യൂത്ത് ഐക്കൺ പുരസ്കാരം പൃഥ്വിരാജ് ഏറ്റുവാങ്ങി; 'കൈയ്യടികൾ ഓർമ്മിപ്പിക്കുന്നത് കൂടുതൽ ജാഗ്രത'
തിരുവനന്തപുരം: സ്ത്രീ വിരുദ്ധ സിനിമയിൽ അഭിനയിക്കില്ല എന്ന് താനൊരാൾ മാത്രം വിചാരിച്ചാൽ പ്രത്യേകിച്ച് ഒരു മാറ്റവും സിനിമ മേഖലയിൽ സംഭവിക്കില്ലെന്നും എന്നാൽ തനിക്ക് ചെയ്യാൻ കഴിയുന്ന വലിയ കാര്യമായി ആ തീരുമാനത്തെ കാണുന്നുവെന്നും ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. കലാരംഗത്ത് നിന്നുള്ള യൂത്ത് ഐക്കൺ പുരസ്‍കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം . കൂടുതൽ ജാഗ്രതയോടെ മുന്നോട്ട് പോകുക എന്നതാണ് എല്ലാ കയ്യടികളും അംഗീകാരങ്ങളും ഓർമ്മിപ്പിക്കുന്നതെന്ന് മന്ത്രി കെടി ജലീൽ പറഞ്ഞു.
മതവും ദൈവവും കലയും സംസ്കാരവും ശാസ്ത്രവും സാഹിത്യവും അതിന്റെ പൂർണ്ണതയിൽ എത്തുന്നത് അതിൽ മനുഷ്യൻ കൂടി ചേരുമ്പോഴാണ് . മനുഷ്യനെ മാറ്റി നിർത്തിക്കൊണ്ട് ഇതൊന്നും സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കൺ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയാരുന്നു അദ്ദേഹം. വർഗീയതക്കെതിരെ യുവതയുടെ ഉത്സവം കലാ പരിപാടിയുടെ ഉദ്‌ഘാടനവും മന്ത്രി നിർവഹിച്ചു.
ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ ഏത് ആഗ്രഹവും സാധിക്കാമെന്ന് കായിക രംഗത്ത് നിന്ന് യൂത്ത് ഐക്കൺ പുരസ്ക്കാരത്തിനു അർഹനായ ഫുട്ബാൾ താരം സികെ വിനോദ് പറഞ്ഞു. സാഹിത്യം രംഗത്ത് നിന്ന് കഥാകൃത്ത് പിവി ഷാജികുമാർ ,വ്യവസായ രംഗത്ത് നിന്ന് യുവ സംരംഭകൻ വരുൺ ചന്ദ്രൻ , കാർഷിക രംഗത്ത് നിന്ന് രാജേഷ് കൃഷ്ണൻ ,സാമൂഹ്യ സേവന രംഗത്ത് നിന്ന് ആഷ്‌ല റാണി എം.ഡി എന്നിവരും യൂത്ത് ഐക്കൺ പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി .
യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ചടങ്ങിൽ അധ്യക്ഷത വഹിച്ചു , യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു, വിമൺസ് കോളേജ് പ്രിൻസിപ്പൽ ഡോ.പി അനിത ദമയന്തി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. യുവജന കമ്മീഷൻ അംഗം ഐ. സാജു സ്വാഗതവും, കമ്മീഷൻ സെക്രട്ടറി ടിഎ അൽഫോൻസ നന്ദിയും പറഞ്ഞു.