ബിഡിജെഎസ് മതത്തിന്റെ പേരിൽ രൂപീകരിച്ച പാർട്ടി; കൂട്ടുകൂടാനാകില്ല, പിരിച്ചു വിടണമെന്ന് കോടിയേരി!
തിരുവനന്തപുരം: ബിഡിജെഎസ് മതത്തിന്റെ പേരിൽ പേരിൽ രൂപീകരിച്ച പാർട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിഡിജെഎസുമായി കൂട്ടുകൂടാന്‍ സിപിഎമ്മിന് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരിലുളള ഒരു പാര്‍ട്ടിയുമായും സഹകരിക്കില്ലെന്നാണ് പാര്‍ട്ടി നയം. ബിഡിജെഎസ് പിരിച്ചുവിടണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ബിഡിജെഎസ് എൽഡിഎഫിൽ ചേരണമെന്ന് ആഗ്രഹിച്ചത് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ള് നടേശനാണ്. അദ്ദേഹത്തിന്റെ പ്രതീക്ഷകളൊക്കെ കോടിയേരിയുടെ പ്രസ്താവനയോടെ അസ്ഥാനത്താിയിരിക്കുകയാണ്. ബിഡിജെഎസ് എൽഡിഎഫിൽ ചേരുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്കും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയുടെയും പ്രസ്താവന വന്നിരിക്കുന്നത്.

അസംഭവ്യമെന്ന് ധനമന്ത്രി
വെള്ളാപ്പള്ളി നടേശനേയും ബിഡിജെഎസിനേയും എല്‍ഡിഎഫിനൊപ്പം കൂട്ടുന്നത് അസംഭവ്യമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞതിന് പിന്നാലെയാണ് കോടിയേരിയും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച
ബിഡിജെഎസ് എന്‍ഡിഎ വിടണമെന്നും എല്‍ഡിഎഫാണ് ബിഡിജെഎസിന് പറ്റിയ മുന്നണിയെന്നും മുമ്പ് പറഞ്ഞ വെള്ളാപ്പള്ളി, മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ബിജെപിക്കെതിരെ വെള്ളാപ്പള്ളി
ഭരണത്തിന്റെ അവസാന കാലഘട്ടത്തില്‍ ബിജെപി വെച്ചുനീട്ടുന്ന നക്കാപ്പിച്ച ബിഡിജെഎസ് സ്വീകരിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ബിജെപിയ്ക്ക് വേങ്ങരയില്‍ പോസ്റ്ററടിച്ച കാശ് നഷ്ടമാകുമെന്നും 5000 വോട്ട് പോലും കിട്ടില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചിരുന്നു.

പ്രതീക്ഷ അസ്തമിച്ചു
യുഡിഎഫിലേക്ക് ക്ഷണിച്ച നേതാക്കളെ തള്ളിയാണ് വെള്ളാപ്പള്ളി ബിഡിജെഎസിനെ ഇടത് പാളയത്തിലെത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ കടുത്ത നിലപാടുമായി എത്തിയിരിക്കുന്നത് ബിഡിജെഎസിന്റെ ഇടത് മുന്നണി പ്രവേശന പ്രതീക്ഷകള്‍ അസ്തമിപ്പിക്കുകയാണ്.

എല്ലാം പറഞ്ഞ് 'കോംപ്രമൈസ്' ആക്കി
തങ്ങള്‍ക്ക് നല്‍കാമെന്നേറ്റിരുന്ന ബോര്‍ഡ്,കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ബിഡിജെഎസ് ബിജെപിയുമായി ഉടക്കിയത്. എന്നാല്‍ വേങ്ങര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ എത്രയുംവേഗം നല്‍കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് വാക്കുകൊടുത്തിരുന്നു. ഇതേത്തുടര്‍ന്ന് എന്‍ഡിഎ വിടില്ലെന്ന് തുഷാര്‍ പറഞ്ഞിരുന്നു.

തിരിച്ചടി
ബിഡിജെഎസിനെ ഇടത് പാളയത്തിലെത്തിക്കാനുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് കോടിയേരിയുടെ പ്രസ്താവന.

മാണി വന്നോട്ടെ...
കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് തീരുമാനിക്കേണ്ടത് കെഎം മാണിയാണെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications