ആർഎസ്എസിൻ്റെ പണി കേരളാ പോലിസ് ഏറ്റെടുക്കുന്നത് ഗൗരവതരം: പോപുലർ ഫ്രണ്ട്
കോഴിക്കോട്: കേരള പോലീസ് വിദ്വേഷ പ്രചാരകരെ സംരക്ഷിക്കുകയാണെന്ന് പോപ്പുലർ ഫ്രണ്ട് നേതൃത്വം. ആർഎസ്എസിന് കീഴ്പ്പെട്ട് കൊണ്ടാണ് കേരള പോലീസ് പ്രവർത്തിക്കുന്നത് എന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ആർഎസ്എസ്- ബിജെപി നേതാക്കൾ നിരന്തരം വിദ്വേഷ പ്രചാരണങ്ങളും കൊലവിളി പ്രസംഗങ്ങളും നടത്തിയിട്ടും കേസെടുക്കാതെ കേരളാ പോലിസ് വർഗീയതയ്ക്ക് കുട പിടിക്കുകയാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീർ പറഞ്ഞു.
'മോദിയോടും യോഗിയോടും അസൂയയും കൊതിക്കെറുവും', ശശി തരൂരിനോട് മുട്ടി ബി ഗോപാലകൃഷ്ണൻ
''അതേസമയം, ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ തെളിവുസഹിതം ചൂണ്ടിക്കാട്ടി കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നവരെ പോലിസ് തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്. സാമൂഹികമാധ്യമങ്ങൾ വഴി ആർഎസ്എസിൻ്റെ വിദ്വേഷ പ്രചാരണങ്ങൾ തുറന്നുകാട്ടുന്നവരെ വേട്ടയാടുന്നതിലൂടെ പ്രത്യക്ഷമായി തന്നെ കേരളാ പോലിസ് ആർഎസ്എസിന് കീഴ്പ്പെടുന്നുവെന്ന് തെളിയിക്കുകയാണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി സംഘപരിവാർ നേതാക്കളും അണികളും നടത്തിയ അതിതീവ്രമായ വിദ്വേഷ - കൊലവിളി പരാമർശങ്ങൾക്കെതിരെ വിവിധ ഘട്ടങ്ങളിലായി പോപുലർ ഫ്രണ്ട് പലതവണ പരാതി നൽകിയിട്ടുണ്ട്'' എന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
''നിരവധി പൊതുപ്രവർത്തകരും സംഘടനകളും ഇതേ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പോലിസിന് പരാതി നൽകിയിട്ടുണ്ട്. കൂടാതെ ബിജെപി- ആർഎസ്എസ് കലാപാഹ്വാനം ചൂണ്ടിക്കാട്ടി മൂന്നാഴ്ച മുമ്പ് പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ ഡിജിപിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. ഇതിലൊന്നും യാതൊരു നടപടിയും പോലിസിൻ്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. എന്നാൽ ഇത്തരത്തിൽ നടപടി ആവശ്യപ്പെട്ടവരെ ഇപ്പോൾ തിരഞ്ഞുപിടിച്ച് വേട്ടയാടുകയും കേസെടുക്കുകയുമാണ്''.
''മുസ്‌ലിംകളേയും മുസ്‌ലിം സംഘടനകളേയും വേട്ടയാടുകയെന്ന ആർഎസ്എസിൻ്റെ പണി കേരളാ പോലിസ് ഏറ്റെടുക്കുന്നത് ഗൗരവതരമാണ് എന്ന് സി പി മുഹമ്മദ് ബഷീർ പറഞ്ഞു. ''കെ പി ശശികല, എൻ ഗോപാലകൃഷ്ണൻ, ടി ജി മോഹൻദാസ്, പ്രതീഷ് വിശ്വനാഥ്, കെ സുരേന്ദ്രൻ, സന്ദീപ് വചസ്പതി, ആർ വി ബാബു, സന്ദീപ് വാര്യർ തുടങ്ങിയ സംഘപരിവാർ നേതാക്കൾക്കെതിരെ നിരവധി പരാതികളാണ് പോലിസിന് ലഭിച്ചിട്ടുള്ളത്. ഇവർക്കെതിരെ യാതൊരു നടപടിയും ഇതുവരേക്കും പോലിസ് സ്വീകരിച്ചിട്ടില്ല. പോലിസ് തുടരുന്ന ഈ മൃദുസമീപനം മുതലെടുത്ത് ഇക്കൂട്ടർ വിദ്വേഷ പ്രചാരണം തുടരുകയാണ്''.
