പൊന്നാമറ്റം കുടുംബത്തെ അപ്പാടെ ഇല്ലാതാക്കാൻ ജോളി ശ്രമിച്ചു, കൂടത്തായിയിൽ പുതിയ വെളിപ്പെടുത്തൽ!
കോഴിക്കോട്: കൂടത്തായി കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. 2002നും 2016നും ഇടയില്‍ ആറ് പേരെ കൊലപ്പെടുത്തിയത് കൂടാതെ പൊന്നാമറ്റം കുടുംബത്തിലെ തന്നെ മറ്റ് ചിലരെ കൂടി ഇല്ലാതാക്കാന്‍ ജോളി ശ്രമിച്ചിരുന്നു എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
പൊന്നാമറ്റം കുടുംബത്തിലെ അംഗങ്ങളില്‍ ചിലരാണ് ജോളിക്കെതിരെ പോലീസിനെ സമീപിച്ചിരിക്കുന്നത്. ജോളി തങ്ങളുടെ വീട്ടില്‍ വന്ന് പോയതിന് ശേഷം അസാധാരണമായി രീതിയില്‍ എല്ലാവരും ഛര്‍ദ്ദിച്ചു എന്നാണ് ഇവര്‍ പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.
സമാനസാഹചര്യങ്ങളിലെ മരണം
അന്നമ്മ തോമസ് മുതല്‍ ഏറ്റവും ഒടുവില്‍ മരിച്ച സിലി വരെയുളളവര്‍ മരണപ്പെട്ടത് സമാന സാഹചര്യങ്ങളിലാണ് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. എല്ലാവരും മരണപ്പെടുന്നതിന് മുന്‍പ് ഭക്ഷണം കഴിച്ചിട്ടുണ്ട്. മരണത്തിന് മുന്‍പ് എല്ലാവരും ഛര്‍ദ്ദിക്കുകയും കുഴഞ്ഞ് വീഴുകയുമുണ്ടായിട്ടുണ്ട്. സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയാണ് ജോലി കൊലപാതകം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്.
പോലീസിന് മൊഴി
ഇത്തരത്തില്‍ പൊന്നാമറ്റം കുടുംബത്തിലെ മറ്റ് ചിലരെ കൂടി കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചു എന്ന് സംശയിക്കാവുന്ന തരത്തിലാണ് പോലീസിന് മൊഴി ലഭിച്ചിരിക്കുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവായ റോയ് തോമസിന്റെ ബന്ധുക്കളില്‍ ചിലരാണ് പരാതിക്കാര്‍. ജോളി വീട്ടില്‍ വന്ന് പോയതിന് ശേഷം വീട്ടിലുളളവരെല്ലാം ഛര്‍ദ്ദിച്ചിരുന്നുവെന്ന് ഇവര്‍ പറയുന്നു. ജോളി അടുക്കളയിലേക്ക് വന്നിരുന്നു. കറിയിലോ മറ്റോ വിഷം കലര്‍ത്തി എന്നാണ് ഇവര്‍ സംശയിക്കുന്നത്.
വിഷബാധയെന്ന് സംശയം
ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പോയപ്പോള്‍ ഭക്ഷ്യ വിഷബാധയാണ് എന്നാണ് സംശയിച്ചത്. രക്തപരിശോധന നടത്തിയപ്പോള്‍ രക്തത്തില്‍ വിഷാംശം കണ്ടെത്തുകയുമുണ്ടായി എന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് ഇതേക്കുറിച്ച് പോലീസില്‍ പരാതിപ്പെടുകയുണ്ടായി. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും സംശയിക്കത്തക്കതൊന്നും കണ്ടെത്തിയിരുന്നില്ല. അന്ന് പക്ഷേ ആരും ജോളിയെ സംശയിച്ചിരുന്നില്ല.
Recommended Video
ആ രണ്ട് മരണങ്ങൾക്ക് പിന്നിൽ
കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കുന്നതിന് വേണ്ടി ജോളി മറ്റാര്‍ക്കോ വേണ്ടി കൊട്ടേഷന്‍ എടുത്തതാണോ എന്നും സംശയിക്കുന്നതായി പൊന്നാമറ്റം കുടുംബാംഗങ്ങള്‍ പറയുന്നു. പൊന്നാമറ്റം കുടുംബത്തിലുണ്ടായിരുന്ന രണ്ട് മരണങ്ങളില്‍ കൂടി സംശയം ഉയര്‍ന്നിട്ടുണ്ട്. ടോം തോമസിന്റെ സഹോദര പുത്രന്മാരായ സുനീഷ്, ഉണ്ണി എന്നിവരുടെ മരണത്തിന് പിന്നിലാണ് ജോളിക്ക് പങ്കുളളതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. സുനീഷിന്റെ അമ്മ എല്‍സമ്മയാണ് പരാതിക്കാരി.