സംസ്ഥാനത്ത് മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത, ജാഗ്രത
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത നാല് ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 23 വരെയാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെടുന്നത്. ഇന്ന് രണ്ട് ജില്ലകളിലാണ് കാലാവസ്ഥാ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
രണ്ടിടത്തും യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് മഴ സാഹചര്യം ശക്തമാക്കുന്നത്. ഇതിന് പുറമേ മധ്യ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്, ഇതും കേരളത്തിൽ മഴ കനക്കാൻ കാരണമാവുന്നുണ്ട്.

ഒക്ടോബര്‍ 21ഓടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യുനമർദ്ദമായും തുടർന്ന് ഒക്ടോബർ 23 ഓടുകൂടി ഇത് തീവ്ര ന്യുനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അത് കണക്കിലെടുത്താണ് കേരളത്തിൽ വരുന്ന ഒരാഴ്‌ച മഴ സാധ്യത പ്രവചിക്കപ്പെടുന്നത്. നാളെ രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.
പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇത്. മറ്റന്നാൾ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നിങ്ങനെയും ബുധനാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിങ്ങനെ അഞ്ച് ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. എന്നാൽ ഇക്കുറി വടക്കൻ ജില്ലകളിൽ കാര്യമായ മഴ മുന്നറിയിപ്പ് നിലവിൽ ഇല്ലെന്നതാണ് പ്രധാന കാര്യം. അടുത്ത നാല് ദിവസവും മഴ മുന്നറിയിപ്പ് നൽകിയ ജില്ലകളുടെ പട്ടികയിൽ വടക്കൻ കേരളത്തിലെ ജില്ലകൾ ഒന്നുമില്ല.
എങ്കിലും കോഴിക്കോട് ജില്ലയിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ പെയ്‌തിരുന്നു. ഇന്നലെയാണ് മഴയ്ക്ക് നേരിയ ശമനം ഉണ്ടായത്. ഉച്ചയ്ക്ക് ആരംഭിക്കുന്ന മഴ വൈകീട്ട് വരെ നീളുന്ന രീതിയിലായിരുന്നു. ജില്ലയുടെ മലയോര മേഖലകളിലും മഴ കാര്യമായി തന്നെ പെയ്‌തിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിലും മലബാറിലെ ജില്ലകളിൽ ഒരിടത്തും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
അതേസമയം, കേരളതീരത്ത് ഇപ്പോഴും കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്നതിനാൽ തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നിർദ്ദേശിച്ചിരികുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഇത് ഭീഷണി സൃഷ്‌ടിച്ചിരുന്നു. കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്ന സാഹചര്യത്തിൽ ബീച്ചുകളിലേക്കുള്ള വിനോദസഞ്ചാരം പൂർണമായും ഒഴിവാക്കണമെന്നാണ് നിർദ്ദേശം.












Click it and Unblock the Notifications