'ശവപറമ്പിലെങ്കിലും ഞങ്ങൾക്ക് ജയിച്ചേ പറ്റു...' പിണറായിക്ക് നടൻ ഹരീഷ് പേരടിയുടെ തുറന്ന കത്ത്
''മുമ്പ് സോഷ്യൽ മീഡിയ വഴി പ്രതീഷ് വിശ്വനാഥ് എന്ന സംഘപരിവാർ നേതാവ് ആയുധങ്ങൾ പ്രദർശിപ്പിച്ച സംഭവത്തിൽ പരാതി നൽകിയപ്പോൾ കേരളത്തിലല്ല എന്നു പറഞ്ഞ് കൈമലർത്തിയ കേരളാ പോലിസ് ആർഎസ്എസുകാർക്ക് എതിരെ കേസെടുക്കണമെന്ന് സോഷ്യൽ മീഡിയ വഴി ആവശ്യപ്പെട്ട വിദേശത്തുള്ളവർക്ക് എതിരേ പോലും കേസെടുത്ത് സംഘപരിവാരത്തിന് ദാസ്യപ്പണി ചെയ്യുകയാണ്. ആലപ്പുഴയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പോലിസുകാർ ക്രൂരമായി മർദ്ദിച്ച് ജയ് ശ്രീറാം, വന്ദേമാതരം എന്നിവ വിളിക്കാൻ നിർബന്ധിക്കുകയും മുസ്‌ലിം വിദ്വേഷം പ്രകടിപ്പിക്കുകയും ചെയ്തത് ഇതോടൊപ്പം കൂട്ടിവായിക്കണം''.
''ഹിന്ദുത്വ ഭീകരത എന്ന പരാമർശത്തിൻ്റെ പേരിലാണ് പോപുലർ ഫ്രണ്ട് തൃശൂർ ജില്ലാ സെക്രട്ടറിയെ സ്റ്റേഷനിൽ തടഞ്ഞുവച്ച് കേസെടുത്തത്. ഇസ്‌ലാമിക തീവ്രവാദം എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന ഹിന്ദുത്വ നേതാക്കൾക്കെതിരെ മൗനം പാലിക്കുകയും ആശയപരമായി തന്നെ ഭീകരത പ്രചരിപ്പിക്കുന്ന ഹിന്ദുത്വത്തെ വിമർശിക്കുമ്പോൾ കേസ് എടുക്കുകയും ചെയ്യുന്ന വ്യക്തമായ വിവേചനമാണ് നമ്മുടെ നാട്ടിൽ ഇപ്പോൾ കാണുന്നത്. കോടതിയെ സമീപിച്ചോ നിയമനടപടികളിൽ ഏർപ്പെട്ടോ സമയം പാഴാക്കാതെ കലാപത്തിന് ഇറങ്ങണമെന്ന് പരസ്യമായി ആഹ്വാനം നടത്തിയ ഭീകരവാദിക്ക് എതിരെ കേസ് എടുക്കുന്നതിന് പകരം അത് ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിക്കുന്നവരെയാണ് പോലീസ് വേട്ടയാടുന്നത്. അതേസമയം പോലിസും ആർഎസ്എസും നടത്തുന്ന ഈ ഒത്തു തീർപ്പിന് മറയിടാൻ പോലിസിനെതിരെ പ്രസ്താവന നടത്തുന്ന തന്ത്രവും ആർഎസ്എസ് നടത്തുന്നുണ്ട്''.
Recommended Video
''ഒരുവശത്ത് പോലിസ് ഉദ്യോഗസ്ഥരാണ് മുസ്‌ലിം യുവാക്കളെ പീഡിപ്പിച്ച ശേഷം ജയ്ശ്രീറാം വിളിപ്പിക്കുന്നത്. മറുവശത്ത് ഇതേ ജയ്ശ്രീറാം വിളിച്ചാണ് എറണാകുളം കിഴക്കമ്പലത്ത് പോലിസ് വാഹനം കത്തിച്ചതും വലിയ കലാപം നടത്തിയതും. ഹിന്ദുത്വ ഭീകരതയുടെ ഈ അഴിഞ്ഞാട്ടം പോലിസിന് നേരെ പോലും ഉയർന്നിട്ടും അതിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത് എന്നത് നമ്മുടെ നിയമപാലന സംവിധാനം എത്രമാത്രം വർഗീയവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. നിരപരാധികളെ വേട്ടയാടുന്നത് അവസാനിപ്പിച്ച് കുറ്റവാളികളും ക്രിമിനൽ പശ്ചാത്തലവുമുള്ള ഹിന്ദുത്വ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ പോലിസ് തയ്യാറാവണമെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാവണമെന്നും'' പോപുലർ ഫ്രണ്ട് നേതാക്കൾ ആവശ്യപ്പെട്ടു.