കെകെ ശൈലജ ഇനി മുതല്‍ പാർട്ടി വിപ്പ്; ആരാണ് പാർട്ടി വിപ്പ്, ചുമതലകള്‍ എന്തൊക്കെ
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്നും ആരോഗ്യമന്ത്രി കെകെ ശൈലജയെ മാറ്റി നിര്‍ത്തിയതിനെ തുടര്‍ന്ന് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. സംസ്ഥാനത്ത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ കെകെ ശൈലജ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ നേടിയിരുന്നു. സംസ്ഥാനത്ത് പിണറായി സര്‍ക്കാരിന് അധികാര തുടര്‍ച്ച നേടാന്‍ സഹായിച്ച നിര്‍ണായക ഘടകങ്ങളില്‍ ഒന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനം. എന്നാല്‍ പുതിയ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഒഴികെ ബാക്കി എല്ലാവരെയും ഒഴിവാക്കിയിരിക്കുകയാണ്.
Recommended Video
ഇനി മുതല്‍ പാർട്ടി വിപ്പായി കെകെ ശൈലജ തുടരും. ഇത്തവണ സിപിഎമ്മില്‍ നിന്ന് പതിനൊന്ന് പുതുമുഖങ്ങളാണ് മന്ത്രിസഭയില്‍ എത്തിയത്. അതേസമയം, കെകെ ശൈലജയെ ഒഴിവാക്കിയതില്‍ പാര്‍ട്ടി അണികളില്‍ നിന്നു പോലും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
കെകെ ശൈലജയെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം വരെ ആരംഭിച്ചിരുന്നു. ചിലര്‍ കെ ആര്‍ ഗൗരിയമ്മയുമായി കെകെ ശൈലജയെ താരതമ്യം ചെയ്തിരുന്നു. എന്നാല്‍ സിപിഎം തീരുമാനത്തില്‍ ഇനി മാറ്റമുണ്ടാകാനുള്ള ഒരു സാധ്യതയുമില്ല. എന്നാല്‍ കെകെ ശൈലജയെ ഇപ്പോള്‍ ചുമതലപ്പെടുത്തിയിരിക്കുന്ന പാർട്ടി വിപ്പിന്റെ പ്രത്യേകതകളും ചുമതലകളും എന്തൊക്കെയാണെന്ന് പരിശോധിക്കാം. കഴിഞ്ഞ സര്‍ക്കാരില്‍ എസ് ശര്‍മ്മയായിരുന്നു പാര്‍ട്ടി വിപ്പ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളുടെ സ്വാഭാവം പാര്‍ലമെന്റിലും നിയമസഭയിലും നിയന്ത്രിക്കുന്നതിന് വേണ്ടി ഓരോ രാഷ്ട്രീയ പാര്‍ട്ടികളും നിയമിക്കുന്ന വ്യക്തിയാണ് വിപ്പ്. സഭയില്‍ പ്രാധാന ചര്‍ച്ചകളും വോട്ടെടുപ്പും നടക്കുന്ന ദിവസങ്ങളില്‍ നിശ്ചയമായും അംഗങ്ങള്‍ ഹാജരാകണമെന്നും പാര്‍ട്ടി പറയുന്ന രീതിയില്‍ തന്നെ വോട്ടു ചെയ്യണമെന്നും നല്‍കുന്ന നിര്‍ദ്ദേശത്തെയും വിപ്പ് എന്നാണ് പറയുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗം വിപ്പ് ലംഘിച്ചാല്‍ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയാള്‍ അയോഗ്യനാകുന്നതാണ്.