രാജ്യസഭ തിരഞ്ഞെടുപ്പ്; യുഡിഎഫിന് 2 വോട്ട് കുറയും, ജോണ്‍ ബ്രിട്ടാസും സിപിഎം പരിഗണയില്‍
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഒഴിവ് വരുന്ന 3 സീറ്റുകളിലേക്കുള്ള രാജ്യസഭ തിരഞ്ഞെടുപ്പ് ഈ മാസം 30 ന് നടക്കാന്‍ പോവുകയാണ്. നിലവിലെ നിയമസഭയുടെ കാലാവധിക്കുള്ളില്‍ തന്നെ രാജ്യസഭ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധി വന്നതോടെയാണ് മെയ് രണ്ടിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചത്. നേരത്തെ ഏപ്രില്‍ 2 ന് നടത്താന്‍ തീരുമാനിച്ചിരുന്ന തിരഞ്ഞെടുപ്പ് കേന്ദ്ര നിയമമന്ത്രാലയത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവെക്കുകയായിരുന്നു. ഇതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നത്.

രാജ്യസഭയിലേക്ക്
കെകെ രാഗേഷ്, വയലാര്‍ രവി, പിവി അബ്ദുള്‍ വഹാബ് എന്നിവരുടെ ഒഴിവിലേക്കാണ് കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് രണ്ടും യുഡിഎഫിന് ഒരുസീറ്റിലും വിജയിക്കാന്‍ സാധിക്കും. എല്‍ഡിഎഫിന് ലഭിക്കുന്ന രണ്ട് സീറ്റും സിപിഎം തന്നെ ഏറ്റെടുക്കാനാണ് സാധ്യത.

സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ
അടുത്ത ദിവസം ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ രണ്ട് സീറ്റും സിപിഎമ്മിന് വിട്ടുകൊടുക്കുന്ന തീരുമാനം ഉണ്ടാവും. യുഡിഎഫില്‍ സീറ്റ് മുസ്ലിം ലീഗിന് വിട്ടുകൊടുത്തുകൊണ്ടുള്ള തീരുമാനം നേരത്തെ തന്നെയുണ്ടായിരുന്നു. അവര്‍ പദവി ഒഴിയുന്ന പിവി അബ്ദുള്‍ വഹാബിനെ തന്നെ വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു

വോട്ടില്ലാത്തവര്‍
നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഉണ്ടാവാന്‍ സാധിയതയില്ല. തിരഞ്ഞെടുപ്പ് വേണ്ടി വന്നാല്‍ മൂന്ന് പേര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. കേരള കോണ്‍ഗ്രസ് നേതാക്കളായ പിജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരും ജനപക്ഷം നേതാവ് പിസി ജോര്‍ജുമാണത്. നിയമസഭ തിരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് മൂവരും സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചിരുന്നു.

സ്വാധിനിക്കില്ല
വോട്ടെടുപ്പ് നടന്നാല്‍ യുഡിഎഫിന് ഉറപ്പായ രണ്ട് വോട്ടുകളാണ് ഇതോടെ നഷ്ടമാവുക. അതേസമയം തന്നെ ഈ മൂന്ന് വോട്ടുകളും ഫലത്തെ യാതൊരു വിധത്തില്‍ സ്വാധീനിക്കുന്ന ഘടകവും അല്ല. പാർട്ടിയുടെ അംഗീകാരത്തിനും ചിഹ്നത്തിനുമായി പിസി തോമസ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസുമായി ലയിച്ചതോടെയാണ് പിജെ ജോസഫും മോൻസും എംഎൽഎ സ്ഥാനം ഒഴിഞ്ഞത്.

സിപിഎം ആലോചന
അതേസമയം, രാജ്യസഭയിലേക്ക് മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനിക്കും. കോവിഡ് ചികിത്സയിലാണെങ്കിലും മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ യോഗത്തില്‍ പങ്കെടുക്കും. ഒരു സീറ്റ് സിപിഎം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിന് നല്‍കാനാണ് സാധ്യത.

കഴിഞ്ഞ തവണ
കഴിഞ്ഞ തവണ സിപിഎമ്മിന് ഉറച്ച സീറ്റിലേക്ക് ചെറിയാന്‍ ഫിലിപ്പിന്‍റെ പേര് സജീവമായി ഉയര്‍ന്ന് വന്നിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. രാജ്യസഭയില്‍ പാര്‍ട്ടി നേതാവായി പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്ന നേതാവ് തന്നെ വേണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് എളമരം കരീമിനിനായിരുന്നു അന്ന് സീറ്റ് നല്‍കിയത്.

രണ്ടാമനാര്
ചെറിയാൻ ഫിലിപ്പിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാഞ്ഞതും രാജ്യസഭ ഉദ്ദേശിച്ചാണെന്ന് വിലയിരുത്തപ്പെടുന്നു. രണ്ടാമത്തെ സീറ്റിലേക്ക് മന്ത്രിസഭയില്‍ നിന്നും ഒഴിഞ്ഞ ഇപി ജയരാജന്‍, എകെ ബാലന്‍, തോമസ് ഐസക്, ജി സുധാകരന്‍, പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും കിസാൻസഭ അഖിലേന്ത്യാ ജോയന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണന്‍, മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് എന്നിവരുടെ പേരും പരിണഗനയിലുണ്ട്.
Recommended Video

വീണ്ടും രാഗേഷ് വരുമോ
ഇപ്പോള്‍ കാലാവധി കഴിയുന്ന കെകെ രാഗേഷിന് ഒരു അവസരം കൂടി നല്‍കണമെന്ന ആവശ്യവും ഉയര്‍ന്ന് വരുന്നുണ്ട്. രാഗേഷ് ഒറ്റത്തവണ മാത്രമേ രാജ്യസഭാ കാലാവധി പൂർത്തിയാക്കിയിട്ടുള്ളൂ. കര്‍ഷക പ്രക്ഷോഭത്തില്‍ അടക്കം സജീവമായി ഇടപെട്ട നേതാവ് കൂടിയാണ് എന്നതും അദ്ദേഹത്തിന്‍റെ അനുകൂല ഘടകമാണ്. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎ വര്‍ഗീസാണ് പരിഗണനയിലുള്ള മറ്റൊരാള്‍.












Click it and Unblock the Notifications