'ബംഗാളില്‍ സിപിഎം ബിജെപിയെ സഹായിച്ചപ്പോള്‍ കേരളത്തില്‍ കണ്ടത് രാഷ്ട്രീയ പ്രബുദ്ധത'
തിരുവനന്തപുരം: കേരളത്തില്‍ വന്‍ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. ആകെയുള്ള 20 സീറ്റില്‍ 19 ലും വലിയ ലീഡിലാണ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത്. ബംഗാളില്‍ സിപിഎം ബിജെപിയെ സഹായിച്ചപ്പോള്‍ കേരളത്തില്‍ കണ്ടത് രാഷ്ട്രീയ പ്രബുദ്ധതയാണെന്ന് ഷാജി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഷാജിയുടെ പോസ്റ്റ് വായിക്കാം
പൂർവ്വാധികം ശക്തിയോടെ ഈ ജനാധിപത്യ പോരാട്ടം നാം തുടരുക തന്നെ ചെയ്യും. ബിജെപിയുടെ ഈ വിജയത്തിന്റെ കാരണം നിരവധി ഘടകങ്ങളെ ആശ്രയിച്ചുള്ളതാണ്. അതിൽ ഏറ്റവും പ്രധാനം കോൺഗ്രസ്സിന്റെ ഏക കക്ഷി ഭരണം തകരുകയും ചെറുകിട കക്ഷികൾ രാജ്യത്തിന്റെ അധികാരം പങ്കിടുകയും ചെയ്തു എന്ന ഇന്ത്യൻ രാഷ്ടീയത്തിലെ വഴിത്തിരിവാണ്.ഇത് അമിതമായ ആത്മവിശ്വാസത്തിലേക്കും അധികാര മോഹങ്ങളിലേക്കും പ്രാദേശിക കക്ഷികളെയടക്കം നയിക്കുകയും ഒരു വിശാല സഖ്യ മുന്നേറ്റത്തിന് തടയിടുകയും ചെയ്തുവെന്നതാണ് യാഥാർത്ഥ്യം.
ഇത് കൃത്യമായി മുതലെടുക്കാൻ ബിജെപിക്ക് സാധിച്ചുവെന്നതാണ് ഈ തെരെഞ്ഞെടുപ്പടക്കം നൽകുന്ന രാഷ്ട്രീയ പാഠം. മതേതര കക്ഷികൾക്കിടയിലെ ഇത്തരം അമിത മോഹങ്ങളെ ഒഴിച്ചു നിർത്തി ബിജെപിക്കെതിരായുള്ള പോരാട്ടം അതിന്റെ പൂർണ്ണതയിൽ സാധ്യമാക്കാൻ കഴിയുമെങ്കിൽ ഇന്ത്യ ഇപ്പോഴും കൈപ്പിടിയിലാണെന്ന സൂചനകൾ ഈ തെരെഞ്ഞെടുപ്പ് നൽകുന്നുണ്ട്. അഞ്ച് വർഷം ബി ജെ പി മൃഗീയമായ ഭൂരിപക്ഷത്തോടെ രാജ്യം ഭരിച്ചു. പക്ഷെ ഇന്ത്യയിലെ പ്രതിപക്ഷ നിരയുടെ നിരന്തര പോരാട്ടം ബി ജെ പി യുടെ താൽപര്യങ്ങളെ പലതിനെയും തടഞ്ഞു നിർത്തി എന്നത് വസ്തുതയാണ്.ആ പോരാട്ടത്തെ കൂടുതൽ തലങ്ങളിലേക്ക് ജനാധിപത്യപരമായി ശക്തിപ്പെടുത്തുകയും ആത്മവിശ്വാസത്തോടെയും സ്ഥൈഥര്യത്തോടെയും മുന്നോട്ട് പോവുകയും ചെയ്യുക എന്നതാണ് നമ്മുടെ ദൗത്യം.
പശ്ചിമ ബംഗാളുൾപ്പെടെ സി പി എം ബി ജെ പി യെ സഹായിച്ചപ്പോൾ, ശബരിമലയിലും അതാവർത്തിക്കാതെ സി പി എമ്മിനെയും ബി ജെ പിയേയും ഒരുമിച്ചു പ്രതിരോധിച്ച കേരളീയ രാഷട്രീയ പ്രബുദ്ധത വരും കാല ഇന്ത്യൻ രാഷ്ട്രീയത്തിലെ കറുത്ത ദിനങ്ങൾക്കുമേൽ വെളിച്ചമായി പ്രകാശിക്കുക തന്നെ ചെയ്യും. അതു കൊണ്ട് അനാവശ്യമായ ഭീതി സൃഷ്ടിക്കുന്ന പ്രചാരണങ്ങളെ തിരസ്കരിച്ച് ആർജവത്തോടെ മുന്നോട്ട് പോവുക.