സിൽവർ ലൈൻ: 'കുറ്റികള്‍ സ്ഥാപിക്കാൻ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല'; കേന്ദ്രം ഹൈക്കോടതിയില്‍
ഡൽഹി : കേരള സിൽവർ ലൈൻ പദ്ധതിയിൽ പുതിയ വെളിപ്പെടുത്തൽ നടത്തി കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് ഹൈക്കോടതിയെ സർക്കാർ അറിയിച്ചു. പദ്ധതിയെ സംബന്ധിക്കുന്ന പ്രാരംഭ പ്രവർത്തനങ്ങൾക്ക് മാത്രമാണ് സർക്കാർ അനുമതി കൊടുത്തത്.
ഡി പി ആർ തയ്യാറാക്കി നൽകുന്നതിനടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടിയാണ് അനുമതി നൽകിയതെന്നും ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതിനുമുമ്പ് പദ്ധതിയുടെ ഡി പി ആർ കെ റെയിൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ ഈ ഡി പി ആർ അപൂർണം ആണെന്നാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്.
കേരളത്തിന്റെ സ്വപ്ന പദ്ധതിയെ സംബന്ധിക്കുന്ന സാങ്കേതിക വിശദാംശങ്ങളൊന്നും തന്നെ കെ റെയിൽ സമർപ്പിച്ച ഡി പി ആറിൽ ഉണ്ടായിരുന്നില്ല. ഇവ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.
സാങ്കേതിക സാമ്പത്തിക സാധ്യതയുടെ അടിസ്ഥാനത്തിൽ മാത്രമേ ഈ പദ്ധതിക്ക് പൂർണ്ണമായും കേന്ദ്രം അനുമതി നൽകു. സമൂഹികാഘാത പഠനത്തിനത്തിന്റെ ഭാഗമായുള്ള സര്‍വേയുടെ പേരില്‍ കുറ്റികള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല. അതേസമയം, കേന്ദ്ര ധന മന്ത്രാലയം സില്‍വര്‍ലൈന്‍ പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ല എന്നും റെയില്‍വേ മന്ത്രാലയം കോടതിയെ അറിയിച്ചു.
അതേസമയം, സിൽവർ ലൈൻ സർവ്വേ നടത്തുന്നത് ഭൂമി ഏറ്റെടുക്കലിന് അല്ലെന്ന സർക്കാർ വാദങ്ങൾ പൊളിയുന്ന തരത്തിലുളള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങളാണ് പുറത്തായത്. സിൽവർ ലൈൻ പദ്ധതി കടന്ന് പോകുന്ന 11 ജില്ലകളിലെ ജില്ലാ ഭരണകൂടങ്ങൾ പുറത്തിറക്കിയ വിവരങ്ങളിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. തുടർ വിജ്ഞാപനങ്ങളിലും ഏറ്റെടുക്കേണ്ട ഭൂമിയുടെ നമ്പരുകളടക്കം കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. പദ്ധതി സംബന്ധിക്കുന്ന വിജ്ഞാപനം സർക്കാർ പുറത്ത് ഇറക്കിയത് 2021 ഒക്ടോബർ എട്ടിന് ആണ്.
സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ സാമൂഹിക ആഘാത പഠനത്തിന് ആണെന്ന സർക്കാറിന്റെ വാദത്തിന് വിരുദ്ധമാണ് വിജ്ഞാപനം. എന്നാൽ, ഈ വിഷയത്തിൽ സർക്കാർ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. വിജ്ഞാപനത്തിലെ പരാമർശങ്ങൾ സാങ്കേതികം മാത്രം ആണെന്ന് ആയിരുന്നു സർക്കാർ നൽകിയ വിശദീകരണം. അത്യാവിശ്യം ആകുന്ന മുറയ്ക്ക് സർവേ സ്ഥലങ്ങളിലെ മരങ്ങൾ മുറിക്കാൻ അനുമതി ഉണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: 'എൽഡിഎഫ് 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും'; സിപിഎം
അതേസമയം , പദ്ധതിയുടെ ഭാഗമായി സർവേ കല്ല് സ്ഥാപിക്കുന്നതിൽ ജനങ്ങളുടെ ഭൂമി വില കൊടുത്ത് വാങ്ങാം എന്നും ഈ പുറത്തു വന്ന വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നുണ്ട്. സിൽവർ ലൈൻ പദ്ധതി സർക്കാർ മുന്നോട്ട് വയ്ക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ്. പദ്ധതിയിൽ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് സർക്കാർ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു. ഇക്കാര്യവും പുറത്തായ വിജ്ഞാപനത്തിലൂടെയാണ് വ്യക്തമാകുന്നത്. സാമൂഹിക ആഘാത പഠനം ഭൂമി ഏറ്റെടുക്കലിന് മുന്നോടിയാണെന്ന് വെളിപ്പെടുത്തുന്നതാണ് ഈ വിജ്ഞാപനം.
ക്യൂട്ട് ചിരിയിൽ സെൽഫി; ഉടൻ പങ്കിട്ട് ലൈക്കുകൾ വാരിക്കൂട്ടി നടി ഐശ്വര്യ ലക്ഷ്മി
Recommended Video
കെ റെയിൽ കോർപറേഷന്റെ അനുമതിയോടെ പ്രത്യേക നിർദേശത്തിലാണ് നിയമനം നടത്തിയിരിക്കുന്നത്. ഐ എ എസ് ഉദ്യോഗസ്ഥൻ യു വി ജോസിനായിരുന്നു ലാന്റ് അക്വിസിഷൻ ഓഫീസറായി സർക്കാർ നിയമിച്ചത്. നിലവിൽ ഇദ്ദേഹം വിരമിച്ചു . 2021 ഒക്ടോബർ 21 - നായിരുന്നു ഇദ്ദേഹത്തിന്റെ നിയമനം എന്നതും വിജ്ഞാപനത്തിൽ വ്യക്തമാണ്. എന്നാൽ, സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായാണ് സർവേ കല്ലുകൾ സ്ഥാപിക്കുന്നതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.