വിരേന്ദ്രകുമാർ ഇടതുപക്ഷത്തേക്ക് തന്നെ? സ്വാഗതമോതി കോടിയേരി, ഇത് ചെന്നിത്തലയ്ക്ക് നാണക്കേട്!
തിരുവനന്തപുരം: ഇടതുമുന്നണിയിലെ വാതിലുകൾ ആരുടെയും മുന്നിൽഡ കൊട്ടിയടച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വീരേന്ദ്ര കുമാറിന്റെ രാജി പടയൊരുക്കം നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇതിൽപരം നാണക്കേടുണ്ടോയെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യസഭാ അംഗത്വം രാജി വെക്കാനുള്ള എംപി വീരേന്ദ്രകുമാറിന്റെ തീരുമാനം സ്വാഗതാർഹമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് മുന്നണിയിലെ പൊട്ടിത്തെറിയുടെ ഭാഗമാണ് പടയൊരുക്കം ജാഥ അവസാനിക്കുന്നതിനു മുമ്പുള്ള രാജിയെന്നും കോടിയേരി ആരോപിച്ചു.
എൽഡിഎഫ് വിട്ട ജെഡിയു, ആർഎസ്പി എന്നീ പാർട്ടികൾ തിരിച്ചു വരണമെന്ന് തന്നെയാണ് എൽഡിഎഫിന്റെ ആഗ്രഹം. അത് നേരത്തെ ആവശ്യപ്പെട്ടതുമാണ്. ഇവർക്ക് എൽഡിഎഫിലേക്കുള്ള വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. യുഡിഎഫ് വിടാനുള്ള രാഷ്ട്രീയ തീരുമാനം ജെഡിയു കൈക്കൊണ്ടാൽ എൽഡിഎഫ് ഇത് സംബന്ധിച്ച നിലപാട് കൈക്കൊള്ളുമെന്നും കോടിയേരി പറഞ്ഞു. അതേസമയം വീരേന്ദ്ര കുമാറിന്റെ രാജി തീരുമാനം വന്നെങഅകിലും നിലവിൽ ഒരു പാർട്ടിയും യുഡിഎഫ് വിട്ടുപോകില്ലെന്നാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.

എൽഡിഎഫ് പ്രവേശനം നിഷേധിച്ച് നേതാക്കൾ
ഇടതുമുന്നണിയിലക്ക് ചേക്കേറാനാണ് വീരേന്ദ്രകുമാറിന്റെ നീക്കമെങ്കിലും പാര്‍ട്ടി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്ജ് അടക്കമുള്ളവര്‍ ഇതിനെ എതിര്‍ക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. യു ഡി എഫില്‍ തുടരുന്നതാണ് നല്ലതെന്ന് നിലപാടിലാണ് അവര്‍. ഇതോടെ പാര്‍ട്ടിയില്‍ ഭിന്നിപ്പ് രൂക്ഷമായി. വീരേന്ദ്ര കുമാറും മകന്‍ ശ്രേയാംസ് കുമാറും എല്‍ഡിഎഫില്‍ ചേരുന്നതിനുള്ള നീക്കം നടത്തി വരികയാണെന്നാണ് റിപ്പോർട്ടുകൾ. പാര്‍ട്ടിയിലെ മുതിര്‍ന്ന മറ്റ് നേതാക്കാളായ കെ പി മോഹന്‍, ഷേക് പി ഹാരിസ് എന്നിവരും എൽഡിഎഫ് പ്രവേശം നിഷേധിച്ചിട്ടുണ്ട്.

തീരുമാനം പാർട്ടിയുടേത്
ഏകപക്ഷീയമായ തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു. സംസ്ഥാന സമിതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് വീരേന്ദ്ര കുമാര്‍ പറയുമ്പോഴും അഞ്ച് മാസമായി സമിതി ചേര്‍ന്നില്ലെന്നും മറ്റു നേതാക്കൾ വ്യക്തമാക്കുന്നുണ്ട്. എല്‍ഡിഎഫിലേക്ക് പോകാന്‍ വ്യക്തിപരമായി താല്‍പര്യമുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും തനിക്ക് വ്യക്തിപരമായി അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നും വീരേന്ദ്രകുമാർ പറഞ്ഞിരുന്നു. പിണറായി വിജയനും സി പി എ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി വിരേന്ദ്ര കുമാര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, അത് സൗഹൃദസംഭാഷണം മാത്രമായിരുന്നുവെന്നും രാഷ്ട്രീയം സംസാരിച്ചില്ലെന്നുമായിരുന്നു വ്യക്തമാക്കിയത്.

ജെഡിയു - ജെഡിഎസ് ലയനം
ആതേസമയം അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ജെഡിയു - ജെഡിഎസ് ലയനം വൈകാതെ ഉണ്ടാകുമെന്നു സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് ധാരണയ്ക്കായി സിപിഎം - ജെഡിഎസ് ചര്‍ച്ച ഉടന്‍ നടക്കുമെന്നാണ് അറിയുന്നത്. എന്നാൽ എല്‍ഡിഎഫിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് എംപി വീരേന്ദ്രകുമാര്‍ രംഗത്ത് വന്നിരുന്നു. ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഇപ്പോള്‍ യുഡിഎഫിലാണ്. ജെഡിയുവില്‍ ലയിക്കേണ്ടിയിരുന്നില്ല. എംപി സ്ഥാനം രാജിവയ്ക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. നിതീഷ് കുമാറിനും സംഘ്പരിവാറിനും ഒപ്പം തുടരാനാവില്ലെന്നും വീരേന്ദ്രകുമാര്‍ വിശദീകരിച്ചു.

കോൺഗ്രസ് മനപൂർവ്വം തോൽപ്പിച്ചു
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വീരേന്ദ്രകുമാര്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ മനപ്പൂര്‍വം പരാജയപ്പെടുത്തിയതാണെന്ന് വീരേന്ദ്രകുമാര്‍ യുഡിഎഫില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് യുഡിഎഫ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചിരുന്നു. വീരേന്ദ്രകുമാറിന്റെ പരാജയത്തില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ടെന്ന റിപ്പോര്‍ട്ടാണ് ബാലകൃഷ്ണപിള്ള കമ്മിറ്റി നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ യുഡിഎഫ് നേതൃത്വം ശ്രമിച്ചില്ലെന്ന് പരാതിപ്പെട്ടാണ് വീരേന്ദ്രകുമാർ ആദ്യം യുഡിഎഫ് നേതൃത്വവുമായി ഇടഞ്ഞത്. ഒടുവില്‍ രാജ്യസഭാംഗമായി വീരേന്ദ്രകുമാറിനെ പാര്‍ലമെന്റിലേക്ക് അയച്ച് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കുകയായിരുന്നു.












Click it and Unblock the Notifications