ഭൂരിപക്ഷം സീറ്റുകളും എല്‍ഡിഎഫ് നേടും; യുഡിഎഫും എൻഡിഎയും വര്‍ഗീയതയെ ആശ്രയിക്കുന്നെന്നും കോടിയേരി
ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭൂരിപക്ഷം സീറ്റുകളിലും ഇത്തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടത് മുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് നിലവില്‍ കേരളത്തില്‍ ഉള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടപ്പില്‍ ഇടത് മുന്നണി നേട്ടമുണ്ടാക്കുമെന്ന ആശങ്കിയിലാണ് എന്‍ഡിഎയും യുഡിഎഫും. ഇതിനാലാണ് രണ്ട് മുന്നണികളും തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയതയെ ആശ്രയിക്കുന്നത്. ആർഎസ്എസ് ഹിന്ദുത്വ വർഗ്ഗീയത നടപ്പാക്കുമ്പോൾ മുസ്ലീം ലീഗ് മുസ്ലീം വർഗ്ഗീയത നടപ്പാക്കാനുള്ള ശ്രമത്തിലാണ്.
തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേരളത്തിന്‍റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കാനുള്ള ശ്രമമാണ് ഇരുമുന്നണികളുടേയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിന് മൃത ഹിന്ദുത്വ സമീപനാണ് ഉള്ളത്. മുസ്ലീംലീഗിന്‍റെ ന്യൂനപക്ഷ വർഗ്ഗീയ നിലപാട് കേരളത്തെ നാശത്തിലേക്ക് നയിക്കും.
ജയസാധ്യതക്ക് മുന്‍ഗണന നല്‍കുന്നതിനാലാണ് എംഎല്‍എമാരെ ഇടതുമുന്നണി മത്സരരംഗത്ത് ഇറക്കിയത്. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വ്യക്തമായ മുന്‍തൂക്കം ഉണ്ടെങ്കിലും എത്ര സീറ്റുകള്‍ കിട്ടുമെന്ന് ഈ ഘട്ടത്തില്‍ പറയാന്‍ കഴിയില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു.