പിണറായിക്ക് പിന്നാലെ പ്രതികരണവുമായി കോടിയേരി; മൂന്നാംമുറക്കാരെ വച്ചുപൊറുപ്പിക്കില്ല!
തിരുവനന്തപുരം: മൂന്നാംമുറ പ്രയോഗിക്കുന്ന പോലീസുകാരെ വച്ച് പൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കഴിഞ്ഞ ദിവസം പൗരന്മാരുടെ മേൽ കുതിര കയറാൻ ചില പോലീസുകാര് ശ്രമിക്കുന്നുണ്ടെന്നും അത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചത്. വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിപിഎമ്മിനെതിരായ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.
മൂന്നാംമുറയ്ക്കെതിരെ എത്ര ഉന്നതരായാലും നടപടിയെടുക്കും. ഇത്തരക്കാരെ പോലീസ് സേനയിൽ വച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസിന്റെ അന്വേഷണത്തെ വഴിതെറ്റിക്കുന്ന നിലപാട് സിപിഎം എടുക്കില്ലെന്നും. കസ്റ്റഡി മരണക്കേസ് പോലീസ് നിഷ്പക്ഷമായാണ് അന്വേഷിച്ച് വരുന്നതെന്നും കോടിയേരി വ്യക്തമാക്കി. ശ്രീജിത്തിന്റെ കസ്റ്റഡി മരണം പോലീസിനെതിരെയും എൽഡിഎഫ് സർക്കാരിനെതിരെയും രൂക്ഷ വിമർശനമാണ് വരുന്നത്.

സാക്ഷിമൊഴി പോലീസിനെതിരെ
അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സാക്ഷി മൊഴിയും പൊലീസിനെതിരായി വന്നിരിക്കുകയാാണ്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകുമ്പോൾ ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്ന ഗണേഷ് എന്നാളുടെ മൊഴിയാണ് ഇപ്പോൾ പോലീസ് വാദത്തെ പൊളിക്കുന്നത്.

എന്ത് സംഭവിച്ചെന്ന് അറിയില്ല
അമ്പലപ്പറമ്പിലെ സംഘർഷത്തിലും ആർടിഎഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോഴും ശ്രീജിത്തിന് പരിക്ക് പറ്റിയിട്ടില്ലെന്നാണ് ഗണേഷിന്റെ മൊഴി. പോലീസ് വാഹനത്തിൽ വച്ചോ സ്റ്റേഷനിൽ വച്ചോ എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും ഗണേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതോടെ പോലീസ് വീണ്ടും അങ്കലാപ്പിലായിരിക്കുകയാണ്.

ഫോട്ടോയിലും മർദ്ദനമേറ്റ പാടില്ല
ആർടിഎഫ് ഉദ്യോഗസ്ഥർ ശ്രീജിത്തിനെ പോലീസിന് കൈമാറിയതിനുശേഷം റൂറൽ എസ്പിക്ക് കൈമാറുന്നതിനായി ഫോട്ടോ എടുത്തിരുന്നു. രാത്രി 11.03 ന് എടുത്ത ഈ ചിത്രത്തിലും ശ്രീജിത്തിന് പരിക്കു പറ്റിയതായി കാണുന്നില്ല. സ്റ്റേഷനിൽ വച്ച് പതിനൊന്ന് മണിക്ക് ശേഷമാണ് മർദ്ദനം നടന്നത് എന്നതിന്റെ തെളിവാണ് ഇത്. ഇതോടെ നേരത്തെ പരിക്ക് പറ്റിയതാണെന്ന പോലീസ് വാദം പൊളിഞ്ഞിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ശ്രീജിത്തിന്റെ ഫോട്ടോ പുറത്ത് വിട്ടിരുന്നു.

അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന
അതേസമയം പെട്ടെന്ന് തന്നെ കേസിൽ അറസ്റ്റ് ഉണ്ടാകുമെന്നും സൂചനകളുണ്ട്. കൂടുതൽ പേരെ തിങ്കളാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യും. സിഐയും എസ്‌ഐയും അടക്കമുള്ളവരില്‍ നിന്ന് മൊഴിയെടുക്കും. ചോദ്യം ചെയ്യലോടെ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന് പ്രതീക്ഷയാണ് അന്വേക്ഷണ സംഘത്തിനുള്ളത്.

ആലുവ പോലീസ് ക്ലബിൽ...
പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്‌ഐ ദീപക് അടക്കമുള്ള പോലീസുദ്യോഗസ്ഥരെ ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യുക. സസ്‌പെന്‍ഷന്‍ഷനിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കും. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് രാത്രിയിലാണ് ശ്രീജിത്ത് ക്രൂര മര്‍ദനമേറ്റതെന്ന നിഗമനത്തിലാണ് കൊച്ചിയില്‍ ശ്രീജിത്തിനെ ചികിത്സിച്ച ഡോക്ടര്‍മാരും ഫോറന്‍സിക് വിദഗ്ദരും.

സിബിഐ അന്വേഷിക്കണം
ശ്രീജിത്തിന്റെ മരണം ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഇന്ന് കൊച്ചിയില്‍ 24 മണിക്കൂര്‍ നിരാഹാര സമരം ആരംഭിക്കും. ഉപവാസം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.

റൂറൽ എസ്പിയെ മാറ്റണമെന്ന് ചെന്നിത്തല
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ റൂറല്‍ എസ് പി, എം വി ജോര്‍ജിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. റൂറല്‍ ടൈഗര്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ അദ്ദേഹത്തിന് ആരാണ് അധികാരം നല്‍കിയതെന്നും ജോര്‍ജ്ജിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എസ്പിക്ക് പോലും പോലീസില്‍ നിയന്ത്രണമില്ല. ശ്രീജിത്തിന് സംഘട്ടനത്തിലാണ് പരിക്കേറ്റതെന്ന വാദം നിലനില്‍ക്കില്ല. കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും പോലീസും ശ്രമിക്കുകയാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ശ്രീജിത്തിന്റെ കേസ് സിബിഐക്ക് വിടുകയോ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്യണം. ശ്രീജിത്തിന്റെ വിധവക്ക് ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. .












Click it and Unblock the Notifications