കര്‍ണാടക എസ്എസ്എല്‍സി പരീക്ഷ; കേരളത്തില്‍ നിന്നുള്ള 367 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി
ബെംഗളൂര്‍: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ് എസ് എല്‍സി പരീക്ഷകള്‍ കര്‍ണാടകയില്‍ പുനഃരാരംഭിച്ചു. സംസ്ഥാനത്തുടനീളമുള്ള 98.3 ശതമാനം (7,71,878) കുട്ടികള്‍ വ്യാഴാഴ്ച പരീക്ഷ എഴുതിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. രജിസ്റ്റര്‍ ചെയ്ത 7,85 140 പേരില്‍ 13,212 കുട്ടികള്‍ പരീക്ഷക്ക് ഹാജരായിട്ടില്ലെന്നാണ് കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ അറിയിച്ചത്.
വ്യാഴാഴ്ച ഹാജരാകാതിരുന്ന വിദ്യാർത്ഥിക്ക് വ്യാക്തമായ കാരണമുണ്ടെങ്കിൽ, ഓഗസ്റ്റ് മാസത്തിൽ സപ്ലിമെന്ററി പരീക്ഷ എഴുതാൻ അവസരമൊരുക്കുമെന്നും കുമാര്‍ പറഞ്ഞു. ചില രോഗ ലക്ഷണങ്ങൾ കാണിച്ച സംസ്ഥാനത്തൊട്ടാകെയുള്ള 201 ഓളം വിദ്യാർത്ഥികളെ പ്രത്യേക മുറികളിലാണ് പരീക്ഷ എഴുതിച്ചത്. ആരോഗ്യവകുപ്പ് ഈ വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നുണ്ടെന്നും കുമാർ കൂട്ടിച്ചേര്‍ത്തു.
Recommended Video
പ്രത്യേകം വാഹന സൗകര്യം ഏര്‍പ്പെടുത്തിയായിരുന്നു കാസര്‍ഗോഡ് ജില്ലയില്‍ നിന്നും കര്‍ണാടക പത്താംതരം പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെ പരിക്ഷാ സെന്‍ററുകളില്‍ എത്തിച്ചത്. ആകെ 367 വിദ്യാര്‍ത്ഥികളാണ് കാസര്‍കോട് ജില്ലയില്‍ നിന്നും കര്‍ണാടക പത്താംതരം പരീക്ഷയെഴുതുന്നത്. ജില്ലയില്‍ നിന്ന് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ദക്ഷിണ കന്നഡ ഭരണകൂടം ഒരുക്കിയിരുന്നു.
മഞ്ചേശ്വരം വരെയുള്ള കെഎസ്ആര്‍ടിസി ബസുകള്‍ പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച് തലപ്പാടി വരെ സര്‍വീസ് നീട്ടുമെന്ന് കളക്ടര്‍ ഡോ ഡി സജിത് ബാബു നേരത്തെ അറിയിച്ചിരുന്നു. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം ഇ പാസ് ആവശ്യമില്ല. പരീക്ഷാ അഡ്മിഷന്‍ ടിക്കറ്റ് മാത്രം മതിയാവും. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കളെ അനുവദിക്കുന്നില്ല. അതിര്‍ത്തികളില്‍ കൃത്യ സമയത്ത് വിദ്യാര്‍ത്ഥികളെ എത്തിക്കുകയും തിരികെ കൊണ്ടു പോകുകയും ചെയ്യേണ്ട ചുമതല രക്ഷിതാക്കള്‍ക്കാണ്.