ച് ശ്രീമുരുഗന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ വീണ്ടും സ്റ്റാറ്റസ് ഇടുന്നത്. സമീപകാലത്ത് തന്നെ കേരളം ഒരു വലിയ ഭൂചലനത്തിന് സാക്ഷ്യം വഹിച്ചേയ്ക്കും എന്ന ആശങ്കയും ഇദ്ദേഹത്തിനുണ്ട്. കഴിഞ്ഞ തവണ തൃശൂരില്‍ ഭൂചലനം ഉണ്ടാകുന്നതിന് മുമ്പ് അതിന്റെ സൂചനകള്‍ നല്‍കിയ ആളാണ് ശ്രീമുരുഗന്‍.
എന്നാല്‍ ഭൗമശാസ്ത്രജ്ഞര്‍ ഇത്തരം മുന്‍വിധികളെ അത്ര ഗൗരവത്തോടെയല്ല സമീപിയ്ക്കുന്നത്. അതിന് അവര്‍ക്ക് കൃത്യമായ കാരണങ്ങളും ഉണ്ട്.

കേരളം എവിടെ
ഭൂചലനങ്ങളുടെ സാധ്യത കണക്കാക്കിയാല്‍ കേരളം സീസ്മിക് സോണ്‍- 3 ല്‍ ആണ് ഉള്ളത്. ഇത് പ്രകാരം റിക്ടര്‍ സ്‌കെയിലില്‍ 6.5 വരെ തീവ്രത രേഖപ്പെടുത്താവുന്ന ഭൂചലനങ്ങള്‍ ഉണ്ടാകാം.

സ്ഥിരം ഭൂചലനങ്ങള്‍
അടുത്ത കാലം വരെ കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഭൂചലനം സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് വരെ ഇത്തരം വാര്‍ത്തകള്‍ പതിവായിരുന്നു.

ചെറുചലനങ്ങള്‍
ഭൂമിയ്ക്കടിയില്‍ രൂപം കൊള്ളുന്ന മര്‍ദ്ദം പാറകള്‍ക്കിടയിലെ വിള്ളലുകളിലൂടെ പുറം തള്ളപ്പെടുന്നതാണ് ചെറുചലനങ്ങളായി അനുഭവപ്പെടുന്നത്. ഇത് ഒരു തരത്തില്‍ ശുഭസൂചകമാണെന്നും പറയാം.

ഇടയ്ക്കിടെ
ഇടയ്ക്കിടെ ഇത്തരം ചെറു ഭൂചലനങ്ങള്‍ ഉണ്ടാകാതിരിയ്ക്കുമ്പോഴാണ് നാം ഭയക്കേണ്ടത് എന്നാണ് ശ്രീമുരുഗന്റെ നിരീക്ഷണം. ഭൂമിയ്ക്കടിയില്‍ രൂപപ്പെടുന്ന മര്‍ദ്ദം പുറം തള്ളപ്പെടാതെയിരുന്നാല്‍ അത് വഴിവയ്ക്കുക വന്‍ ഭൂചലനത്തിനാകും.
|
വീണ്ടും ഭൂചലനം
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ലഭിയ്ക്കുന്ന പ്രകൃതി സൂചനകളുടേയും റേഡിയോ തരംഗങ്ങളിലെ അസ്വാഭാവികതയുടേയും അടിസ്ഥാനത്തില്‍, മധ്യ കേരളത്തിലോ ദക്ഷിണ കേരളത്തിലോ അടുത്ത ദിവസങ്ങളില്‍ ഒരു ഭൂചലനസാധ്യത കാണുന്നുണ്ടെന്നാണ് ശ്രീ മുരുഗന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിയ്ക്കുന്നത്.

കേരളം ഭയക്കേണ്ട
എന്നാല്‍ കേരളത്തിന്റെ ഭൂഘടനയനുസരിച്ച് ഭയക്കേണ്ടതായി ഒന്നും തന്നെ നിലവില്‍ ഇല്ലെന്നാണ് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ സീനിയര്‍ സയന്റിസ്റ്റ് ആയ ഡോ ജോണ്‍ മത്തായി വണ്‍ ഇന്ത്യയോട് പറഞ്ഞത്.

