കൂടത്തായി കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്, റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോൺസൺ!
കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. കൊല്ലപ്പെട്ട റോയ് തോമസിന്റെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോൺസണാണെന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൺ ഉപയോഗിച്ച് വന്ന മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മൊബൈൽ നമ്പർ ജോൺസന്റെ പേരിലേക്ക് റോയിയുടെ മരണശേഷം മാറ്റിയെന്നും കണ്ടെത്തി.
ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ ബിഎസ്എന്‍ എല്‍ ജീവനക്കാരന്‍ ആണ് ജോൺസൺ. മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോൺസൺ മൊഴി നൽകിയിരുന്നു. ആ സൗഹൃദത്തിലാണ് ഫോണിൽ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയിൽ ഉണ്ടായിരുന്നു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തുകൾ പുറത്ത് വന്നത്.

ജോൺസന്റെ ഭാര്യയെ കലപ്പെടുത്താനും ശ്രമം
ഷാജുവിനെ കൊലപ്പെടുത്തിയ ശേഷം ജോൺസണെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായി നേരത്തെ ജോളി മൊഴി നൽകിയിരുന്നു. ജോൺസണുമായി വിവാഹം നടക്കാൻ ജോൺസന്റെ ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്നും ജോളി പോലീസിന് മൊഴി നൽകി. രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ നേരത്തെ ജോളി സമ്മതിച്ചിരുന്നു. കൂടത്തായി കൊലപാതകപരമ്പരയിലെ ഒന്നാം പ്രതി ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബെംഗളൂരുവിലും ബിഎസ്എന്‍എൽ ജീവനക്കാരനായ ജോണ്‍സണെ കാണാൻ പോയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു.

കൊലപാതകത്തിൽ പങ്കില്ലെന്ന് ജോൺസൺ
ജോളിയുടെയും ജോൺസന്റെയും കുടുംബങ്ങൾ തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഇവർ ഒന്നിച്ച് വിനോദയാത്രക്ക് പോകുന്നതും പതിവായിരുന്നു. ഇതിനിടയിൽ വിഷം കലർന്ന ഭക്ഷണം നൽകാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ആ ശ്രമം പരാജയപ്പെടുകയായിരുന്നു. കൊലപാതകത്തിൽ പങ്കോ അതിനെക്കുറിച്ച് അറിവോ ഉണ്ടായിരുന്നില്ലെന്നാണ് ജോൺസൺ നേരത്തെ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ആറ് മണിക്കൂറിൽ അധികമെടുത്താണ് ജോൺസന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നത്.

സിലിയുടെ മകന്റെ മൊഴി
അതേസമയം സിലിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ ജോളി തന്നെയെന്ന് മകൻ മൊഴി നൽകിയിരുന്നു. ജോളി നല്‍കിയ വെള്ളം കുടിച്ച ശേഷമാണ് അമ്മയുടെ ബോധം നഷ്ടപ്പെട്ടതെന്ന് പതിനാറുകാരനായ മകന്റെ മൊഴി. മ്മയുടെ മരണശേഷം ജോളി പലതവണ ഉപദ്രവിച്ചു. അവരില്‍ നിന്നു തരംതിരിവുണ്ടായി. കൂടത്തായിയിലെ വീട്ടില്‍ അപരിചിതനെപ്പോലെയാണു ജീവിച്ചതെന്നും സിലിയുടെ മകൻ മൊഴി നൽകിയിടുണ്ട്.

സയനൈഡ് എത്തിയത് കോയമ്പത്തൂരിൽ നിന്ന്
കൊലകള്‍ക്കുപയോഗിച്ച സയനൈഡിന്റെ ഉറവിടം കണ്ടെത്തിയത് കേസില്‍ നിര്‍ണായകമായിരുന്നു. കോയമ്പത്തൂരില്‍ നിന്നാണ് ഇതെത്തിയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ജോളിക്ക് സയനൈഡ് നല്‍കിയതു രണ്ടാം പ്രതിയായ മാത്യുവാണ്. ഇദ്ദേഹം സയനൈഡ് വാങ്ങിയത് മൂന്നാംപ്രതി പ്രജികുമാറില്‍ നിന്നാണെന്നും നേരത്തേ വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം കോയമ്പത്തൂരിലേക്കെത്തിയത്.

കോയമ്പത്തൂരിൽ തെളിവെടുപ്പ്?
വീണ്ടും കസ്റ്റഡിയില്‍ ലഭിക്കുന്ന പക്ഷം ജോളിയെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. ജോണ്‍സണ്‍ ജോലി ചെയ്യുന്നതും കോയമ്പത്തൂരാണ്. കോയമ്പത്തൂരിലെ സത്യന്‍ എന്നയാളാണു മാത്യുവിന് സയനൈഡ് നല്‍കിയതെന്നു കണ്ടെത്തിയിട്ടുണ്ട്. സത്യന്റെ മൊഴി രേഖപ്പെടുത്തി. സത്യന് സയനൈഡ് നല്‍കിയ വ്യക്തി അഞ്ചുമാസം മുന്‍പ് മരിച്ചു. പക്ഷേ, ഇയാൾക്ക് സയനൈഡ് കൈവശം വെക്കാനുള്ള ലൈസൻസുണ്ട്.












Click it and Unblock the Notifications