ആറല്ല ഏഴാമതൊരു മരണത്തിലും ജോളിക്ക് പങ്ക്? കോണ്‍ഗ്രസ് നേതാവിന്‍റെ മരണത്തില്‍ സംശയം
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പൊന്നാമറ്റം തറവാടിന് പുറത്തേക്കും അന്വേഷണം നീട്ടി പോലീസ്. റോയിയുടെ മരണത്തില്‍ പരാതി ലഭിച്ച പോലീസ് കഴിഞ്ഞ രണ്ട് മാസമായി ജോളിയെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. അറസ്റ്റിന് മുമ്പ് തന്നെ ജോളിയുടെ സാമ്പത്തിക ഇടപാടുകളേക്കുറിച്ചും മറ്റ് ബന്ധങ്ങളെക്കുറിച്ചും പോലീസിന് നിര്‍ണ്ണായകമായ പലവിവരങ്ങളും ലഭിച്ചിരുന്നു.
ലഭ്യമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജോളിയെക്കുറിച്ചുള്ള അന്വേഷണം കൂടത്തായി ഗ്രാമത്തിന് പുറത്തേക്കും പോലീസ് വ്യാപിപ്പിച്ചരുന്നു. താമരശ്ശേരിയില്‍ ജോളിയും സുഹൃത്തും നടത്തിയിരുന്ന ബ്യൂട്ടി പാര്‍ലറിനെ സംബന്ധിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് പൊന്നാമറ്റത്തെ ആറ് മരണങ്ങള്‍ക്ക് പുറമെ മറ്റൊരു മരണത്തിലും ജോളിക്ക് പങ്കുണ്ടോയെന്ന സംശയം ഉയര്‍ന്നുവരുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
രാമകൃഷ്ണന്‍റെ മരണം
ജോളിയെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി കുന്ദമംഗലത്തെ മണ്ണിലേതില്‍ രാമകൃഷ്ണന്‍റെ മരണം സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ രാമകൃഷ്ണന്‍റെ വീട്ടിലെത്തിയാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. അതേസമയം രാമകൃഷ്ണനില്‍ നിന്ന് പണം തട്ടിയിട്ടുണ്ടെന്ന മകന്‍ രോഹിതിന്‍റെ പരാതിയും പോലീസിന് ലഭിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത്
2016 മെയ് 17 നാണ് രാമകൃഷ്ണന്‍ മരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതിന് തൊട്ടടുത്ത ദിവസമായിരുന്നു മരണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അന്നേ ദിവസം പകല്‍ മുഴുവന്‍ പുറത്തായിരുന്ന രാമകൃഷ്ണന് രാത്രി വീട്ടിലെത്തി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
വെള്ളം കുടിച്ച ശേഷം
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വെള്ളം വാങ്ങിക്കുടിച്ച രാമകൃഷ്ണന്‍ ഉടന്‍ മരണപ്പെടുകയായിരുന്നു. മരിക്കുന്ന സമയത്ത് രാമകൃഷ്ണന്‍റെ വായില്‍ നിന്ന് കുടിച്ച വെള്ളത്തോടൊപ്പം നുരയും പുറത്തേക്ക് വന്നിരുന്നു. 62 വയസ്സായിരുന്നു മരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രായം. കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന രാമകൃഷ്ണന്‍ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും സജീവമായിരുന്നു.
ദുരൂഹതയില്ല
അതേസമയം, രാമകൃഷ്ണത്തിന്‍റെ മരത്തില്‍ യാതൊരു ദുരൂഹതയും കുടുംബത്തിന് ഇല്ല. രാമകൃഷ്ണന്‍ മരണപ്പെട്ടത് ഹൃദയാഘാതം മൂലമാണെന്നാണ് കുടുംബം വിശ്വസിക്കുന്നത്. രാമകൃഷ്ണന്‍റെ മരണത്തില്‍ സംശയം ഉന്നയിച്ച് കുടുംബം എവിടേയും പരാതി നല്‍കിയിട്ടില്ലെങ്കിലും ജോളിയും രാമകൃഷ്ണനുമായി ബന്ധിപ്പിക്കുന്ന ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘം രാമകൃഷ്ണന്‍റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചത്.
ആരോ തട്ടിയെടുത്തു
രാമകൃഷ്ണന്‍റെ മരണത്തില്‍ തങ്ങള്‍ക്ക് സംശയം ഒന്നിമില്ലെന്നും എന്നാല്‍ 2008 മുതല്‍ അദ്ദേഹം വന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവന്നും രമാകൃഷ്ണന്‍റെ മകന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വലിയ ഭൂസ്വത്തുള്ള വ്യക്തിയായിരുന്നു രാമകൃഷ്ണന്‍. കുന്ദമംഗലം മേഖലയില്‍ നിരവധി കടമുറികളും അദ്ദേഹത്തിന്‍റെ പേരിലുണ്ടായിരുന്നു. ഒരു വസ്തു വിറ്റ വകയില്‍ കിട്ടിയ 55 ലക്ഷം രൂപ ആരോ തട്ടിയെടത്തുവെന്നും മകന്‍ പറഞ്ഞു.
