ശൈലജ ടീച്ചറെ ഒഴിവാക്കിയത് യെച്ചൂരിയുടെ നിർദേശം തള്ളി; തീരുമാനം പൂർണമായും കേരളഘടകത്തിന്റേത്
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അടക്കം നിർദേശം തള്ളിയാണ് കേരള ഘടകം ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ പുതുമുഖങ്ങൾക്കായിരിക്കും പ്രാധാന്യം എന്ന് പറയുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കെ.കെ ശൈലജ ടീച്ചറും തുടരുമെന്നാണ് അവസാന നിമിഷം വരെ എല്ലാവരും കരുതിയത്. എന്നാൽ പാർട്ടി തീരുമാനം വന്നപ്പോൾ ശൈലജ ടീച്ചറും മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അടക്കം നിർദേശം തള്ളിയാണ് കേരള ഘടകം ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.

പിബിയംഗം പിണറായി ഉൾപ്പെടെ നാലുകേന്ദ്രകമ്മിറ്റിയംഗങ്ങളും മന്ത്രിസഭയിൽ ഉണ്ടാവണമെന്നായിരുന്നു യെച്ചൂരിയുടെ നിർദേശം. എന്നാൽ കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങൾ ഇതിനെ എതിർക്കുകയായിരുന്നു. 'മന്ത്രിസഭാംഗങ്ങളെല്ലാം പുതുമുഖങ്ങൾ' എന്ന പിണറായിയുടെ വാദത്തിന് പി.ബി. അംഗങ്ങളുടെ യോഗത്തിലും പിന്നീട് സംസ്ഥാനസെക്രട്ടേറിയറ്റ്-സംസ്ഥാനകമ്മിറ്റി യോഗങ്ങളിലും മുൻതൂക്കം ലഭിച്ചു.

ദേശീയ തലത്തിലടക്കം ഇടതു സർക്കാരിനും പാർട്ടിക്കും മികച്ചപ്രതിച്ഛായ നേടിക്കൊടുത്ത ശൈലജയെ മാറ്റിനിർത്തിയതിൽ കേന്ദ്ര നേതാക്കൾക്കും നീരസമുണ്ട്. ബൃന്ദ കാരാട്ട് ഉൾപ്പടെയുള്ള നേതാക്കൾ സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ട്. തീരുമാനം പൂർണമായും കേരളഘടകമാണെടുത്തതെന്നും ഇക്കാര്യത്തിൽ ഇടപെടുന്നതിൽ പരിമിതികളുണ്ടെന്നുമാണ് നേതാക്കളുടെ വാദം.

പിണറായിയെ എപ്പോഴും പിന്തുണയ്ക്കുന്ന പ്രകാശ് കാരാട്ടിനും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്. ഒപ്പം വൃന്ദ കാരാട്ടും ശൈലജയെ മാറ്റേണ്ടതില്ലെന്നാണ് അഭിപ്രായപ്പെട്ടത്. യെച്ചൂരി അടക്കമുള്ള നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ലോക നിലവാരത്തില്‍ കെകെ ശൈലജ അറിയപ്പെട്ടിരുന്നു. അത് പാര്‍ട്ടിക്ക് വലിയ നേട്ടവുമായിരുന്നു. സിപിഎമ്മിന്റെ പ്രതിച്ഛായയും ഉയര്‍ത്തി. ഇതൊക്കെയുണ്ടായിട്ടും മാറ്റിയതാണ് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചത്.

കോടിയേരി ബാലകൃഷ്ണനെതിരെയാണ് ആരോപണ മുന നീളുന്നത്. സംസ്ഥാന സമിതിയില്‍ കോടിയേരി ബാലകൃഷ്ണനാണ് മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നും ശൈലജയ്ക്ക് വേണ്ടി മാത്രം ഇളവ് വേണ്ടെന്നുമുള്ള നിലപാട് അറിയിച്ചത്. ഇതിനെ ഭൂരിഭാഗവും പിന്തുണച്ചു. കണ്ണൂരില്‍ നിന്നുള്ള പാര്‍ട്ടിയുടെ മുഖമായി ശൈലജയെ കൊണ്ടുവന്നത് കോടിയേരി അടക്കമുള്ളവരെ ചൊടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. കോടിയേരിയുടെ വാശി ജയിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയിലുയര്‍ന്ന അഭിപ്രായങ്ങള്‍.
Recommended Video

സിപിഎമ്മില്‍ വെറും ഏഴ് പേര്‍ മാത്രമാണ് ശൈലജയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. മുതിര്‍ന്ന നേതാവ് എംവി ജയരാജനും ശൈലജയെ പിന്തുണച്ചു. എന്നാല്‍ വ്യക്തിപ്രഭാവം കണക്കാക്കേണ്ടെന്നായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. ആദ്യ ടേമിന്റെ ആദ്യ വര്‍ഷത്തില്‍ പാര്‍ട്ടിക്ക് ശൈലജയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുണ്ട്.എന്നാല്‍ അതെല്ലാം മറികടന്ന് പാര്‍ട്ടിക്ക് മുകളിലേക്ക് അവര്‍ വളരുകയായിരുന്നു. കഴിഞ്ഞ തവണ കടുപ്പമേറിയ മണ്ഡലത്തില്‍ അവരെ മത്സരിപ്പിക്കാനും പാര്‍ട്ടിക്കുള്ളില്‍ നീക്കമുണ്ടായിരുന്നു.












Click it and Unblock the Notifications