സേവ് ദി ഡേറ്റും പിറന്നാൾ ആഘോഷവും ഇനി വാട്ടർ മെട്രോയിൽ ആക്കാം; നിരക്ക് കുറച്ചു, മണിക്കൂറിന് 9500 രൂപ മാത്രം!
കൊച്ചി: നഗരത്തിൽ അടുത്തകാലത്തായി ഏറ്റവും കൂടുതൽ പേർ ഉപയോഗപ്പെടുത്തുന്ന നിലയിലേക്ക് മാറിയിരിക്കുകയാണ് വാട്ടർ മെട്രോ. ലോകത്തിന് തന്നെ മാതൃകയാവുന്ന രീതിയിൽ നടപ്പാക്കുന്ന വാട്ടർ മെട്രോ ജനങ്ങളെ കൃത്യമായി മനസിലാക്കി, അവർക്ക് ആവശ്യമായ രീതിയിൽ സജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ മുൻപന്തിയിലാണ്. അതിനെ അടിവരയിടുന്ന പുതിയ നീക്കമാണ് കൊച്ചി വാട്ടർ മെട്രോയുടെ ഭാഗത്ത് നിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ഫെറി ചാർട്ടർ നിരക്കുകൾ കുറച്ച് കൊച്ചി വാട്ടർ മെട്രോ. ഇലക്ട്രിക്-ഹൈബ്രിഡ് ഫെറികളുടെ ചാർട്ടർ നിരക്കുകളിലാണ് വാട്ടർ മെട്രോ ഗണ്യമായ കുറവ് വരുത്തിയിരിക്കുന്നത്. പിറന്നാൾ, വിവാഹം, കോർപ്പറേറ്റ് പരിപാടികൾ ഉൾപ്പെടെയുള്ള സ്വകാര്യ, കോർപ്പറേറ്റ് ഇവന്റുകൾക്ക് കായൽത്തീരം ഒരു പ്രധാന വേദിയാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്, രാത്രികാല യാത്രകളും ഈ പാക്കേജുകളിലൂടെ ലഭ്യമാവും എന്നതാണ് മറ്റൊരു പ്രത്യേകത.

കൊച്ചി വാട്ടർ മെട്രോയുടെ നോൺ-ഫെയർ വരുമാനം വർധിപ്പിച്ച് 2026 പകുതിയോടെ ലാഭത്തിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ഈ നീക്കത്തിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും വാട്ടർ മെട്രോ ലക്ഷ്യമിടുന്നു. സാധാരണ ദിവസേനയുള്ള യാത്രക്കാർക്ക് അപ്പുറം വാട്ടർ മെട്രോയുടെ സ്വാധീനം വർധിപ്പിക്കാനും ഇതിലൂടെ സാധിക്കും.
പുതിയ നിരക്കനുരിച്ച് വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഒരു മണിക്കൂറിന് 12,500 രൂപയും, മറ്റു ദിവസങ്ങളിൽ 9,500 രൂപയുമാണ് വാടക ഈടാക്കുന്നത്. നേരത്തെ മണിക്കൂറിന് 15,000 രൂപ എന്ന ഏകീകൃത നിരക്കായിരുന്നു ഈടാക്കിയിരുന്നത്. അതിലാണ് ഇപ്പോൾ കൃത്യമായ മാറ്റം ആവശ്യകതയ്ക്ക് അനുസരിച്ച് വരുത്തിയിരിക്കുകയാണ്. വാരാന്ത്യങ്ങളിൽ കൂടുതൽ ബുക്കിങ് ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം.
നിലവിൽ കുറഞ്ഞ നോൺ-ഫെയർ വരുമാനം കൂട്ടാൻ നടപടികൾ തുടങ്ങി. നിരക്കുകൾ കുറച്ചത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ്; ഇതിലൂടെ പ്രതിമാസ ബുക്കിംഗുകൾ ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് സിഇഒ സജൻ പി ജോൺ പറഞ്ഞു. നിലവിൽ പ്രതിമാസം ശരാശരി എട്ട് ചാർട്ടർ ബുക്കിംഗുകൾ വരെയാണ് വരാറുള്ളത്.
സേവ്-ദി-ഡേറ്റ് ഷൂട്ടുകൾ, പിറന്നാളാഘോഷങ്ങൾ, കുടുംബ യാത്രകൾ, ബിസിനസ് മീറ്റിംഗുകൾ, സ്‌കൂൾ/കോളേജ് ട്രിപ്പുകൾ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി കൊച്ചി വാട്ടർ മെട്രോബോട്ടുകൾ വാടകയ്ക്ക് നൽകി വരുന്നുണ്ട്. നിലവിൽ ഭൂരിഭാഗം പേരും പകൽ സമയത്താണ് ഉപയോഗിക്കാറുള്ളതെങ്കിലും, രാത്രികാല സേവനങ്ങൾക്കും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
രാത്രികാല സർവീസുകൾക്ക് ജീവനക്കാരെ വിന്യസിക്കുന്നത് ഉൾപ്പെടെ പ്രത്യേക ആസൂത്രണം ആവശ്യമാണ്. ഓരോ യാത്രയ്ക്കും ബോട്ട് മാസ്‌റ്റർ ഉൾപ്പെടെ മൂന്ന് പരിശീലനം ലഭിച്ച ജീവനക്കാർ വേണം. ജീവനക്കാർ ഷിഫ്റ്റുകളിൽ പ്രവർത്തിക്കുന്നതിനാൽ ഈ സേവനങ്ങൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യണമെന്നാണ് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
യാത്രക്കാർക്ക് ലഘുഭക്ഷണങ്ങളും കേക്കുകളും കൊണ്ടുവരാൻ അനുവാദമുണ്ട്, എന്നാൽ ബോട്ടിനകത്തുള്ള മദ്യപാനം അനുവദനീയമല്ല. വാടകയ്‌ക്കെടുക്കുന്നവർ ശുചീകരണ ക്രമീകരണങ്ങൾ ചെയ്യാൻ തയ്യാറാണെങ്കിൽ മറ്റ് ഭക്ഷ്യവസ്‌തുക്കളും അനുവദിക്കുമെന്നതാണ് കാര്യം. കുടുംബത്തോടൊപ്പവും മറ്റും ഇത്തരം ആഘോഷങ്ങൾക്ക് ബോട്ട് വാടകയ്ക്ക് എടുക്കാൻ ഇത് സഹായകരമാവും.
ഇതിനിടെ, കൊച്ചി മെട്രോയുടെ ബോട്ടുകളുടെ എണ്ണത്തിൽ കാര്യമായ വർധനവ് വരുന്നുണ്ട്. കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിന്ന് ഓർഡർ ചെയ്‌ത 23 ഫെറികളിൽ 20 എണ്ണവും കൈമാറി. ഉയർന്ന ചെലവ് കാരണം മുൻ ടെൻഡറുകൾ പരാജയപ്പെട്ടതിനെത്തുടർന്ന് 15 ബോട്ടുകൾ കൂടി വാങ്ങാനുള്ള പദ്ധതികൾ വീണ്ടും ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമാക്കിയ അടുത്ത മാസം പുതിയ ടെൻഡറുകൾ ക്ഷണിക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications