തെക്ക് പടിഞ്ഞാറൻ കാലവർഷം ദുർബലം; കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥ
കഴിഞ്ഞ 24 മണിക്കൂറിൽ പാലക്കാട് ജില്ലയിലെ എരിമയൂരിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 3 സെന്റി മീറ്റർ
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ ദിവസം തെക്ക് പടിഞ്ഞാറൻ കാലവർഷം ദുർബലമായിരുന്നു. സംസ്ഥാനത്തിന്റെയും ലക്ഷദ്വീപിന്റെയും ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ പാലക്കാട് ജില്ലയിലെ എരിമയൂരിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 3 സെന്റി മീറ്റർ. തൃശൂർ ജില്ലയിലെ ചിന്മോണിയിൽ 2 സെന്റി മീറ്ററും ഇടുക്കി ജില്ലയിലെ പീരുമേട്, എറണാകുളത്തെ മൂവാറ്റുപുഴ എന്നിവിടങ്ങളിൽ ഓരോ സെന്റി മീറ്റർ മഴയും രേഖപ്പെടുത്തി.ഈ ദിവസങ്ങളിൽ താരതമ്യേന മഴ കുറവാണെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

വരും ദിവസങ്ങളിലും കേരളത്തിൽ സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ ദിനാന്തരിക്ഷ താപനില റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ എവിടെയും മഴ മുന്നറിയിപ്പോ അലർട്ടുകളോ പ്രഖ്യാപിച്ചട്ടില്ല. അതേസമയം അടുത്ത ആഴ്ചയോടെ കാലവർഷം ശക്തിപ്രാപിക്കില്ലെന്ന റിപ്പോർട്ടുമുണ്ട്.
ജൂൺ 18 വരെ സാധാരണയിൽ നിന്നും 40 ശതമാനം അധികമഴ ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച മുതൽ ഇത് ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ജൂൺ 24 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ സാധാരണ ലഭിക്കുന്നതിന്റെ 26 ശതമാനം മാത്രം മഴയാണ് പെയ്തത്. വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂലൈ ആദ്യ വാരത്തോടെ മാത്രമേ ഇനി കാലവർഷം ശക്തിപ്രാപിക്കൂ.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
പ്രത്യേക ജാഗ്രത നിർദേശം
30-06-2021 മുതൽ 04-07-2021 വരെ: തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ, വടക്കൻ അറബിക്കടൽ എന്നീ സമുദ്രഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.












Click it and Unblock the Notifications