രണ്ടാം പിണറായി സര്‍ക്കാറില്‍ കെകെ ശൈലജയില്ല: ഞെട്ടിച്ച തീരുമാനവുമായി സിപിഎം, ഇനി എംഎല്‍എ മാത്രം
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറില്‍ സിപിഎമ്മില്‍ നിന്നും ആരൊക്കെ മന്ത്രിമാരാവും എന്ന കാര്യത്തില്‍ വലിയ അഭ്യൂഹങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. പുതിയ മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍ ആയിരിക്കുമെന്ന സൂചനയായിരുന്നു ആദ്യം മുതല്‍ ഉണ്ടായിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ പ്രശസ്തി നേടിയ ആരോഗ്യമന്ത്രിയായ കെകെ ശൈലജയെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്തകളും പിന്നീട് വന്നു. എന്നാല്‍ ഏറ്റവും അവസാനമായി വരുന്ന സൂചനകള്‍ പ്രകാരം കെകെ ശൈലജയേയും മന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്.
Recommended Video

ടേം വ്യവസ്ഥ
നിയമസഭ തിരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥി ഘട്ടത്തില്‍ തന്നെ ടേം വ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കാന്‍ സിപിഎമ്മിന് സാധിച്ചിരുന്നു. ആര്‍ക്കും ഇളവ് നല്‍കേണ്ടെന്ന തീരുമാനത്തില്‍ ഉറച്ച് നിന്നതോടെയാണ് പ്രമുഖരായ തോമസ് ഐസക്, ജി സുധാകരന്‍ എന്നിവര്‍ മത്സരത്തില്‍ നിന്നും പുറത്ത് പോയത്. ഇപ്പോള്‍ അതേ കര്‍ശന നിലപാടാണ് മന്ത്രി സ്ഥാനത്തേക്കുള്ള കാര്യത്തിലും സിപിഎം പിന്തുടരുന്നത്.

പ്രതീക്ഷകള്‍
എല്ലാവരേയും പുതുമുഖങ്ങളായി ഉള്‍പ്പെടത്തുമ്പോള്‍ കെകെ ശൈലജയ്ക്ക് മാത്രം ഇളവ് ലഭിച്ചേക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ശൈലജയ്ക്ക് മാത്രം ഇളവ് നല്‍കേണ്ടെന്ന നിര്‍ണ്ണായക തീരുമാനത്തിലേക്ക് സിപിഎം എത്തുകയായിരുന്നു. 88 അംഗ സിപിഎം സംസ്ഥാന സമിതിയില്‍ ഏഴ് പേര്‍ മാത്രമാണ് കെകെ ശൈലജ തുടരട്ടേയെന്ന അഭിപ്രായം മുന്നോട്ട് വെച്ചത്.

മികച്ച പ്രവര്‍ത്തനം
മന്ത്രിയെന്ന രീതിയില്‍ മികച്ച പ്രവര്‍ത്തനം മുന്നോട്ട് വെച്ച നേതാവാണ് കെകെ ശൈലജ. നിപ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിലടക്കം കെകെ ശൈലജ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ സംഘടനാ സംവിധാനത്തില്‍ എല്ലാവര്‍ക്കും തുല്യ പരിഗണനും നീതിയും പൊതു തീരുമാനവും വേണമെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ച് നിന്നതോടെ ശൈലജയ്ക്ക് അവസരം നിഷേധിക്കപ്പെടുകയായിരുന്നു.

സിപിഎം മന്ത്രിമാര്‍
മന്ത്രിമാരുടെ കാര്യത്തിലുള്ള ഔദ്യോഗിക പത്രക്കുറിപ്പ് സിപിഎം പുറത്തിറക്കിയിട്ടുണ്ട്. പാർലമെന്ററി പാർടി നേതാവായി മുഖ്യമന്ത്രി പിണറായി വിജയനെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ , പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു.

രാജേഷ് സ്പീക്കര്‍
സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനേയും, പാർടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും. പാർലമെന്ററി പാർടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു. സംസ്ഥാന സമിതിയ യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ പങ്കെടുത്തു.
മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍












Click it and Unblock the Notifications