ജോളിക്ക് വന്‍ ബന്ധങ്ങള്‍, തന്നേയും മകനേയും കൊല്ലുമെന്ന് പേടിച്ചു; രഹസ്യങ്ങള്‍ വെളിപ്പെടുത്തി ഷാജു
Recommended Video
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയുടെ രണ്ടാംഭര്‍ത്താവാണ് ഷാജവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ചോദ്യം ചെയ്യലിനായി ഷാജുവിനെ രാവിലെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഇവിടെ വെച്ച് ഒന്നരമണിക്കൂറിലേറെ ചോദ്യംചെയ്തതിന് ശേഷമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത ഷാജുവിനെ വടകര റൂറല്‍ എസ്പി ഒഫിസില്‍ എത്തിച്ചു. എസ്പി ഓഫിസിലും ഷാജുവിന്‍റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായകമായ പല വിവരങ്ങളും ഷാജുവില്‍ നിന്ന് പോലീസിന് ലഭിച്ചു. ആദ്യഭാര്യയുടേയും മകളുടേയും മരണം നേരത്തെ അറിയാമായിരുന്നെന്ന ഏറ്റവും നിര്‍ണ്ണായകമായ വിവരം ഷാജുവില്‍ നിന്ന് പോലീസിന് ലഭിച്ചെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിഷദാംശങ്ങള്‍ ഇങ്ങനെ..
ജോളി അറസ്റ്റിലായ ദിവസം
ജോളി അറസ്റ്റിലായ ദിവസം ഷാജുവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയായിരുന്നു. എന്നാല്‍ സിലിയുടേയും മകള്‍ ആല്‍ഫൈറ്റേയും മരണത്തേക്കുറിച്ച് ഷാജുവിന് നേരത്തെ അറിയാമായിരുന്നെന്ന ജോളിയുടെ മൊഴി ലഭിച്ചതോടെ ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാവാന്‍ അന്വേഷണ സംഘം ഷാജുവിനോട് ആവശ്യപ്പെടുകയായിരുന്നു.
സിലിയുടേയും ആല്‍ഫൈറ്റേയും മരണം
'സിലിയുടേയും ആല്‍ഫൈറ്റേയും മരണം കൊലപാതകമാണെന്ന് ഞാന്‍ ഷാജുവിനോട് പറഞ്ഞിരുന്നു. അപ്പോള്‍ ഷാജു പറഞ്ഞത് അവള്‍ (സിലി) മരിക്കേണ്ടവള്‍ തന്നെയായിരുന്നുവെന്നാണ്. എനിക്ക് യാതൊരു ദുഃഖവുമില്ല. കൊലപാതക വിവരം പുറത്ത് ആരോടും പറയേണ്ടെന്നും ഷാജു പറഞ്ഞു'- എന്ന മൊഴിയായിരുന്നു ജോളിയില്‍ നിന്ന് പോലീസിന് ലഭിച്ചത്.
ജോളിയുടെ മൊഴി
ആദ്യ ഘട്ടങ്ങളില്‍ കൊലപാതകങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവും ഇല്ലെന്നായിരുന്നു ഷാജു അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ജോളിയുടെ മൊഴിയുടേയും വ്യക്തമായ തെളിവുകളുടേയും അടിസ്ഥാനത്തില്‍ ഇന്ന് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ സിലിയുടേയും ആല്‍ഫൈന്‍റേയും മരണം കൊലപാതകമാണെന്ന കാര്യം തനിക്ക് അറിയമായിരുന്നെന്ന് ഷാജു പോലീസിനോട് സമ്മതിച്ചു.
പേടി
മകളുടേയും ഭാര്യയുടേയും മരണം കൊലപാതകമാണെന്ന് അറിഞ്ഞിരുന്നു. എന്നാല്‍ ജോളി തന്നേയും വധിക്കുമെന്ന് പേടിച്ചു. അതുകൊണ്ടാണ് കൊലപാതക വിവരം പുറത്തുപറയാതിരുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ടും പണമിടപാടുമായി ബന്ധപ്പെട്ടു ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നും ഷാജു മൊഴി നല്‍കി.
തന്നെയും അപായപ്പെടുത്തും
ആര്‍ക്കും ഒരു സംശയം വരാത്ത രീതിയില്‍ കൊലപാതകള്‍ ചെയ്ത ജോളി തന്നെയും അപായപ്പെടുത്തുമെന്ന് ഭയന്നിട്ടാണ് വിവരങ്ങള്‍ പുറത്ത് ആരോടും പറയാതിരുന്നത്. അധ്യാപകനായ താന്‍ ചെയ്യാന്‍ പാടില്ലാത്ത തെറ്റാണ് ചെയ്തതെന്നും ഷാജു പറഞ്ഞു. എന്‍ഐടി അധ്യാപികയാണ് താനെന്ന് ജോളി പറഞ്ഞത് കള്ളമാണെന്ന് ഷാജുവിന് അറിയാമോയെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്.
ഉത്തരമില്ല
തന്നെ മാത്രമല്ല തന്‍റെയും സിലിയുടേയും മകനെ ജോളി കൊല്ലുമെന്ന് ഭയപ്പെട്ടിരുന്നു. അതു കൊണ്ടാണ് അവനെ കൂടത്തായിയിലെ വീട്ടിൽ നിർത്താതിരുന്നത്. ജോളിയെ പേടിച്ച് ജോളിയെ പേടിച്ച് താമരശേരിയിലെ സ്കൂളിൽ നിന്നും മകനെ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ഷാജു പറഞ്ഞു. എന്നാല്‍ ദന്താശുപത്രിയില്‍ കുഴഞ്ഞുവീണ സിലിയെ എന്തുകൊണ്ട് തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലെത്തിച്ചില്ല എന്ന ചോദ്യത്തിന് ഷാജു ഉത്തരമൊന്നും നല്‍കിയില്ല.
