കേന്ദ്രത്തിന്റെ ഒട്ടകപ്പക്ഷി നയങ്ങളെ പ്രതിരോധിക്കാൻ ഐസകിന്റെ മിഷൻ കിഫ്ബി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ചു കൊണ്ടാണ് ധനകാര്യ മന്ത്രി ഡോക്ടര്‍ തോമസ് ഐസകിന്റെ രണ്ടാം ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്. കേന്ദ്രനയങ്ങളെ ഒട്ടകപ്പക്ഷി നയങ്ങളെന്ന് സോമസ് ഐസക് പരിഹസിച്ചു. നോട്ട് നിരോധനത്തിന്റെ ഇനിയും അവസാനിക്കാത്ത പ്രതിസന്ധികള്‍ക്ക് കിഫ്ബിയാണ് തോമസ് ഐസക് പരിഹാരമായി ഉയര്‍ത്തിക്കാട്ടുന്നത്.

കഴിഞ്ഞ 6 മാസത്തിനിടെ കിഫ്ബി അഭിമാനകരമായ നേട്ടമാണ് കാഴ്ച വെച്ചതെന്ന് തോമസ് ഐസക് വ്യക്തമാക്കി. നോട്ട് നിരോധനത്തിന്റെ ഏറ്റവും ശക്തമായ പ്രതിരോധമായി കിഫ്ബി മാറുമെന്നും ധനമന്ത്രി പറഞ്ഞു.

കിഫ്ബിയുടെ ആദ്യ ധനകാര്യ വര്‍ഷം തന്നെ 15,000 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കിഫ്ബി 25,000 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച മാന്ദ്യവിരുദ്ധ പാക്കേജ് ഈ സാമ്പത്തിക വര്‍ഷമാണ് പൂര്‍ണമായും നടപ്പിലാക്കുക. ഒപ്പം 25,000 കോടിയുടെ പുതിയ പദ്ധതികള്‍ കൂടിയാവുമ്പോള്‍ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്താനുള്ള ബജറ്റിന് പുറത്തുള്ള സംവിധാനമാണ് കിഫ്ബി അഥവാ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. കിഫ്ബി വഴി ബജറ്റിന് പുറത്തുള്ള ചിലവും വകമാറ്റലും ഇല്ലാതാകുമെന്നാണ് ധനകാര്യവകുപ്പിന്റെ നിലപാട്.

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജിന് കിഫ്ബി വഴി പണം കണ്ടെത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പദ്ധതികള്‍ക്കൊന്നും പണം അനുവദിച്ചില്ലെന്നാണ് ആരോപണം ഉയരുന്നത്.












Click it and Unblock the Notifications