എന്‍ഐടിയിലെ അധ്യാപിക
കോഴിക്കോട് എന്‍ഐടിയിലെ അധ്യാപികയാണെന്നായിരുന്നു ജോളി വളരെക്കാലം കുടുംബക്കാരോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. വ്യാജ ഐഡികാര്‍ഡുമായി രാവിലെ എന്‍ഐടിയിലേക്കെന്നും പറഞ്ഞ് പുറപ്പെടുന്ന ജോളി എന്‍ഐടിക്ക് സമീപത്തുള്ള ഒരു ബ്യൂട്ടിപാര്‍ലറിലായിരുന്നു തങ്ങിയിരുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ബ്യൂട്ടിപാര്‍ലര്‍
സുലേഖ എന്നൊരു സ്ത്രീയായിരുന്നു ഈ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്നത്. നിലവില്‍ ഈ ബ്യൂട്ടിപാര്‍ലര്‍ അടച്ചിട്ട നിലയിലാണ്. സുലേഖ ഇപ്പോള്‍ മലപ്പുറം ജില്ലയിലെ ഏതോ സ്ഥലത്താണ് ഉള്ളത്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങിയെന്നാണ് സൂചന. ഇവരുമായി മരിച്ച രാമകൃഷ്ണന് അടുത്ത സൗഹൃദമുണ്ടായിരുന്നെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഷാജു കസ്റ്റഡിയില്‍
അതേസമയം, ഒന്നരമണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിന് ശേഷം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാജുവിനെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി വടകര എസ്പി ഓഫീസില്‍ എത്തിച്ചിരിക്കുകയാണ് ഇപ്പോള്‍. ഷാജുവിന്‍റെ ആദ്യഭാര്യ സിലിയുടേയും കുഞ്ഞിന്‍റെയും മരണത്തെക്കുറിച്ചാണ് അന്വേഷണ സംഘത്തിന് സംശയം ഉയര്‍ന്നത്.
നിര്‍ണ്ണായക മൊഴി
ഷാജുവിന്‍റെ കൂടത്തായിയിലെ വീട്ടിലെത്തി പോലീസ് രാവിലെ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ ഷാജുവിനെ ക്രൈബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചത്. സിലിയുടേയും ആല്‍ഫിയുടേയും മരണത്തില്‍ ഷാജുവിനെതിരെ ജോളിയില്‍ നിന്ന് നിര്‍ണ്ണായകമായ മൊഴികളും പോലീസിന് ലഭിച്ചിരുന്നു.
ഷാജുവിന് അറിയാമായിരുന്നു
സിലിയുടേയും മകള്‍ ആല്‍ഫൈന്‍റെയും മരണത്തെക്കുറിച്ച് ഷാജുവിന് അറിയമായിരുനെന്നാണ് ജോളി പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്. 'ഇരുവരുടേയും മരണം കൊലപാതകമാണെന്ന് ഞാന്‍ ഷാജുവിനോട് പറഞ്ഞിരുന്നു. അപ്പോള്‍ ഷാജു പറഞ്ഞത് അവള്‍ (സിലി) മരിക്കേണ്ടവള്‍ തന്നെയായിരുന്നു. എനിക്ക് യാതൊരു ദുഃഖവുമില്ല'- എന്ന മൊഴിയാണ് ജോളി നല്‍കിയത്.
അറസ്റ്റുണ്ടാവുമോ
കൊലപാതക വിവരം പുറത്ത് ആരോടും പറയേണ്ടെന്ന് ഷാജു പറഞ്ഞതായും ജോളി മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴി ലഭിച്ചതിന് പിന്നാലെയാണ് ഷാജുവിന്‍റെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തുകയും ചോദ്യം ചെയ്യലിന് ഹാജരാവണമെന്നും ആവശ്യപ്പെട്ടതും. പോലീസ് കസ്റ്റഡിയിലുള്ള ഷാജുവിന്‍റെ അറസ്റ്റിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്.
ഷാജുവിനെ കെണിയിലാക്കി ജോളിയുടെ മൊഴി; സിലിയുടേയും മകളുടേയും മരണം കൊലപാതകമെന്ന് ഷാജുവിന് അറിയാം
ഭാര്യ മരിക്കും മുന്‍പേ ജോളി തന്നോട് താത്പര്യം കാണിച്ചു; വെളിപ്പെടുത്തലുമായി രണ്ടാം ഭര്‍ത്താവ്