ജോളിയല്ല, മാഡം...; അന്വേഷണം ജയശ്രീയിലേക്ക്, ജോളി മകളെ കൊല്ലാന്‍ നോക്കിയെന്ന് ജയശ്രീ
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന തഹസില്‍ദാര്‍ ജയശ്രീക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ജോളിയുമായി ബന്ധപ്പെട്ട ഭൂമിയിടപാടില്‍ ജയശ്രീ വഴിവിട്ട് സഹായിച്ചോ എന്നാണ് അന്വേഷണ സംഘം പരിശോധിച്ചത്. ജയശ്രീ ജോലി ചെയ്തിരുന്ന ഓഫീസുകളിലെ ജീവനക്കാരില്‍ നിന്ന് അന്വേഷണ സംഘം വിശദമായ മൊഴി എടുത്തേക്കും.
അതേസമയം, ജയശ്രീയുടെ മകളെയും ജോളി കൊല്ലാന്‍ നോക്കിയെന്ന പുതിയ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജയശ്രീ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയശ്രീയുടെ മകളുടെ വായില്‍ നിന്ന് രണ്ടുതവണ നുരയും പതയും വന്നിരുന്നുവത്രെ. കൂടത്തായി കേസിലെ പുതിയ വിവരങ്ങള്‍.....

ഓഫീസിലെ സ്ഥിരം സന്ദര്‍ശക
ജോളി താമരശേരി താലൂക്ക് ഓഫീസിലെ സ്ഥിരം സന്ദര്‍ശകയായിരുന്നുവെന്നാണ് ഈ ഓഫീസുമായി ബന്ധമുള്ളവര്‍ പറയുന്നത്. ജയശ്രീ വില്ലേജ് ഓഫീസറായിരിക്കെയാണ് ജോളി വ്യാജ ഒസ്യത്ത് പ്രകാരം സ്വന്തമാക്കാന്‍ ശ്രമിച്ച ഭൂമിയുടെ നികുതിയടച്ചത്. ഇതിന് സൗകര്യം ചെയ്ത് കൊടുത്തത് ജയശ്രീ ആയിരുന്നുവെന്നാണ് അന്വഷണ സംഘത്തിന് ലഭിച്ച സൂചന.

ഏറെ കാലത്തെ ബന്ധം
എന്നാല്‍ 2012ല്‍ ജോളി നികുതി അടച്ചത് സംബന്ധിച്ച് പരാതി ഉയര്‍ന്നു. ഇതോടെ ഈ കരമടവ് ഒഴിവാക്കി യഥാര്‍ഥ അവകാശികളുടെ പേരില്‍ നികുതി ഈടാക്കുകയായിരുന്നു. ജയശ്രീ ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയപ്പോഴും ജോളിയുമായി ബന്ധം തുടര്‍ന്നു.

മാഡം എന്നാണ് വിളിച്ചത്
പലപ്പോഴും ജയശ്രീ ജോളിയുടെ കാറിലായിരുന്നു ഓഫീസില്‍ വന്നിരുന്നത് എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വൈകീട്ടും വിളിക്കാന്‍ ജോളി കാറുമായി എത്തും. ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കൊപ്പം കാണുന്നതുകൊണ്ടുതന്നെ ജീവനക്കാര്‍ ജോളിയെ മാഡം എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ജയശ്രീ തഹസില്‍ദാറായി കോഴിക്കോട്ടേക്ക് സ്ഥലംമാറി.

നിഷേധിച്ച് ജയശ്രീ
എന്നാല്‍ വ്യാജരേഖയുണ്ടാക്കി സ്വത്ത് കൈവശപ്പെടുത്താന്‍ ജോളിയെ സഹായിച്ചുവെന്ന ആരോപണം ജയശ്രീ നിഷേധിച്ചു. ജയശ്രീയുടെ മകളെയും ജോളി അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന മറ്റൊരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

