യെമൻ പൗരന്റെ കൊലപാതകം; മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി, ഒരു മാസത്തിനകം നടപ്പാക്കണം
ന്യൂഡൽഹി: യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകി പ്രസിഡന്റ്. കൊല്ലപ്പെട്ട തലാൽ അബ്‌ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹം ഉൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും നടത്തിവന്ന മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കാനുള്ള സാഹചര്യം വരുന്നത്. ഒരു മാസത്തിനുള്ളിൽ വധശിക്ഷ നടപ്പാക്കിയേക്കും.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവും ഗോത്രത്തലവന്മാരും മാപ്പു നൽകാതെ നിമിഷപ്രിയയുടെ മോചനം സാധ്യമാകില്ല. ചർച്ചകൾക്കായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയെ യെമൻ തലസ്ഥാനമായ സനായിലെത്തിച്ചിട്ട് 5 മാസം പിന്നിട്ടുകഴിഞ്ഞു. അതിനിടയിലാണ് വധശിക്ഷ നടപ്പാക്കാനുള്ള അനുമതി യെമൻ പ്രസിഡന്റ് നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് കൃത്യമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ വ്യക്തമാക്കുന്നത്. യെമനിൽ നിന്നുള്ള ആളുകൾ കൂടി ഉൾപ്പെട്ട സമിതിയാണ് ഇത്. എന്നാൽ ഇവർക്ക് ഔദ്യോഗികമായി വധശിക്ഷയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യൻ എംബസി നിയോഗിച്ച അഭിഭാഷകൻ അബ്‌ദുല്ലാ അമീർ 20,000 യുഎസ് ഡോളർ കൂടി (ഏകദേശം 16.60 ലക്ഷം) ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചർച്ചകളാരംഭിക്കാൻ രണ്ടാം ഗഡുവായാണ് ഈ തുക ആവശ്യപ്പെട്ടത്. നേരത്തെ മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായി 16.71 ലക്ഷം രൂപ സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ കഴിഞ്ഞ ജൂണിൽ നിക്ഷേപിച്ചിരുന്നു.
മോചനത്തിനുള്ള ദയാധനത്തെക്കുറിച്ച് കൂടിയാലോചനയ്ക്കായി എംബസി ബാങ്ക് അക്കൗണ്ട് വഴി 40,000 ഡോളര്‍ കൈമാറാന്‍ അനുവദിക്കണമെന്നഭ്യർത്ഥിച്ച് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി കേന്ദ്രത്തോട് അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ കേന്ദ്ര വിദേശകാര്യമന്ത്രാലയം അംഗീകരിക്കുകയായിരുന്നു. തുടർന്നാണ് ആദ്യഗഡു നിക്ഷേപിച്ചത്.
ആദ്യ ഗഡുവായി നൽകിയ തുക വിവിധ പ്രദേശങ്ങളിലെ ജനകീയ പിരിവുവഴി ശേഖരിച്ചതായിരുന്നു. ഈ തുക ഏത് രീതിയിലാണ് വിനിയോഗിച്ചതെന്നറിയാതെ എങ്ങനെയാണ് അടുത്ത ഗഡു ശേഖരിക്കുക എന്നാണ് ധനശേഖരണത്തിന് മുന്നിൽ നിന്ന സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തകർ ചോദിക്കുന്നത്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയെ യമൻ പൗരനായ തലാല്‍ അബ്‌ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് വധശിക്ഷയ്ക്ക് വിധിച്ചത്. 2017ലായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്. ജോലി ആവശ്യാര്‍ഥം യെമനിലെത്തിയ അവര്‍ ചതിക്കപ്പെടുകയായിരുന്നുവെന്നാണ് കുടുംബം ചൂണ്ടിക്കാണിക്കുന്നത്.
യമനില്‍ നഴ്‌സായിരുന്നു നിമിഷ. നിമിഷയെ സഹായിച്ചു എന്ന കുറ്റമാണ് സഹപ്രവര്‍ത്തകയായ നഴ്‌സ് ഹനാനെതിരെ ചുമത്തിയിരിക്കുന്നത്. ഹനാനെ ജീവപര്യന്തം തടവിന് വിധിച്ചിരിക്കുകയാണ് കോടതി. നിലവിലെ സാഹചര്യത്തിൽ തലാലിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ നിമിഷ പ്രിയക്ക് വധ ശിക്ഷയിൽ നിന്ന് മോചനം സാധ്യമാകൂ.












Click it and Unblock the Notifications