മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണം: കോടിയേരി
തിരുവനന്തപുരം: മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ എല്ലാവിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പെട്രോൾ, ഡീസൽ വിലവർധനക്കെതിരെ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനുശേഷം ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പെട്രാൾ വില നൂറു രൂപയിലെത്തിക്കുകയാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം മോദി സർക്കാർ അധികാരത്തിലേറിയതിനുശേഷം പെട്രോളിന്19 തവണയും ഡീസലിന് 16 തവണയുമാണ് വില കൂട്ടിയത്.
പെട്രോളിന് 50 രൂപയാക്കും എന്ന് വാഗ്ദാനം നൽകിയാണ് ബി.ജെ.പി വോട്ടു പിടിച്ചത്. ഇതു വിശ്വസിച്ച് വോട്ടു ചെയ്തവരെ മറന്ന് പെട്രോളിയം കമ്പനികൾക്കും കോർപ്പറേറ്റുകൾക്കും വേണ്ടി നിരന്തരം വിലവർദ്ധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില കുറയുമ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്.
മറ്റ് രാജ്യങ്ങളിൽ അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റത്തിനനുസരിച്ചാണ് വിലനിശ്ചയിക്കുന്നത്. എന്നാൽ ഇന്ത്യയിൽ അന്താരാഷ്ട്ര വിപണിയിലെ മാറ്റം ബാധിക്കുന്നില്ല. ക്രൂഡോയലിന്റെ വില കൂറഞ്ഞാലും ഇന്ത്യയിൽ പെട്രോളിന്റെ വിലവർദ്ധിക്കും. പെട്രോളിന് ഏറ്റവും കൂടതൽ വില ഈടാക്കുന്ന രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിച്ചു.