കൊവിഡിലും 'കേരളം നമ്പർ വൺ' എന്ന് പരിഹസിച്ചവർക്കുളള മറുപടി, ആ നമ്പർ വൺ ഇവിടെ എടുക്കുന്നില്ല സർ!
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 21,000 കടന്നിരിക്കുകയാണ്. മരണസംഖ്യ എഴുന്നൂറിനോട് അടുക്കുന്നു. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുളള സംസ്ഥാനം കേരളമായിരുന്നു. കേരളം കൊവിഡിന്റെ കാര്യത്തിലും നമ്പര്‍ വണ്‍ എന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചു. എന്നാല്‍ ഇന്ന് കഥമാറി.
ആ ഒന്നാം സ്ഥാനത്ത് നിന്ന് പതിനെട്ടാം സ്ഥാനത്തിലേക്ക് എത്തിയിരിക്കുകയാണ് കേരളം ഇന്ന്. ജാര്‍ഖണ്ഡിന് തൊട്ടടുത്ത്. കൊവിഡ് പ്രതിരോധത്തിൽ രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നും കേരളത്തിന് കയ്യടികൾ ലഭിക്കുന്നു. കേരള മോഡൽ പിന്തുടരാൻ കേന്ദ്ര സർക്കാർ തന്നെ മറ്റ് സംസ്ഥാനങ്ങളോട് നിർദേശിച്ചിരിക്കുകയാണ്. അയ്യായിരത്തില്‍ അധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് ഈ പട്ടികയില്‍ ഇപ്പോള്‍ മുന്നില്‍. 231 പേര്‍ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചു കഴിഞ്ഞു. രണ്ടായിരത്തില്‍ അധികം കൊവിഡ് രോഗികളുളള ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്.
കേരളത്തില്‍ ഇതുവരെ 437 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 127 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് 29,150 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 28,804 പേര്‍ വീടുകളിലും 346 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 20,821 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 19,998 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
ഇന്നലെ കേരളത്തിൽ 11 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ഘട്ടത്തിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാൾ രോഗം ഭേദമായവരുടെ എണ്ണമെത്തിയിരുന്നു. എന്നാൽ വീണ്ടും സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നിരിക്കുകയാണ്. കണ്ണൂര്‍ 7, കോഴിക്കോട് 2, കോട്ടയം, മലപ്പുറം ഒന്നുവീതം എന്നിങ്ങനെയാണ് ഇന്നലെ ഫലം പോസിറ്റീവായത്. ഒരാളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. അത് പാലക്കാടാണ്.
11 കേസുകളില്‍ മൂന്നെണ്ണം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതാണ്. വിദേശത്തുനിന്ന് വന്നവര്‍ അഞ്ച്. കോഴിക്കോട് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജډാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ കണ്ണൂര്‍ ജില്ലക്കാരനാണ്. അവര്‍ ഇരുവരും കേരളത്തിനു പുറത്തുനിന്ന് ട്രെയിനില്‍ വന്നവരാണ്.
Recommended Video
കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ള ജില്ലയെന്ന നിലയില്‍ കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. പൊലീസ് പരിശോധനയും ശക്തമാക്കി. ഇതിന് ഫലം കണ്ടിട്ടുണ്ട്. വാഹനങ്ങള്‍ പുറത്തിറങ്ങുന്നതില്‍ കാര്യമായ കുറവുണ്ട്. ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച തദ്ദേശസ്ഥാപന പരിധിയിലെ പ്രദേശങ്ങള്‍ പൂര്‍ണമായി സീല്‍ ചെയ്തു. നിയന്ത്രണം ലംഘിച്ച് നിരത്തലിറങ്ങിയതിന് ചൊവ്വാഴ്ച 437 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 347 വാഹനങ്ങള്‍ പിടിച്ചെടുത്തു.