കാലവർഷം മെയ് 31ന് തന്നെയെത്തിയേക്കും; വരാനിരിക്കുന്നത് മുൻ വർഷങ്ങളുടെ ആവർത്തനമോ?
നേരത്തെയെത്തുക മാത്രമല്ല മുൻവർഷങ്ങളിലെ പോലെ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുമുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ നൽകുന്ന സൂചന
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷം ഇത്തവണ നേരത്തെയെത്തും. മെയ് 31ന് കാലവർഷമെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. നിലവില്‍ കാലവര്‍ഷം ശ്രീലങ്കയിലും മാലി ദ്വീപിലും എത്തിച്ചേര്‍ന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണ് കാലവർഷത്തിന്റെ സഞ്ചാരം വേഗത്തിലാക്കിയത്. സാധാരണ ഗതിയിൽ ജൂൺ ആദ്യ ദിവസങ്ങളിലാണ് കാലവർഷമെത്താറുള്ളത്.
Recommended Video

നേരത്തെയെത്തുക മാത്രമല്ല മുൻവർഷങ്ങളിലെ പോലെ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുമുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ നൽകുന്ന സൂചന. രണ്ടാം പ്രളയത്തിന് കാരണമായ 2019 ലേതിനു സമാനമായ മഴ ഇത്തവണയും ജൂൺ അവസാനവും ജൂലൈയിലുമായി ലഭിച്ചേക്കുമെന്നാണ് ഇതുവരെ ലഭിച്ച ഡേറ്റകളും നിരീക്ഷണങ്ങളും വിശകലനം ചെയ്തു ശാസ്ത്രജ്ഞർ പറയുന്നത്.
എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളോ വിശകലനങ്ങളോ ഇതുവരെയുണ്ടായിട്ടില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാനത്ത് അറബിക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദ, ചുഴലിക്കാറ്റ് പ്രവണതയും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഈ വർഷം ആദ്യം അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ നിന്ന് സംസ്ഥാനം പൂർണമായും മുക്തമായിട്ടില്ല.
ശക്തമായ വേനൽ മഴയാണ് ഇത്തവണ സംസ്ഥാനത്ത് ലഭിച്ചത്. ടൗട്ടെ ചുഴലിക്കാറ്റും ഇതിന് കാരണമായി. ഈ സാഹചര്യത്ത്യൽ തന്നെ സംസ്ഥാനത്തെ മണ്ണ് കുതിർന്ന് കിടക്കുകയും ഡാമുകൾ പലതും നിറഞ്ഞ സ്ഥിതിയിലുമാണ്. ഇപ്പോൾ തന്നെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഈ അവസ്ഥയിൽ ശക്തമായ മഴ ലഭിച്ചാൽ തന്നെ പ്രളയ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ അഭിപ്രയാപ്പെടുന്നത്.
മഴപ്പാത്തി അടക്കം വർഷത്തിനുള്ള അനുകൂലഘടകങ്ങൾ അന്തരീക്ഷത്തിൽ എതാണ്ട് ഒരുങ്ങിക്കഴിഞ്ഞു. കാലാവസ്ഥയിൽ പ്രത്യേക സ്ഥിതിവിശേഷങ്ങൾ ഉണ്ടായില്ലെങ്കിൽ ഈ മാസം അവസാനം കാലവർഷം ആരംഭിക്കും. കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ നേരത്തെ എത്തുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷകനായ തമിഴ്‌നാട് വെതര്‍മാന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications