Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രോളിങ് നിരോധനത്തിന് ഒരുങ്ങി കൊച്ചി: 47 ന് പകരം 52 ദിവസം നിരോധനം, മത്സ്യ തൊഴിലാളികള്‍ക്ക് ദുരിതം!!

കൊച്ചി: ഓഖി ദുരന്തത്തിനു ശേഷമുള്ള ആദ്യത്തെ ട്രോളിങ് നിരോധനത്തിനു ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉള്‍ക്കടലില്‍ ദിവസങ്ങളോളം തങ്ങി മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി മുനമ്പം, വൈപ്പിന്‍, തോപ്പുംപടി തുറമുഖങ്ങളില്‍ തിരിച്ചെത്താന്‍ തുടങ്ങി. ശേഷിക്കുന്ന ബോട്ടുകള്‍ ഞായറാഴ്ച വൈകിട്ടോടെ തുറമുഖങ്ങളിലെത്തും. സംസ്ഥാനത്തു പതിവുള്ള 47 ദിവസ നിരോധനത്തിനു പകരം ഇത്തവണ 52 ദിവസ കാലയളവിലേക്കാണ് മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം. ഇന്നു രാത്രി കൃത്യം 12 മണിക്കു തുടങ്ങി ജൂലൈ 31 രാത്രി 12 നാണു സമാപിക്കുന്നത്. അടുത്ത കൊല്ലം മുതല്‍ 61 ദിവസം നീളുന്ന സമ്പൂര്‍ണ മത്സ്യബന്ധന നിരോധനം സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ജില്ലയില്‍ 1432 ട്രോളിങ് ബോട്ടുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ഏകദേശം 600ഓളം ബോട്ടുകള്‍ കൊച്ചിയിലെ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചു മത്സ്യബന്ധനം നടത്തുന്നു. ട്രോളിങ് നിരോധനത്തിനു മുന്നോടിയായി ഇതര സംസ്ഥാന ബോട്ടുകള്‍ തീരം വിടാന്‍ ഫിഷറീസ് വകുപ്പു നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊച്ചിയില്‍ രജിസ്‌ട്രേഷനുള്ള ബോട്ടുകള്‍ വാടകയ്‌ക്കെടുത്തു മത്സ്യബന്ധനം നടത്തുന്ന തമിഴ്‌നാടുകാരായ തൊഴിലാളികളുണ്ട്. ഇവിടെ ബോട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തമിഴ്‌നാട് സ്വദേശികളുമുണ്ട്. നിരോധനം തുടങ്ങുന്നതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങും. കുളച്ചില്‍, കന്യാകുമാരി മേഖലയിലുള്ളവരാണ് ഏറെയും. അടുത്തിടെയായി അസം, ബിഹാര്‍, പശ്ചിമബംഗാള്‍ സ്വദേശികളും ബോട്ടുകളില്‍ പണിക്കു പോകുന്നുണ്ട്.

trolling1

ഓഖി ദുരന്തവും തുടര്‍ന്ന് ഇടയ്ക്കിടയ്ക്കുണ്ടായ പ്രകൃതിക്ഷോഭ മുന്നറിയിപ്പുകളെയും തുടര്‍ന്ന് ഇത്തവണ ദിവസങ്ങളോളം ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കടലില്‍ പോകാന്‍ സാധിച്ചില്ല. ട്രോളിങ് നിരോധനം കൂടിയായതോടെ തീരത്തിന് ഇനി വറുതിയുടെ ദിനങ്ങള്‍. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത യാനങ്ങളെ നിരോധനത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബോട്ടുകളില്‍ പണിയെടുക്കുന്ന ഒരു വിഭാഗം തൊഴിലാളികള്‍ ഈ കാലയളവില്‍ വള്ളങ്ങളില്‍ ജോലിക്ക് പോകും. മത്സ്യമേഖലയെ ആശ്രയിച്ചു ജീവിക്കുന്ന അനുബന്ധ തൊഴിലാളികള്‍ക്കും ഇനിയുള്ള ദിവസങ്ങള്‍ പട്ടിണിയുടെയും വറുതിയുടേതുമാണ്. ലേലക്കാര്‍, ഐസ് വില്‍പ്പനക്കാര്‍, ചുമട്ടു തൊഴിലാളികള്‍ തുടങ്ങിയവരെല്ലാം ഈ പട്ടികയില്‍ പെടും.

52 ദിവസത്തെ ട്രോളിങ് നിരോധന കാലയളവില്‍ തീരത്തു സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തം. മണ്‍സൂണ്‍ കാലത്ത് മത്സ്യബന്ധന വള്ളങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത കണക്കിലെടുത്തു രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ഫിഷറീസ് വകുപ്പു മൂന്നു ബോട്ടുകള്‍ വാടകയ്‌ക്കെടുത്തിട്ടുണ്ട്. പുറമെ, ആലപ്പുഴയില്‍ നിന്നുള്ള ഒരു ബോട്ട് കൂടി ഇവിടെ തങ്ങും. തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്ററും കപ്പലും രക്ഷാപ്രവര്‍ത്തനത്തിനു സജ്ജമാക്കിയിട്ടുണ്ട്. തീരദേശ പൊലീസും ജാഗ്രതയിലാണ്. അപകടങ്ങളുണ്ടായാല്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂം(0484 2502768, 9496007037, 9496007029,) മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് (9496007048), കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ (193), കോസ്റ്റ് ഗാര്‍ഡ് (1554), നാവികസേന(0484 2872354, 2872353) നമ്പരുകളില്‍ അറിയിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+