'അടിയന്തിരാവസ്ഥ കാലത്ത് രണ്ടാമത്തെ അറസ്റ്റ്, ജയിലിൽ കിടന്നു കൊണ്ട് പഠിച്ചു ബിഎ പരീക്ഷ വിജയിച്ചു';ഓർത്ത് ബേബി
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് മുൻ മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എം എ ബേബി. സഹപ്രവർത്തകൻ മാത്രമായിരുന്നില്ല. വിദ്യാർത്ഥി ജീവിതകാലം മുഴുവൻ സഹോദരനോടെന്ന പോലെയുള്ള അടുപ്പമായിരുന്നു തനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നതെന്ന് ബേബി കുറിച്ചു.'കോടിയേരിയുടെ മികവ് ഏറ്റവും കൂടുതൽ സംഘടനാ കാര്യങ്ങളിലാണ്. വിദ്യാർത്ഥി രംഗത്ത് തന്നെ അത് പ്രകടമായിരുന്നു.പാർട്ടിയുടെ ഏറ്റവും കരുത്തുറ്റ ജില്ലയായ കണ്ണൂരിലും അഞ്ചു ലക്ഷത്തിലധികം അംഗങ്ങളുള്ള കേരള സംസ്ഥാനത്തും സമർത്ഥമായി പാർട്ടിയുടെ സെക്രട്ടറി ആയി പ്രവർത്തിച്ചു, പോസ്റ്റിൽ എംഎ ബേബി കുറിച്ചു. പൂർണരൂപം വായിക്കാം

കോടിയേരി ബാലകൃഷ്ണൻ എനിക്കൊരു സഹപ്രവർത്തകൻ മാത്രമായിരുന്നില്ല. വിദ്യാർത്ഥി ജീവിതകാലം മുഴുവൻ സഹോദരനോടെന്ന പോലെയുള്ള അടുപ്പമായിരുന്നു ഉണ്ടായിരുന്നത്. എന്നേക്കാൾ രണ്ടു വയസ്സിനു മുതിർന്നതായിരുന്നു. 1972 - 73 കാലം മുതൽ എസ് എഫ് ഐ യുടെ സംസ്ഥാന കമ്മിറ്റിയിലും സഹാഭാരവാഹികളെന്ന നിലയിലും ഒരുമിച്ചു പ്രവർത്തിക്കാൻ തുടങ്ങി. പാർട്ടിയുടെ സംസ്ഥാന തലത്തിലും അഖിലേന്ത്യ തലത്തിലും ഒരുമിച്ചു പ്രവർത്തിക്കുന്നതിനിടയിലാണ് ഈ വേർപാട്.

കോടിയേരിയുടെ മികവ് ഏറ്റവും കൂടുതൽ സംഘടനാ കാര്യങ്ങളിലാണ്. വിദ്യാർത്ഥി രംഗത്ത് തന്നെ അത് പ്രകടമായിരുന്നു. പാർട്ടിയുടെ ഏറ്റവും കരുത്തുറ്റ ജില്ലയായ കണ്ണൂരിലും അഞ്ചു ലക്ഷത്തിലധികം അംഗങ്ങളുള്ള കേരള സംസ്ഥാനത്തും സമർത്ഥമായി പാർട്ടിയുടെ സെക്രട്ടറി ആയി പ്രവർത്തിച്ചു.

അടിയന്തിരാവസ്ഥ കാലത്ത് രണ്ടാമത് അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ശ്രീമതി ഇന്ദിരാഗാന്ധിയും അടിയന്തിരാവസ്ഥ വാഴ്ചയും ജനങ്ങളാൽ തോൽപ്പിക്കപ്പെടുന്നത് വരെ കോടിയേരി മിസ പ്രകാരം ജയിലറക്കുള്ളിലായിരുന്നു. എന്നാൽ ജയിലിൽ കിടന്നു കൊണ്ട് പഠിച്ചു ബി എ പരീക്ഷ എഴുതി ജയിക്കുവാൻ കോടിയേരിക്ക് സാധിച്ചു. കുറച്ചു കാലം ഡി ഐ ആർ പ്രകാരം ജയിലിൽ കിടന്നതിനു ശേഷം പുറത്തിറങ്ങിയ എന്റെ ഒരു ചുമതല കോടിയേരിക്ക് ജയിലിൽ പഠന സാമഗ്രഹികൾ എത്തിച്ചുകൊടുക്കുന്നതായിരുന്നു.

2006 ൽ വി എസ്. സർക്കാരിലും ഞങ്ങൾ ഒരുമിച്ചാണ് മന്ത്രിമാരായത്. ജനമൈത്രി പോലീസ്, ഉത്തരവാദിത്വ ടൂറിസം തുടങ്ങിയ ശ്രദ്ധേയ പദ്ധതികൾ അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്.
'സ്റ്റുഡറ്റ് പോലീസ് ' എന്നപദ്ധതി വിദ്യാഭ്യാസവകുപ്പുമായിസഹകരിച്ചുനടപ്പാക്കിയമികച്ച ആശയമായിരുന്നു. പ്രിയ സഖാവിന് കണ്ണീരോടെ വിട












Click it and Unblock the Notifications