മകളുടെ വായില്‍ നിന്ന് നുരയും പതയും വന്നു
ജയശ്രീയുടെ മകളുടെ വായില്‍ നിന്ന് നുരയും പതയും രണ്ടുതവണ വന്നിരുന്നു. ഈ വേളകളില്‍ ജോളി സമീപത്തുണ്ടായിരുന്നു. ജോളിയാണ് വിവരം ജയശ്രീയെ അറിയിച്ചതത്രെ. ഉടനെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച മൊഴി. ജയശ്രീയുടെ മകളടക്കം അഞ്ചു പേരെ കൊല്ലാന്‍ ജോളി ശ്രമിച്ചെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
Recommended Video

ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ നീക്കം
കേസില്‍ അറസ്റ്റിലായ മാത്യു ഉടന്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം. അതേസമയം, പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസും താമരശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കും. ആറ് മരണങ്ങള്‍ ആറ് സംഘങ്ങളായി തിരിഞ്ഞ് അന്വേഷിക്കാനാണ് പോലീസ് തീരുമാനം.

ആറ് കൊലപാതകങ്ങള്‍
ആറ് കൊലപാതകങ്ങള്‍ക്ക് പിന്നിലും ജോളിയുടെ കരങ്ങളുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് പോലീസ് പറയുന്നു. കേസില്‍ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തട്ടാറാക്കിയിട്ടുണ്ട്. ജോളിയെ രണ്ടാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ഇതിന് ശേഷം അന്വേഷണ രീതി മാറുമെന്നാണ് ഡിജിപി പറഞ്ഞത്.

രക്തസാംപിള്‍ ശേഖരിക്കും
ജോളിയുടെ നീക്കങ്ങള്‍ പൊളിയാന്‍ കാരണം ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദന്‍ റോജോ നടത്തിയ അന്വേഷണമാണ്. ഇദ്ദേഹത്തെ വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. എന്‍ഐടിയില്‍ ജോളിക്ക് ജോലിയില്ലെന്ന് ആദ്യം കണ്ടെത്തിയത് റോജോയാണ്. റോയിയുടെ സഹോദരങ്ങളുടെ രക്തസാംപിള്‍ പോലീസ് ശേഖരിക്കും. കല്ലറകളില്‍ നിന്ന് ലഭിച്ച മൃതദേഹ അവശിഷ്ടങ്ങളുടെ ഡിഎന്‍എയുമായി താരതമ്യം ചെയ്യും.

ആറ് സംഘങ്ങള്‍
അന്വേഷണ സംഘം വിപുലമാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. മികച്ച ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തും. കേസുകള്‍ക്ക് ഏറെ പഴക്കമുണ്ട് എന്നതാണ് പോലീസിനെ തെളിവ് ശേഖരിക്കുന്നതില്‍ കുഴക്കുന്നത്. അതുകൊണ്ടുതന്നെ ആറ് സംഘങ്ങളായിട്ടാണ് ഇനി കേസ് അന്വേഷിക്കുക. രാജ്യത്തെ പ്രധാന ലാബുകളുടെ സഹായം തേടും.

അഭിഭാഷകര്‍ തയ്യാറായില്ല
ജോളിയുടെ കേസ് എടുക്കാന്‍ അഭിഭാഷകര്‍ ആരും തയ്യാറായിട്ടില്ല. ജോളി കഴിഞ്ഞദിവസം വീട്ടുകാരെ ജയിലില്‍ നിന്ന് വിളിച്ചിരുന്നെങ്കിലും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. വിളിച്ചത് സഹോദരന്‍ നോബിയെ ആണ് വിളിച്ചത്. വസ്ത്രങ്ങള്‍ എത്തിച്ചുതരണം എന്നാവശ്യപ്പെട്ടു. എന്നാല്‍ അനുകൂലമായി സഹോദരന്‍ പ്രതികരിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

ജയിലില്‍ നിരീക്ഷണം
ജോളി ജയിലില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിയെ നിരീക്ഷിക്കാന്‍ ഒരു ഉദ്യോഗസ്ഥയെ നിയോഗിച്ചു. ജോളിയുടെ നിലവിലെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയും മകളും മരിച്ചിരുന്നു. സിലിയുടെ ബന്ധുക്കള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സഹോദരന്‍ സിജു, സഹോദരി, അമ്മാവന്‍ എന്നിവരെല്ലാം പോലീസില്‍ മൊഴി നല്‍കി.












Click it and Unblock the Notifications