സിപിഎമ്മിന് കൂടുതല്‍ സംഭാവന കിറ്റക്സ് വക: മര്യാദയെന്ന് സാബു, ഒന്നും അറിയില്ലെന്ന് എംവി ഗോവിന്ദന്‍
കൊച്ചി: സംസ്ഥാന സർക്കാരും സാബു ജേക്കബ് നേതൃത്വം നല്‍കുന്ന കിറ്റക്സ് ഗ്രൂപ്പും തമ്മില്‍ വലിയ തർക്കങ്ങളും വെല്ലുവിളികളുമാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടക്കുന്നത്. സാബു ജേക്കബിന്റെ ട്വന്റി-ട്വന്റി പാർട്ടി പ്രവർത്തകരും സി പി എം പ്രവർത്തകരും തമ്മില്‍ കിഴക്കമ്പലത്ത് നിരവധി തവണ സംഘർഷം ഉണ്ടാകുകയും ചെയ്തു.
കുന്നത്തുനാട് എം എല്‍ എ ശ്രീനിജനും സാബു ജേക്കബുമായി നിരന്തരുമുണ്ടായ പ്രശ്നങ്ങള്‍ നിയമപോരാടത്തിലേക്ക് വരെ എത്തിനില്‍ക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും 2022-23 സാമ്പത്തിക വർഷം സിപിഎമ്മിന് കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് കിറ്റെക്സ് ഗ്രൂപ്പില്‍ നിന്നാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

പാർട്ടിക്ക് സംഭാവന നല്‍കിയവരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സിപിഎം തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 30 ലക്ഷം രൂപയാണ് ചെക്ക് വഴി കിറ്റെക്സ് ഗ്രൂപ്പ് സി പി എമ്മിന് സംഭാവനയായി കൈമാറിയത്. സി പി എമ്മിന് സംഭവാന നല്‍കിയ കമ്പനികളുടെ പട്ടികയില്‍ കേരളത്തില്‍ ഒന്നാമതും ഇന്ത്യയില്‍ എട്ടാമതുമാണ് കിറ്റെക്സ് ഗ്രൂപ്പ്.
56.8 ലക്ഷം രൂപ സംഭാവന നൽകിയ സിഐടിയു കർണാടക സംസ്ഥാന കമ്മിറ്റിയാണ് പട്ടികയിൽ ഒന്നാമതുള്ളത്. വരവ് ചെലവ് കണക്കുകള്‍ക്കും സംഭാവനകള്‍ സംബന്ധിച്ച പ്രസ്താവനയ്ക്കുമൊപ്പം സമർപ്പിച്ച ഫോം 24 ലണ് സംഭാവന നല്‍കിയവരുടെ പേര് വിവരങ്ങളുള്ളത്. 20000 രൂപയില്‍ കൂടുതലായി പാർട്ടിക്ക് സംഭാവന നല്‍കിയവരുടെ വിവരങ്ങളാണ് ഫോം 24 ല്‍ ഉള്‍പ്പെടുത്തുക. 20000 രൂപയ്ക്ക് മുകളിലായി സി പി എമ്മിന് ആകെ 6.2 കോടി രൂപ സംഭാവനയിനത്തില്‍ ലഭിച്ചിട്ടുണ്ട്.
കിറ്റെക്സ് ഗ്രൂപ്പിന്റെ സംഭാവനയെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയത്. പാർട്ടിയുടെ സംഭാവനകൾ സംബന്ധിച്ച വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് അക്കൗണ്ട്സ് വിഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽനിന്ന് വ്യക്തികൾ, സ്വർണവ്യാപാരികൾ, ബിൽഡർമാർ എന്നിവരില്‍ നിന്നാണ് സി പി എമ്മിന് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത്.
അതേസമയം, സമാന്യ മര്യാദയുടെ പേരിലാണ് സി പി എമ്മിന് സംഭാവനകള്‍ നല്‍കിയതെന്നാണ് കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ് വ്യക്തമാക്കുന്നത്. സി പി എം തിരഞ്ഞെടുപ്പ് ഫണ്ട് ചോദിച്ച് സമീപിച്ചിരുന്നു. ഞങ്ങൾ സാമാന്യ മര്യാദയുടെ പേരിൽ സംഭാവന നൽകി. അത് തികച്ചും സ്വാഭാവികമായ നടപടിയാണ്. അവരെ പേടിയുള്ളതുകൊണ്ടല്ല പണം നൽകിയത്. പണം വാങ്ങിയ ശേഷവും അവർ ഞങ്ങൾക്കു നേരെ വരുന്നുണ്ടെങ്കിൽ ചോദ്യം ചെയ്യേണ്ടത് അവരുടെ തത്വങ്ങളെയാണെന്നും സാബു ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications