ജോളി പൈശാചിക ചിന്തയുളള സ്ത്രീ! ഒരു കാലത്തും ഗതി കിട്ടില്ല, ജോളിയെ ശപിച്ച് സക്കറിയ!
കൂടത്തായി: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിക്കെതിരെ സ്വന്തം കുടുംബത്തില്‍ നിന്നും ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നും ഓരോരുത്തരായി മുന്നോട്ട് വരികയാണ്. ഭര്‍ത്താവ് ഷാജു ജോളിയെ കൈയൊഴിഞ്ഞ തരത്തിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ജോളിക്ക് പണത്തിനോട് ആര്‍ത്തിയാണെന്നും തങ്ങള്‍ നിയമപരമായും സഹായിക്കില്ലെന്നുമാണ് ജോളിയുടെ സഹോദരന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഷാജുവിന്റെ അച്ഛന്‍ സക്കറിയയും ജോളിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.
സക്കറിയക്കെതിരെ ജോളി
രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ അച്ഛനായ സക്കറിയയ്ക്ക് രണ്ട് കൊലപാതകങ്ങളെ കുറിച്ച് അറിയാമെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് നാല് കൊലപാതകങ്ങളുടെ ഗൂഢാലോചനയിലും സക്കറിയയ്ക്ക് പങ്കുളളതായും ജോളി മൊഴി നല്‍കിയെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നു. സക്കറിയയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും ജോളി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
പൈശാചിക ചിന്തയുളള സ്ത്രീ
ഇതോടെ കൊലപാതകത്തില്‍ സക്കറിയയ്ക്കും പങ്കുണ്ടോ എന്നുളള സംശയങ്ങള്‍ ബലപ്പെട്ടു. എന്നാല്‍ ജോളിയെ പൂര്‍ണമായും തളളിക്കളഞ്ഞ് കൊണ്ടാണ് സക്കറിയ പ്രതികരിച്ചിരിക്കുന്നത്. ജോളി തങ്ങളെ പൂര്‍ണമായും കബളിപ്പിക്കുകയായിരുന്നുവെന്ന് സക്കറിയ ആരോപിക്കുന്നു. ജോളി പൈശാചിക ചിന്തയുളള സ്ത്രീയാണ്. ജോളിക്ക് ഒരു കാലത്തും ഗതി കിട്ടില്ലെന്നും സക്കറിയ പ്രതികരിച്ചു.
പണം കടമായി ചോദിച്ചു
എന്‍ഐടിയില്‍ ജോലിയുണ്ട് എന്നാണ് ജോളി പറഞ്ഞിരുന്നത്. ഒരു തവണ ജോളി തന്നോട് പണം കടമായി ചോദിച്ചിരുന്നു. പത്തെണ്‍പതിനായിരത്തോളം രൂപ ശമ്പളമായി ലഭിക്കുന്നയാള്‍ക്ക് എന്തിനാണ് കടമായി പണമെന്ന് താന്‍ തിരിച്ച് ചോദിച്ചു. 65,000 രൂപ മാത്രമാണ് ലഭിക്കുന്നത് എന്നായിരുന്നു ജോളി പറഞ്ഞതെന്നും സക്കറിയ പറഞ്ഞു. ആ പണം കുട്ടികള്‍ക്ക് വേണ്ടി ചിലവഴിക്കുന്നതായും ജോളി പറഞ്ഞു.
ജോളിയോട് വെറുപ്പ്
ജോളിയോട് തനിക്ക് വെറുപ്പാണുളളത്. വളരെ ദുഖവും തോന്നുന്നു. ജോളിക്ക് ഒരു തരത്തിലുളള നിയമസഹായവും നല്‍കില്ല. താനാണ് ഷാജുവുമായുളള ജോളിയുടെ വിവാഹത്തിന് മുന്‍കൈ എടുത്തത് എന്ന ആരോപണം സക്കറിയ തളളിക്കളഞ്ഞു. ജോളി സ്വയമാണ് വിവാഹത്തിന് മുന്‍കൈ എടുത്തത്. താനും ഭാര്യയും വിവാഹക്കാര്യം അറിയുന്നത് മരിച്ച് പോയ സിലിയുടെ സഹോദരന്‍ വഴിയാണ് എന്നും സക്കറിയ വെളിപ്പടുത്തി.
കുഞ്ഞ് കരഞ്ഞ് ഓടിപ്പോയി
ഷാജുവിന്റെയും സിലിയുടേയും മകളായ ആല്‍ഫൈന് ബ്രഡും പാലും കൊടുത്തപ്പോഴാണ് അസ്വസ്ഥത ഉണ്ടായത്. ആഹാരം നല്‍കിയപ്പോള്‍ കുഞ്ഞ് കരഞ്ഞ് കൊണ്ട് ഓടിപ്പോയി. വായില്‍ നിന്ന് നുരയും പതയും വന്നു. സിലിക്കും ഇതേ ലക്ഷണങ്ങളായിരുന്നു. അപസ്മാരമാണെന്നാണ് കരുതിയത്. ജോളിയെ ഇപ്പോള്‍ പിടികൂടിയില്ലായിരുന്നുവെങ്കിലും താനും കുടുംബവും അടക്കം വര്‍ഷങ്ങള്‍ക്കുളളില്‍ ഇല്ലാതായേനെ എന്നും സക്കറിയ പറഞ്ഞു.
ജോളിയുടെ ഫോൺ വിളികൾ, വീട്ടിൽ നിന്ന് മാറ്റിയ ചാക്ക് കെട്ടിൽ എന്തായിരുന്നു? ഷാജുവിന്റെ വെളിപ്പെടുത്തൽ