പങ്കില്ല
ആദ്യ ഭാര്യയായിരുന്ന സിലിയുടേയും മകളുടേയും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് ഷാജു നല്‍കിയത്. എന്തുകൊണ്ട് ജോളിയെ തന്നെ വിവാഹം ചെയ്തുവെന്ന ചോദ്യത്തിന് ഷാജു മറുപടി നല്‍കിയിട്ടില്ല. എല്ലാ കാര്യങ്ങളും ജോളിയില്‍ മാത്രം ചുമത്തി രക്ഷപ്പെടാനുള്ള ഷാജുവിന്‍റെ നീക്കമാണോ എന്നും ക്രൈബ്രാഞ്ചിന് സംശയമുണ്ട്.
പലതവണ
കേസില്‍ ഷാജുവിനെ പോലീസ് നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നു. ശനിയാഴ്ച്ച രാവിലെ കസ്റ്റഡിയിലെടുത്തും ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതിന് ശേഷം പല മാധ്യമങ്ങളേയും കണ്ട ഷാജു കേസില്‍ തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു നിരന്തരം അവകാശപ്പെട്ടിരുന്നത്. അന്വേഷണത്തോട് സഹകരിക്കും. ബന്ധുക്കളുടെ മരണത്തില്‍ ഭാര്യയുടെ പങ്കെന്താണെന്ന് അറിയില്ലെന്നും ഷാജു അവകാശപ്പെട്ടു.
സിലി രോഗി
കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ മാത്രമാണ് ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നതായും മരണകാരണം സയനൈഡ‍് ഉള്ളില്‍ ചെന്നാണെന്നുമൊക്കെയുള്ള കാര്യങ്ങള്‍ അറിയുന്നത്. ആദ്യ ഭാര്യയായ സിലി അപസ്മാര രോഗിയായിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ അവര്‍ക്ക് ചിക്കന്‍ പോക്സ് വന്നിരുന്നതിനാല്‍ മകള്‍ക്കും പലതരം രോഗങ്ങള്‍ ഉള്ളതായി സംശയങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് അവരുടെ രണ്ടുപേരുടേയും മരണങ്ങളില്‍ കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാവാതിരുന്നതെന്നും ഷാജു പറഞ്ഞിരുന്നു.
വിവാഹത്തിന്
റോയിയുടെ സഹോദരന്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും ജോളിയുമായുള്ള വിവാഹത്തിന് കൂടുതല്‍ താല്‍പര്യം കാണിച്ചത് സിലിയുടെ ബന്ധുക്കളായിരുന്നു. ജോളിയുടെ സ്വത്തോ പണമോ ആഗ്രഹിക്കാത്തതിനാല്‍ ജോലിയെ കുറിച്ച് കൂടുതലായൊന്നും അന്വേഷിച്ചിരുന്നതേയില്ല. എന്‍ഐടിയില്‍ ലക്ചറാണെന്നായിരുന്നു ജോളി തന്നോടും പറഞ്ഞിരുന്നത്. പോലീസ് ചോദ്യം ചെയ്യുന്നത് വരെ അത് തന്നെയായിരുന്നു തന്‍റെ വിശ്വാസമെന്നും ഷാജു മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ നേതാക്കളും
അതേസമയം കേസുമായി ബന്ധപ്പെട്ട പ്രാദേശിക രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം പോലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇവരുമായി ജോളി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച് പരമാവധി തെളിവുകള്‍ ശേഖരിക്കുക്കയാണ് ക്രൈംബ്രാഞ്ച്. ടോം തോമസിന്‍റെ സ്വത്തുക്കള്‍ ജോളിയുടെ പേരിലാക്കി മാറ്റിയെഴുതിയ വ്യാജവില്‍പത്രത്തില്‍ സിപിഎമ്മിന്‍റെ കുന്ദമംഗലത്തെ പ്രാദേശിക നേതാവാണ് ഒരു സാക്ഷിയായി ഒപ്പിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സഹായങ്ങള്‍ നല്‍കിയത്
ജോളിയുടെ വീടിന്‍റെ സമീപവാസിയും വീട്ടിലെ നിത്യസന്ദര്‍ശകനുമായ ഒരു ലീഗ് നേതാവാണ് വ്യാജവില്‍പത്രം തയ്യാറാക്കാന്‍ ജോളിക്ക് സഹായങ്ങള്‍ നല്‍കിയത്. ഇദ്ദേഹവും ജോളിയും ബാങ്കില്‍ പോയി പണമിടപാട് നടത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഒരു വനിതാ തഹസില്‍ദാറാണ് വ്യാജവില്‍പത്രം ആധാരപ്പെടുത്തി സ്വത്തുകള്‍ സ്വന്തം പേരിലാക്കാന്‍ ജോളിക്ക് കൂട്ടുനിന്നതെന്നും അന്വേഷണം സഘം കണ്ടെത്തിയിട്ടുണ്ട്.
ആറല്ല ഏഴാമതൊരു മരണത്തിലും ജോളിക്ക് പങ്ക്? കോണ്‍ഗ്രസ് നേതാവിന്‍റെ മരണത്തില്‍ സംശയം
ഷാജുവിനെ കെണിയിലാക്കി ജോളിയുടെ മൊഴി; സിലിയുടേയും മകളുടേയും മരണം കൊലപാതകമെന്ന് ഷാജുവിന് അറിയാം