ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്; കോൺഗ്രസ് ബിജെപിയുടെ പിന്തുണ തേടി,ആന്റണിയുടെ വാക്കുകൾ തെളിവെന്ന് കോടിയേരി
തിരുവനന്തപുരം: ഹിന്ദുത്വ ശക്തികൾക്ക് ഇടപ്പെട്ടയാളെയാണ് യുഡിഎഫ് ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിയായി നിർത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ഥാനാര്‍ഥിയായി അഡ്വ. ഡി. വിജയകുമാറിനെ കൊണ്ടുവന്നത് അദ്ദേഹം ഹിന്ദുത്വ വിഭാഗവുമായി ബന്ധമുള്ള ഒരു സംഘടനയുടെ ഭാരവാഹിയായതിനാലാണെന്നും കോടിയേരി ആരോപിച്ചു.
ഇതിന് മുമ്പും താൻ ഈ ആരോപണം ഉന്നയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ആന്‍റണിയുടെ വാക്കുകള്‍ അതിന് തെളിവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിഷ്ണുനാഥാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത് പരാജയപ്പെട്ടത്. സ്വാഭാവികമായും അദ്ദേഹത്തിന് ഉപതിരഞ്ഞെടുപ്പില്‍ അവസരം കൊടുക്കേണ്ടതാണ്.
ആരോപണം ശരിവെക്കുന്നത്
ഒരു പ്രാവശ്യം പരാജയപ്പെട്ട വ്യക്തിക്ക് സീറ്റ് നൽകില്ലെന്ന് കോൺഗ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു. വിജയകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ദുരുദ്ദേശം ഉണ്ടെന്നെ തങ്ങളുടെ ആരോപണം ആന്റണിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോടെ കൂടുതല്‍ ശരിയായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആന്റണിയുടെ പ്രസ്താവന
ഏതെങ്കിലും കാര്യത്തിൽ കേന്ദ്രം അഭിനന്ദിച്ചാൽ രാജഭക്തൻമാർക്ക് പട്ടും വളയും കിട്ടിയ സന്തോഷത്തിലാണ് എൽഡിഎഫ് തുള്ളിച്ചാടുന്നതെന്നായിരുന്നു എകെ ആന്റണിയുടെ പ്രസ്താവന. നോട്ടയോട് പോലും മൽസരിക്കാൻ കരുത്തില്ലാത്തവരാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു കോടിയേരിയുടേത്. മുഖ്യമന്ത്രി പിണറായി വിജയനും എകെ ആന്റണിക്കെതിരെ പ്രതികരിച്ചിരുന്നു.
പഴയകാര്യം മറക്കരുത്
ഇപ്പോഴുള്ള കോണ്‍ഗ്രസുകാരെല്ലാം രാത്രിയും പകലും കോണ്‍ഗ്രസുകാര്‍തന്നെയാണോഎന്ന് എ കെ ആന്റണി വ്യക്തമാക്കട്ടെയെന്നാണ് പിണറായി വിജയൻ ആന്റണിയുടെ പ്രസ്താവനയ്ക്ക് മറുപടികൊടുത്തത്. ബിജെപിയെ നേരിടാന്‍ സിപിഎമ്മിന് ശക്തിയില്ലെന്നാണ് ആന്റണി പറയുന്നത്. ഇവിടെ ബിജെപിയെ പ്രീണിപ്പിക്കുന്നതിന് നേരത്തെ പറഞ്ഞ കാര്യം ആന്റണി മറന്നുപോകരുത്. കോണ്‍ഗ്രസുകാരില്‍ പലരും പകല്‍ കോണ്‍ഗ്രസും രാത്രി ബിജെപിക്കാരുമാണെന്നാണ് അന്ന് ആന്റണി പറഞ്ഞതെന്നും പിണറായി കൂട്ടിച്ചേർത്തു.
ആ മസിൽ ഇപ്പോ പിടിച്ചാൽ വരില്ല
സിപിഎം മഹാമേരുവാണെന്നൊന്നും അവകാശപ്പെടുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പരിശോധിക്കണം. മുമ്പുണ്ടായിരുന്ന മസില്‍ ഇപ്പോള്‍ പിടിച്ചാല്‍ വരില്ല. കോണ്‍ഗ്രസിന്റെ മസില്‍ ശോഷിച്ചുപോയി. വലിയ സംസ്ഥാനങ്ങളുടെ കാര്യംതന്നെ പരിശോധിക്കൂ. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ അവസ്ഥയെന്തായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ടി കോണ്‍ഗ്രസിനൊപ്പം മത്സരിച്ചു. ആ ഒറ്റക്കാരണംകൊണ്ടുതന്നെ ആ പാര്‍ടിയും ശോഷിച്ചുപോയെന്നും പിണറായി പറഞ്ഞു.
ഇങ്ങനെയൊരു ഗതികെട്ട പാർട്ടി വേറെ ഇല്ല
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കര്‍ണാടത്തില്‍ കുമാരസ്വാമിക്ക് പിന്നില്‍പോയി ഇരിക്കേണ്ട സ്ഥിതി കോണ്‍ഗ്രസിന് വന്നു. അവിടുത്തെ സ്വന്തം എംഎല്‍എമാരില്‍പോലും കോണ്‍ഗ്രസിന് വിശ്വാസമില്ലെന്നും പിണറായി ആരോപിച്ചു. ത്രിപുരയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെല്ലാം ബിജെപിയിലേക്ക് പോകുന്നതാണ് നാം കണ്ടത്. വര്‍ഗീയതയുമായി സന്ധിചെയ്യുന്ന സമീപനമാണ് നോട്ടയ്ക്കും പിന്നില്‍ കോണ്‍ഗ്രസിനെ എത്തിച്ചത്. ഇങ്ങനെയൊരു ഗതികെട്ട പാര്‍ടി വേറെ ഉണ്ടോയെന്നും പിണറായി ചോദിച്ചു.