കൂടത്തായി കൊലപാതക പരമ്പര; അന്വേഷണത്തിന് 35 അംഗസംഘം, സാങ്കേതിക സഹായത്തിന് പ്രത്യേക വിഭാഗം
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസ് അന്വേഷിക്കുന്ന സംഘം വിപുലീകരിച്ചു. ഉത്തരമേഖലാ ഐജി അശോക് യാദവിനായിരിക്കും അന്വേഷണത്തിന്റെ മേൽനോട്ടം. കോഴിക്കോട് റൂറൽ എസ്പി കെജി സെമണിന്റെ നേതൃത്വത്തിലായിരുന്നു നേരത്തെ അന്വേഷണം. വിപുലീകരണത്തോടെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം പത്തിൽ നിന്നും 35 ആയി ഉയർത്തി. സാങ്കേതിക സഹായം നൽകാനായി പ്രത്യേക വിഭാഗത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് ഒരു പത്രം കൂടി അച്ചടി നിർത്തുന്നു; ഡിഎൻഎയുടെ അവസാന പതിപ്പ് വ്യാഴാഴ്ച പുറത്തിറങ്ങും
കൂടത്തായിലെ കൊലപാതക പരമ്പരകൾ നടന്ന് വർഷങ്ങൾ പിന്നിട്ട സാഹചര്യത്തിൽ നിർണായകമായ ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘത്തിന് ശേഖരിക്കേണ്ടതുണ്ട്. സാങ്കേതിക സഹായങ്ങൾ ഉറപ്പ് വരുത്താനായാണ് ഫോറൻസിക് വിദഗ്ധരെയും സാങ്കേതി വിദഗ്ധരേയും സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് എഎസ്പിമാരും മൂന്ന് ഡിവൈഎസ്പിമാരും സംഘത്തിൽ ഉണ്ട്. സാങ്കേതിക സഹായം നൽകുന്നതിനായി ഐസിറ്റി വിഭാഗം പോലീസ് സൂപ്രണ്ട് ഡോ ദിവ്യാ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
കണ്ണൂർ എഎസ്പി ഡി ശിൽപ, നാദാപുരം എഎസ്പി അങ്കിത് അശോകൻ, താമരശ്ശേരി ഡിവൈഎസ്പി കെപി അബ്ദുൾ റസാഖ്, തലശ്ശേരി ഡിവൈഎസ്പി വേണുഗോപാൽ കെവി, കോഴിക്കോട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്എച്ച് ഒ സി ശിവപ്രസാദ്, പോലീസ് ആസ്ഥാനത്തെ ഹൈ ടെക് സെൽ ഇൻസ്പെക്ടർ സ്റ്റാർമോൻ ആർ പിള്ള എന്നിവരാണ് പുതിയതായി അന്വേഷണത്തിന്റെ ഭാഗമാക്കിയത്.
അതേസമയം പ്രതികൾക്കായുള്ള ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ താമരശേരി കോടതി വ്യാഴാഴ്ച പരിഗണിക്കും. കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിക്ക് വേണ്ടി കോടതിയിൽ വക്കാലത്ത് നൽകുമെന്ന് അഡ്വ. ആളൂർ വ്യക്തമാക്കിയിട്ടുണ്ട്. ജോളിയുമായി അടുത്ത് ബന്ധമുള്ള ആളുകൾ കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതായി ആളൂർ പറയുന്നു. ജോളിയെ സഹായിക്കില്ലെന്ന് ഭർത്താവും കുടുംബവും നേരത്തെ വ്യക്തമാക്കിയിരുന്നു.