സിപിഎമ്മിലും തീവ്രവാദികൾ നുഴഞ്ഞുകയറി! കുറ്റസമ്മതം നടത്തി കൊടിയേരി ബാലകൃഷ്ണൻ
തീവ്രവാദ സ്വഭാവമുള്ളർ പാർട്ടിയിലും നുഴഞ്ഞു കേറിയെന്ന തുറന്നുപറച്ചിലിലൂടെ ചൂടേറിയ ചർച്ചകൾക്ക് വഴിമരുന്നിട്ട് സിപിഎം സംസ്ഥാന നേതൃത്വം. സി.പിഎമ്മിന് എസ്.ഡി.പി.ഐയുമായി ബന്ധമുണ്ടെന്ന ആരോപണം യു.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കുന്നതിനിടയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ അണികളിലെ തീവ്രസ്വഭാവക്കാരെ സംബന്ധിച്ച് കുറ്റസമ്മതം നടത്തിയത്.
മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊടിയേരിയുടെ തുറന്നുപറച്ചിൽ പാർട്ടിക്കുള്ളിലും പുറത്തും ചർച്ചകൾക്ക് വഴിയൊരുക്കും. എസ്.ഡി.പി.ഐ ഐഎസിന്റെ ഇന്ത്യൻ പതിപ്പാണെന്ന രൂക്ഷ വിമർശനവുമായി കോടിയേരി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു
ഇന്ത്യന്‍ പതിപ്പ്
എസ്.ഡി.പി.ഐ ആഗോള ഭീകര സംഘടനയായ ഐഎസിന്റെ ഇന്ത്യൻ പതിപ്പാണെന്ന ഗുരുതര ആരോപണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ഹിന്ദുമതത്തെ ആർ.എസ്.എസ് ഉപയോഗിക്കുന്നത് പോലെ ഇസ്‌ലാം മതത്തെ എസ്.ഡി.പി.ഐയും ഉപയോഗിക്കുന്നു. എസ്.ഡി.പി.ഐ ചിന്താഗതിക്കാർ നുഴഞ്ഞുകയറുന്നതിൽ രാഷ്ട്രീയ പാർട്ടികൾ ജാഗ്രത പുലർത്തണമെന്നും കൊടിയേരി പറഞ്ഞിരുന്നു.
മുസ്ലീം ലീഗ്
അതേസമയം എസ്.ഡി.പി.ഐയെ രൂക്ഷമായി വിമർശിച്ചും സി.പി.എമ്മിനെതിരെ ആരോപണങ്ങളുയർത്തിയും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു. എസ്.ഡി.പി.ഐയെ സഹായിച്ച സി.പി.എമ്മിനെ തിരിച്ചുകൊത്തിയപ്പോഴാണ് പാർട്ടി നിലപാട് മാറ്റിയതെന്നും സംഘപരിവാറിനെ എതിർക്കുന്നത് പോലെ എസ്.ഡി.പി.ഐയെയും എതിർക്കണമെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
നിരോധനം
എസ്.ഡി.പി.ഐ ലീഗിന്റെ ബി ടീമാണെന്നും വളർച്ചയ്ക്ക് എല്ലാവിധ സഹായങ്ങളുമേകിയെന്നും സിപിഎം കുറ്റപ്പെടുത്തുമ്പോൾ തദ്ദേശസ്ഥാപനങ്ങളിലെ സിപിഎം എസ്.ഡി.പി.ഐ കൂട്ടുകെട്ടും ക്യാമ്പസ് ഫ്രണ്ടുമായി ഉണ്ടാക്കിയ ധാരണകളും ഉയർത്തികാട്ടിയാണ് ലീഗ് ഇതിനെ പ്രതിരോധിക്കുന്നത്. എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എസ്.ഡി.പി.ഐക്കെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഇതിനിടെയാണ് പാര്‍ട്ടിയില്‍ മത തീവ്രവാദികള്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് കൊടിയേരി കുറ്റസമ്മതം നടത്തിയത്.
