പിണറായിയിലെ സൗമ്യ ആവർത്തിക്കാതിരിക്കാൻ കരുതലോടെ പോലീസ്;ജോളിക്ക് ജയിലിൽ കൗൺസിലിങും പ്രത്യേക സുരക്ഷയും
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയ്ക്ക് സമാനമായ രീതിയിൽ കൊലപാതകം നടത്തി അറസ്റ്റിലായ വ്യക്തിയായിരുന്നു പിണറായിയിലെ സൗമ്യ. മാതാപിതാക്കളെയും മകളെയും വിഷംകൊടുത്തുകൊന്ന കേസിലായിരുന്നു സൗമ്യയെ കോടതി ശിക്ഷിച്ചത്. എന്നാൽ സൗമ്യ ജയിലിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇത് മുന്നിൽ കണ്ട് ജയിലിൽ ജോളിക്ക് വൻ സുരക്ഷയാണ് അധികൃതർ ഒരുക്കുന്നത്.
കേരള പത്രപ്രവർത്തക യൂണിയന്‍; കെപി റജി പുതിയ പ്രസിഡന്‍റ്, ഇഎസ് സുഭാഷ് ജനറല്‍ സെക്രട്ടറി
ജോളിയെ നിരീക്ഷിക്കാനും സുരക്ഷ ഉറപ്പുവരുത്താനും മാത്രമായി ഒരു വാർഡനെ ചുമതലപ്പെടുത്തി. പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥർക്ക് പുറമെ ജയലിൽ പ്രത്യേക കൗൺസിലിങും ജോളിക്ക് കൊടുക്കും. ജോളി മുമ്പ് ആത്മഹത്യചെയ്യാൻ ശ്രമിച്ചിരുന്നതിനാൽ ഇനിയും അതിനുള്ള സാധ്യത കണക്കിലെടുത്താണ് പ്രത്യേക സുരക്ഷയും കൗൺസലിങ്ങും. ജയിലിൽ എത്തിച്ച അന്ന് തന്നെ ജോളി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
ജയിലിൽ സങ്കടപ്പെട്ട് ജോളി
ജയിലിൽ എത്തിയ ജോളി പലപ്പോഴും സങ്കടപ്പെട്ടാണ് ഇരിക്കുന്നതെന്നാണ് ജയിൽ അധികൃതർ വ്യക്തമാക്കുന്നത്. ഇനിയൊരു ജീവിതമില്ല എന്ന തരത്തിലുള്ള പെരുമാറ്റവും ശ്രദ്ധയിൽ പെട്ടതോടെയാണ് ജയിൽ അധികൃതർ കൗൺസിലിങ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം തലകറക്കം കാരണം ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കാര്യമായ അസുഖങ്ങളില്ലാത്തതിനാൽ വീണ്ടും ജയിലിലേക്ക് തന്നെ കൊണ്ടു വരുകയായിരുന്നു.
ബന്ധുക്കളാരും കാണാൻ എത്തിയില്ല
ജയിലിലായിട്ട് നാല് ദിവസം പിന്നിടുമ്പോഴും ജോളിയെ കാണാൻ ഇതുവരെ ബന്ധുക്കൾ ആരും തന്നെ എത്തിയിട്ടില്ല. ആദ്യദിവസം സഹോദരൻ നോബിയെ ഫോൺചെയ്ത് ജോളിക്കാവശ്യമായ വസ്ത്രങ്ങളും മറ്റും കൊണ്ടുവരാൻ ആവശ്യപ്പെട്ടെങ്കിലും അത് സഹോദരൻ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
ആളൂരിനെ സമീപിച്ചില്ല
അതേസമയം കൂടത്തായി കേസില്‍ അറസ്റ്റിലായ ജോളിക്കു വേണ്ടി ഹാജരാകാന്‍ ബന്ധുക്കള്‍ സമീപിച്ചെന്ന അഭിഭാഷകനായ ബിഎ ആളൂരിന്റെ വാദം തള്ളി ജോളിയുടെ സഹോദരന്‍ നോബി രംഗത്തെത്തിയിട്ടുണ്ട്. താനും പിതാവും ആളൂരിനെ ബന്ധപ്പെട്ടിട്ടില്ലെന്നും മറ്റു സഹോദരങ്ങളും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നോബി പറഞ്ഞു. ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്റെ ഓഫീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് ഏറ്റെടുക്കുന്നതെന്ന് ആളൂര്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നു.
Recommended Video
പോലീസിന് വെല്ലുവിളി
കൂടത്തായി കൊലപാതക പരമ്പര പോലീസിന് വെല്ലുവിളിയാണ്. എന്നാൽ എല്ലാ വെല്ലുവിളികളും അതിജീവിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡിജിപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുക എന്നതാണ് കേസിലെ പ്രധാന വെല്ലുവിളി. ഇത് കണ്ടെത്താൻ കഴിയും. എന്നാൽ വളരെ ശ്രമകരമായ കാര്യമാണെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു.