ജനുവരി 1ന് സ്‌കൂള്‍ തുറക്കും, ക്ലാസുകൾ രണ്ട് ഷിഫ്റ്റില്‍; വിദ്യാർത്ഥികളും അധ്യാപകരും അറിയേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എല്‍ സി, പ്ലസ് ടു ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ക്ലാസുകള്‍ തുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ പരമാവധി 50 ശതമാനം വിദ്യാര്‍ത്ഥികളെ മാത്രമേ സ്‌കൂളില്‍ അനുവദിക്കാന്‍ പാടുള്ളൂ. ആദ്യത്തെ ആഴ്ചയില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസ് ക്രമീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്ത് ജനുവരി ഒന്നു മുതലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. .

രണ്ട് ഷിഫ്റ്റുകള്‍
സ്‌കൂളില്‍ ആകെയുള്ള കുട്ടികള്‍, ലഭ്യമായ ക്ലാസ് മുറികള്‍, മറ്റുസൗകര്യങ്ങള്‍ എന്നിവ കണക്കിലെടുത്തുവേണം ക്ലാസുകളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം തീരുമാനിക്കാന്‍. രണ്ട് ഷിഫ്റ്റുകളില്‍ വേണം ക്ലാസുകള്‍ നടക്കാന്‍. രാവിലെ ഒന്‍പതിനോ അല്ലെങ്കില്‍ പത്തിനോ ആരംഭിച്ച് പന്ത്രണ്ടിനോ ഒന്നിനോ അവസാനിക്കുന്ന ആദ്യഷിഫ്റ്റും ഒരുമണിക്കോ അല്ലെങ്കില്‍ രണ്ടുമണിക്കോ ആരംഭിച്ച് നാലിനോ അഞ്ചിനോ അവസാനിക്കുന്ന രണ്ടാമത്തെ ഷിഫ്റ്റും.

ശാരീരിക അകലം
ഒരോ ബാച്ചുകളിയെലും കുട്ടികള്‍ക്ക് ക്ലാസ് തുടങ്ങുന്നസമയം, ഇടവേള, അവസാനിക്കുന്ന സമയം തുടങ്ങിയവ വ്യത്യസ്തമായി ക്രമീകരിക്കണം. കുട്ടികള്‍ തമ്മില്‍ ശാരീരിക അകലം പാലിക്കുന്നത് നിര്‍ബന്ധമാക്കണം. കുറഞ്ഞത് രണ്ടുമീറ്റര്‍ അകലം പാലിക്കണം. ആവശ്യമെങ്കില്‍ ഇതിനായി മറ്റ് ക്ലാസ് മുറികള്‍ ഉപയോഗപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.

സജ്ജീകരണങ്ങള്‍
അണുനശീകരണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ഏര്‍പ്പാടാക്കണം. മാസ്‌ക്, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് എന്നിവ ഉറപ്പുവരുത്തണം. കൊവിഡ് രോഗബാധിതരായവര്‍, രോഗ ലക്ഷണമുള്ളവര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പ് നിശ്ചയിച്ച ദിവസത്തിന് ശേഷം മാത്രമേ സ്‌കൂളില്‍ എത്താന്‍ പാടുള്ളൂ.

ആരോഗ്യപരിശോധന
സ്‌കൂള്‍ വാഹനങ്ങളിലും മറ്റുവാഹനങ്ങളിലും സാമൂഹിക അകലം നിര്‍ബന്ധമായും ഉറപ്പുവരുത്തണം. കൂടാതെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അവശ്യഘട്ടങ്ങളില്‍ ആരോഗ്യപരിശോധനാ സൗകര്യവും ഒരുക്കണം. ആഴ്ചയില്‍ ഒരിക്കല്‍ യോഗംകൂടി സാഹചര്യം വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്.

കര്‍ശനമായി പാലിക്കണം
ഭക്ഷണം, കുടിവെള്ളം എന്നിവയും ക്ലാസില്‍ ഉപയോഗിക്കുന്ന വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതും വിദ്യാര്‍ത്ഥികള്‍ ഒഴിവാക്കണം. എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും വിദ്യാര്‍ഥികള്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗം വ്യാപനം വര്‍ദ്ധിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്.


Click it and Unblock the Notifications