കേരളത്തിലെ 'വിള്ളലുകള്‍'
പീഠഭൂമിയുടെ പാര്‍ശ്വ ഭാഗത്താണ് കേരളത്തിന്റെ കിടപ്പ്. നിരവധി ഭൂവിള്ളലുകള്‍ ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ ഭൂമിയ്ക്കടിയില്‍ രൂപപ്പെടുന്ന മര്‍ദ്ദം ആ വിള്ളലുകള്‍ വഴി പുറന്തള്ളപ്പെടുന്നും ഉണ്ട്. കേരളം വലിയ ഭൂചലനങ്ങളെ ഭയക്കേണ്ടതില്ല.

ചെറുചലനങ്ങള്‍ ഉണ്ട്
കേരളത്തില്‍ ഇടയ്ക്കിടെ ചെറുചലനങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത് നിരീക്ഷിയ്ക്കപ്പെടുന്നും ഉണ്ട്. എന്നാല്‍ അതൊന്നും ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ മാത്രം ശക്തിയുള്ളതല്ലെന്നാണ് ജോണ്‍ മത്തായി വ്യക്തമാക്കിയത്.

ഹാര്‍ഡ് റോക്ക് മേഖല
കേരളം ഹാര്‍ഡ് റോക്ക് മേഖലയാണ്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ഭൂചലന കഷ്ടങ്ങള്‍ അനുഭവിയ്‌ക്കേണ്ടി വരില്ലെന്നാണ് ശാസ്ത്രമതം.

കെട്ടിടങ്ങളും ശക്തം
ഭൂചലനം ഉണ്ടാകുമ്പോള്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീണാണ് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ കേരളത്തില്‍ പൊതുവെ നല്ല അടിത്തറയോട് കൂടിയ വീടുകളാണ് നിര്‍മിയ്ക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ചെറിയ ഭൂചലനങ്ങളെ പ്രതിരോധിയ്ക്കാന്‍ കെട്ടിടങ്ങള്‍ക്ക് കഴിയും എന്നാണ് വിലയിരുത്തല്‍.

ശ്രീമുരുഗന്‍ പറയുന്നത്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്തരീക്ഷ ഊഷ്മാവില്‍ വലിയ വ്യത്യാസം അനുഭവപ്പെടുന്നുണ്ട്. ഇത് ഒരു ഭൂചലന കാലാവസ്ഥാ സൂചകമാണെന്നാണ് ശ്രീമുരുഗന്‍ പറയുന്നത്.

റേഡിയോ തരംഗങ്ങള്‍
ഹാം റേഡിയോ ഉപയോഗിയ്ക്കുന്ന ശ്രീമുരുഗന് റേഡിയോ തരംഗങ്ങളിലെ 'അനോമിലി' യും നല്‍കുന്നത് ഇത്തരം സൂചനകള്‍ തന്നെയാണെന്നാണ് അദ്ദേഹം വണ്‍ ഇന്ത്യയോട് പറഞ്ഞത്.

കറുത്ത വാവ്
ഫെബ്രുവരി ഒമ്പതിന് കറുത്ത വാവ് ആണ്. ലോകത്തെ വലിയ പല ഭൂചലനങ്ങളും ഉണ്ടായിട്ടുള്ളത് കറുത്തവാവിനോട് അനുബന്ധിച്ചാണ്. ഭൂമിയില്‍ ചന്ദ്രന്റെ ആകര്‍ഷണം ഏറ്റവും അധികം അനുഭവപ്പെടുന്ന സമയാണ് കറുത്തവാവിന്റേത്.

എന്ത് സംഭവിയ്ക്കും?
ഭൂചലനത്തിന്റെ കാര്യം മുന്‍കൂട്ടി പ്രവചിയ്ക്കുക എന്നത് എപ്പോഴും സാധ്യമായിക്കൊള്ളണം എന്നില്ല. ഭൂചലന കാലാവസ്ഥ അനുഭവപ്പെട്ടാല്‍ പോലും അങ്ങനെയൊന്ന് സംഭവിയ്ക്കാന്‍ ഉറപ്പുണ്ടെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ മുന്‍കരുതലുകള്‍ എപ്പോഴും ഗുണം മാത്രമേ പ്രദാനം ചെയ്യുകയുള്ളൂ.












Click it and Unblock the Notifications