കൂടത്തായി കൊലപാതകം; അന്വേഷണത്തിന് ആറംഗ സംഘം, കേസന്വേഷിക്കുന്നത് ജില്ലയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥർ!
കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക കേസ് അന്വേഷിക്കുന്നതിനായി അന്വേഷണ സംഘത്തെ വിപുലീകരിക്കുന്നു. ആറ് അംഗ സംഘത്തെ നിയഗിക്കാനാണ് തീരുമാനം. ജില്ലയിലെ ഏറ്റവും മികച്ച പോലീസ് ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്താനാണ് നീക്കം. ആറംഗ സംഘത്തിന്റെയും മേൽനോട്ട ചുമതല എസ്പി കെജി സൈമണിനായിരിക്കും. അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്.
പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് എങ്ങനെ രാജ്യദ്രോഹ കുറ്റമാകും? പുതിയ കത്തുമായി 180 പേര്‍
ജോളിയെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി വീണ്ടും കസ്റ്റഡിയിൽ വിട്ടു കിട്ടാൻ ബുധനാഴ്ച കോടതിയിൽ അപേക്ഷ നൽകും. പതിനഞ്ച് ദിവസം കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. ചോദ്യം ചെയ്യലിനായി അന്വേഷമ ണ സംഘം കൂടുതൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ ആളുകളെ ചോദ്യം ചെയ്യുന്നതിനുള്ള പട്ടികയും അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്.
മുഴുവൻ പേരെയും ചോദ്യം ചെയ്യും
കേസിൽ സംശയം തോന്നിയ മുഴുവൻ പേരെയും ചോദ്യം ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം ഡിജിപി വ്യക്തമാക്കിയത്. ജോളിയുടെ ഭർത്താവ് ഷാജു, പിതാവ് സക്കറിയ, ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസൺ തുടങ്ങി നിരീക്ഷണത്തിലുള്ള മിക്കപേരെയും ചോദ്യം ചെയ്തേക്കും. ചൊവ്വാഴ്ച ഷാജുവിന്റെ ആദ്യ ഭാര്യയുടെ സഹോദരൻ, സഹോദരി, അമ്മാവൻ, ഒരു ബന്ധു എന്നിവരിൽ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. സിലി മരിച്ചതിന് ശേഷം ജോളിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചത് സിലിയുടെ ബന്ധുക്കളായിരുന്നുവെന്നാണ് ഷാജു പോലീസിനോട് പറഞ്ഞത്. അത് സിലിയുടെ ബന്ധുക്കൾ നിഷേധിച്ചെന്നാണ് റിപ്പോർട്ട്.
സിലിയുടെ കുടുംബം പങ്കെടുത്തില്ല
ഷാജുവിന്റെ രണ്ടാം വിവാഹത്തിന് സിലിയുടെ കുടുംബം പങ്കെടുത്തിരുന്നില്ലെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ചോദ്യം ചെയ്ത് വിട്ടയച്ച ഷാജുവിനെ ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പ്രതി ജോളി ആത്മഹത്യ പ്രവണത കാണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളും കഴിഞ്ഞ ദിവസം ഡിജിപി തള്ളിയിരുന്നു. ആത്മഹത്യാ പ്രവണതയെത്തുടര്‍ന്നല്ല, ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ബെഹ്റ പറഞ്ഞു.
ആ അഭ്യൂഹങ്ങൾ തെറ്റ്
ജോളി മാനസിക പ്രശ്നങ്ങൾ കാണിക്കുന്നുണ്ടെന്നും, ആത്മഹത്യ പ്രവണത കാട്ടുന്നുണ്ടെന്നുമുള്ള തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രതികരണം. ജയിലില്‍ കഴിയുന്ന ജോളി പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും തുടര്‍ന്ന് ജോളിയെ നിരീക്ഷിക്കാന്‍ ഒരു ജയില്‍ ജീവനക്കാരിയെ ചുമതലപ്പെടുത്തിയെന്നുമായിരുന്നു ഉയര്‍ന്ന അഭ്യൂഹം. ഓരോ ദിവസവും പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നതിനാലും ആറ് കൊലപാതകങ്ങള്‍ അന്വേഷിക്കാനുള്ളതിനാലുമാണ് അന്വേഷണത്തെ വിപുലീകരിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.
പെൺകുട്ടികളെ കൊല്ലാൻ ശ്രമിച്ചു
അതേസമയം വളരെ നിർണ്ണായകമായ ഒരു കാര്യം കേസിന് മേൽനോട്ടം വഹിക്കുന്ന എസ്പി കെജി സൈമൺ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പൊന്നാമറ്റം വീട്ടില്‍ രണ്ടു കുട്ടികളെയാണ് ജോളി കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ. കോഴിക്കോട് മുന്‍ ഡെപ്യൂട്ടി തഹസില്‍ദാറായ ജയശ്രീ, തന്റെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരി റെഞ്ചി തോമസ് എന്നിവരുടെ പെണ്‍മക്കളെയാണ് ജോളി കൊല്ലാന്‍ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
വായിൽ നിന്ന് നുരയും പതയും വന്നു
ഇതിന് പുറമെ മൂന്ന് പെൺകുട്ടികളെ കൊല്ലാൻ ശ്രമിച്ചെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. കൂട്ടക്കൊലയുടെ വാർത്ത പുറത്തുവന്നതോടെയാണു മറ്റു രണ്ടു പെൺകുട്ടികളുടെ വീട്ടുകാരും സംശയം പ്രകടിപ്പിച്ചത്. വിശദ അന്വേഷണത്തിൽ ഇതും വധശ്രമമാണെന്നു പോലീസിനു ബോധ്യമായി. ജോളി ഇവരുടെ വീട്ടിലുള്ള സമയത്തു ഭക്ഷണശേഷം കുട്ടികൾ വായിലൂടെ നുരയും രതയും വന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും കാരണം കണ്ടു പിടിക്കാൻ സാധിച്ചിരുന്നില്ല.
Recommended Video
പെൺകുട്ടികളെ ഇഷ്ടമല്ല
ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയെങ്കിലും മൂത്ത മകനു നേരെ വധശ്രമമുണ്ടായിരുന്നില്ല. മകൾ വളർന്നുവന്നാൽ ബാധ്യതയാകുമെന്നായിരുന്നു ഇക്കാര്യം ചോദിച്ചപ്പോൾ ജോളിയുടെ മറുപടി. ഈ ഘട്ടത്തിലാണ് മറ്റ് പെൺകുട്ടികളെ വധിക്കാൻ ശ്രമിച്ച കാര്യം അന്വേഷണ സംഘം തെളിവുസഹിതം നിരത്തിയത്. പെൺകുട്ടികളെ ഇഷ്ടമല്ലെന്നായിരുന്നു അപ്പോൾ മറുപടി.