കെവിനെ പുലർച്ചെ അവർ റോഡിൽ ഇറക്കിക്കിടത്തി.. കെവിന്റെ ബന്ധു അനീഷ് വെളിപ്പെടുത്തുന്നു
Recommended Video

കോട്ടയം: കെവിന്‍ ജോസഫിന്റെ മരണത്തില്‍ നിര്‍ണായകമായ വെളിപ്പെടുത്തലുമായി ബന്ധു അനീഷ്. അനീഷിന്റെ മാന്നാനത്തെ വീട്ടില്‍ നിന്നാണ് കെവിനെ പത്തംഗ സംഘം തട്ടിക്കൊണ്ട് പോയത്. അനീഷിനേയും സംഘം തട്ടിക്കൊണ്ട് പോയിരുന്നു. എന്നാല്‍ പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു.
കെവിനെ അക്രമി സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് തന്നെയാണ് എന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങളാണ് അനീഷ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് കേസില്‍ ഷാനു ചാക്കോ അടക്കമുള്ളവര്‍ക്ക് വെല്ലുവിളിയാകും.

ക്രൂരമായി മര്‍ദ്ദിച്ചു
മൂന്ന് വാഹനങ്ങളിലായി എത്തിയ സായുധ സംഘമാണ് കെവിനേയും അനീഷിനേയും മര്‍ദ്ദിച്ച് കടത്തിക്കൊണ്ട് പോയത്. രണ്ട് വാഹനങ്ങളിലായി കയറ്റിയ ഇരുവരേയും അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇടിക്കട്ട പോലുള്ള വസ്തു കൊണ്ടാണ് തല്ലിച്ചതച്ചത് എന്ന് അനീഷ് പറയുന്നു. പോലീസ് സ്‌റേറഷനില്‍ നിന്നും വിളി വന്ന പശ്ചാത്തലത്തില്‍ അനീഷിനെ സംഘം വഴിയില്‍ ഇറക്കി. കെവിനെ അവസാനമായി കാണുമ്പോള്‍ നടക്കാന്‍ പോലും ആവാത്ത അവസ്ഥയില്‍ ആയിരുന്നുവെന്ന് അനീഷ് പറയുന്നു.

കെവിനെ റോഡിൽ കിടത്തി
മര്‍ദ്ദനമേറ്റ് തനിക്ക് ഛര്‍ദ്ദിക്കാന്‍ വന്നപ്പോഴാണ് മൂന്ന് വാഹനങ്ങളും റോഡില്‍ നിര്‍ത്തിയത്. അപ്പോള്‍ സമയം പുലര്‍ച്ചെ നാല് മണി ആയിട്ടുണ്ടായിരുന്നുവെന്ന് അനീഷ് പറയുന്നു. താന്‍ പുറത്ത് ഇറങ്ങിയപ്പോള്‍ മറ്റൊരു വാഹനത്തില്‍ നിന്ന് അവര്‍ കെവിനേയും പുറത്തിറക്കി. കെവിനെ അവര്‍ റോഡില്‍ ഇറക്കി കിടത്തുകയായിരുന്നു. കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തായിരുന്നു അതെന്നും അനീഷ് പറയുന്നു.

കെവിന്‍ ഓടി രക്ഷപ്പെട്ടുവെന്ന്
ആ അവസ്ഥയിലാണ് കെവിനെ താന്‍ അവസാനമായി കണ്ടത്. ഛര്‍ദ്ദിച്ച് കഴിഞ്ഞതോടെ താന്‍ അബോധാവസ്ഥയില്‍ ആയി. ഷാനുവും സംഘവും നേരം വെളുത്ത ശേഷം തന്റെ അടുത്ത് വന്നു. കെവിന്‍ ഓടി രക്ഷപ്പെട്ടു എന്നാണ് ഷാനു തന്നോട് പറഞ്ഞത്. പുഴ നീന്തിക്കടന്ന് കെവിന്‍ പോയെന്ന് അവര്‍ പറഞ്ഞത് തനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല എന്ന് അനീഷ് പറയുന്നു.

എഴുന്നേൽക്കാൻ ആകാത്ത വിധം അവശൻ
കാരണം നീന്താന്‍ എന്നല്ല, എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു കെവിന്‍ അപ്പോള്‍. പിന്നീട് അനീഷിനെ സംഘം കോട്ടയത്തേക്ക് തിരിച്ച് കൊണ്ട് വന്ന് ഇറക്കി. നീനുവിനെ ഹോസ്റ്റലില്‍ നിന്നും വിളിച്ച് ഇറക്കിക്കൊണ്ട് വരാം എന്ന് പറഞ്ഞതോടെയാണ് അനീഷിന് തിരിച്ച് അയക്കാന്‍ ഷാനുവും സംഘവും തയ്യാറായത്.

പോലീസിനെതിരെ വെളിപ്പെടുത്തൽ
കെവിന്റെ മരണത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐയ്ക്ക് എതിരെയും അനീഷ് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. തട്ടിക്കൊണ്ട് പോകുന്ന വഴിക്ക് ഷാനുവും എസ്‌ഐ ഷിബുവും ഫോണില്‍ സംസാരിച്ചിരുന്നു. മൂന്ന് തവണയാണ് ഇവര്‍ ഫോണില്‍ സംസാരിച്ചത്. എസ്‌ഐ ഷാനുവിനെ രണ്ട് തവണ അങ്ങോട്ട് വിളിച്ചു. തലേദിവസം രാത്രി ഷാനുവിനെയും സംഘത്തേയും പോലീസ് പിടികൂടിയപ്പോള്‍ എസ്‌ഐക്ക് 10000 രൂപ നല്‍കിയെന്ന് ഷാനു പറഞ്ഞതായും അനീഷ് വെളിപ്പെടുത്തി.












Click it and Unblock the Notifications