കുറ്റസമ്മതം
സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകൾ ആഗ്രഹിക്കുന്നവർക്കെല്ലാം അംഗത്വം കൊടുക്കാറുണ്ടെന്നും ഇതു പ്രയോജനപ്പെടുത്തിയാണ് എസ്.ഡി.പി.ഐ അനുഭാവികൾ പാർട്ടിയിൽ കയറിക്കൂടിയതെന്നും അദ്ദേഹം പറഞ്ഞു
പുതിയ വിവാദം
കശ്മീരിലെ കത്വയിൽ പെൺകുട്ടിയെ ബലാത്സംഘം ചെയ്ത് കൊന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന വാട്‌സ് ആപ്പ് ഹർത്താലിൽ സി.പി.എം അനുഭാവികളും ഉൾപ്പെട്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിയതെന്ന് കൊടിയേരി പറയുന്നു. കൊടിയേരിയുടെ തുറന്നുപറച്ചിൽ പാർട്ടിക്കുള്ളിലും പുറത്തും ചർച്ചകൾക്ക് വഴിയൊരുക്കും.
അറസ്റ്റ്
വാട്സ് ആപ്പ് ഹര്‍ത്താലിന്‍റെ പേരില്‍ 500 ഓളം പേര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ കൂടുതലും എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്. അതേസമയം ലീഗുകാരും സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും അറസ്റ്റിലായവരുടെ കൂട്ടത്തില്‍ ഉണ്ട്. എസ്.ഡി.പി.ഐയുമായി സഹകരിച്ച ഇവര്‍ പിന്നീട് സിപിഎമ്മുമായി സഹകരിച്ചാണ് വാട്സ് ആപ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും കൊടിയേറി പറഞ്ഞു.
അനുഭാവികള്‍
മറ്റു പാര്‍ട്ടികളെ തങ്ങളുടെ ആവശ്യത്തിനായി ഉപയോഗിക്കാനുള്ള എസ്.ഡി.പി.ഐയുടെ തന്ത്രങ്ങളില്‍ കുടുങ്ങിയ പാര്‍ട്ടി അനുഭാവികളാണ് അതില്‍ ഉള്‍പ്പെട്ട് പോയത്. വളരെ ചുരുങ്ങിയ ജില്ലകളിലെ പാര്‍ട്ടി അനുഭാവികള്‍ മാത്രമാണ് ഇതില്‍ പെട്ടുപോയത്. അതേസമയം ഇവരെ പിന്നീട് മാറ്റി നിര്‍ത്തിയിരുന്നു കൊടിയേരി പറഞ്ഞു. അതേസമയം കോടിയേരിയുടെ തുറന്നുപറച്ചിലുകൾക്ക് പിന്നാലെ എസ്.ഡി.പി.ഐ ബന്ധം ആരോപിച്ച് കോൺഗ്രസും മുസ്ലിം ലീഗും സി.പി.എമ്മിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്.
കുറ്റപ്പെടുത്തല്‍
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലടക്കം സി.പി.എമ്മിന് എസ്.ഡി.പി.ഐയുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന ആരോപണം കോൺഗ്രസ് ഉയർത്തുമ്പോൾ മുസ്ലിം വോട്ടുകളിൽ വിള്ളലുണ്ടാക്കി ലീഗിനെ തളർത്തുകയെന്ന ലക്ഷ്യത്തോടെ എസ്.ഡി.പി.ഐയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സിപിഎം സ്വീകരിച്ചതെന്ന് മുസ്ലിം ലീഗ് നേതൃത്വവും കുറ്റപ്പെടുത്തുന്നു.
വര്‍ഗീയ സംഘടന
മലപ്പുറത്തെ തദ്ദേശസ്ഥാപനങ്ങളിലെ എസ്.ഡി.പി.ഐ - സിപിഎം ബന്ധം ചൂണ്ടിക്കാട്ടിയാണ് ആരോപണങ്ങൾക്ക് ശക്തിപകരുന്നത്. ഇതോടെ പ്രതിരോധത്തിലായ സിപിഎം ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളിൽ എസ്.ഡി.പി.ഐയുമായി ബന്ധമുണ്ടാക്കിയതായി അറിയില്ലെന്ന വാദമാണ് മുതിർന്ന നേതാക്കളുയർത്തിയത്. വർഗീയ സംഘടനകളുമായി ഒരുതരത്തിലും ഒന്നിച്ചുമുന്നോട്ടുപോവാൻ സിപിഎമ്മിന് കഴിയില്ലെന്നും നേതാക്കൾ വ്യക്തമാക്കുന്നു.