കോട്ടയം അവിശ്വാസത്തിലേക്ക്; ജോസിനെ പിന്തുണയ്ക്കാന്‍ ഇടതുമുന്നണി, കോണ്‍ഗ്രസ് ജോസഫിനൊപ്പം
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി ഒഴിയില്ലെന്ന നിലപാടില്‍ ഉറച്ച് ജോസ് കെ മാണി. കോണ്‍ഗ്രസിന്‍റേയും ലീഗിന്‍റെയും നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചകളുടെ ഫലമായി പദവി ഒഴിയാന്‍ ജോസ് പക്ഷം തയ്യാറായേക്കുമെന്ന ചില സൂചനകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാല്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്നാണ് ജോസ് കെ മാണി പക്ഷം ശനിയാഴ്ച വൈകീട്ട് വ്യക്തമാക്കിയത്. എന്നാല്‍ ഇരുപക്ഷത്തേയും രമ്യതയിലെത്തിക്കാനുള്ള യുഡിഎഫ് നീക്കവും പരാജയപ്പെട്ടു.
ഇപ്പോള്‍ ഒഴിയില്ല
ഒരു കാരണവശാലും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഇപ്പോള്‍ ഒഴിയില്ലെന്നും എന്നാല്‍ അടുത്ത തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം ആദ്യം ടേമില്‍ പദവി ജോസഫ് പക്ഷത്തിന് നല്‍കികൊണ്ടുള്ള ഒത്തുതീര്‍പ്പിന് തയ്യാറാകാമെന്നാണ് ചേര്‍ച്ചയില്‍ ജോസ് പക്ഷം വ്യക്തമാക്കിയത്. ജോസഫിന്‍റെ മാത്രമല്ല, തങ്ങളുടേയും താല്‍പര്യം സംരക്ഷിക്കാനുള്ള ബാദ്ധ്യത മുന്നണിക്കും കോണ്‍ഗ്രസിനും ഉണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ചര്‍ച്ച
ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു പ്രശ്നപരിഹാരത്തിനായി യുഡിഎഫ് നേതൃത്വം വീണ്ടും ജോസ് കെ മാണി പക്ഷവുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്ക് പോകുന്നതിന് മുമ്പു തന്നെ യോഗം ചേര്‍ന്ന് ഒരു വിട്ടുവീഴ്ചയക്കും തയ്യാറാവേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ രാജിവെച്ചാല്‍ അത് തങ്ങളുടെ വ്യക്തിത്വത്തെ ബാധിക്കുമെന്നാണ് ജോസ് പക്ഷം ചര്‍ച്ചയില്‍ വ്യക്തമാക്കിയത്.
Recommended Video
കീഴടങ്ങലാകും
പദവി രാജിവെച്ചാല്‍ അത് കീഴടങ്ങലാകും. അതിന് കഴിയില്ല. മാത്രമല്ല, നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ഒരു ആരോപണവും ആരും ഇതുവരെ ഉയര്‍ത്തിയിട്ടില്ല. അതേസമയം, പ്രസിഡന്‍റ് സ്ഥാനത്തേക്ക് പകരം ഉയര്‍ത്തിക്കാട്ടുന്ന വ്യക്തിക്കെതിരെ സഹകരണമേഖലയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണമുണ്ട്. അങ്ങനെ ഒരാളെ പിന്തുണയ്ക്കുക ബുദ്ധിയല്ലെന്നും അത് യുഡിഎഫിന് ദോഷം ചെയ്യുമെന്നും ജോസ് കെ മാണി പക്ഷം ചൂണ്ടിക്കാട്ടി.
പിജെ ജോസഫിനൊപ്പം
കെഎം മാണി ജീവിച്ചിരിപ്പില്ലാത്തതിനാല്‍ ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്‍റെ പിന്തുടര്‍ച്ചക്കാരായ തങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ തര്‍ക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാവുമ്പോഴൊക്കെ പിജെ ജോസഫിനൊപ്പം നില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ഇനി അത് പറ്റില്ലെന്നും അവര്‍ ചൂട്ടിക്കാണിച്ചു.
കോണ്‍ഗ്രസ് വഴങ്ങിയില്ല
ഈ നിലപാടില്‍ നിന്നും കോണ്‍ഗ്രസ് പിന്നോട്ട് പോവുകയാണെങ്കില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ മാത്രമല്ല, തദ്ദേശ-നിയസഭാ സീറ്റുകള്‍ സംബന്ധിച്ചും ഇപ്പോഴെ ചര്‍ച്ച ചെയ്ത് ധാരണയില്‍ എത്താമെന്നും ജോസ് പക്ഷം നിര്‍ദ്ദേശിച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശത്തിന് മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങിയില്ല. ഇതോടെ ചര്‍ച്ച എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു.
നിലപാട് കടുപ്പിച്ചു
ഇതോടെ ജോസ് കെ മാണി വിഭാഗത്തിനെതിരെ കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചു. കരാര്‍ പ്രകാരം അവര്‍ പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കണമെന്ന് യുഡിഎഫ് കത്ത് നല്‍കി. മുന്നണിയിലെ ധാരണ പ്രകാരം കേരള കോണ്‍ഗ്രസിന് കിട്ടിയ 14 മാസത്തില്‍ ആദ്യത്തെ എട്ട് മാസം ജോസ് കെ മാണി പക്ഷത്തിനും 6 മാസം ജോസഫ് പക്ഷത്തിനും എന്നതായിരുന്നു ധാരണ.
കത്ത് നല്‍കിയത്
പ്രസിഡന്‍റ് പദവി രാജിവെച്ചതിന് ശേഷം മാത്രമെ അത്തരം കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുവെന്നാണ് കത്തില്‍ യുഡിഎഫ് വ്യക്തമാക്കിയത്. നിലപാട് കടുത്തതോടെ മുന്നണിയില്‍ കൊഴിഞ്ഞു പോക്കിന് സാധ്യതയുമേറി. യുഡിഎഫ് നേതാക്കള്‍ ഇടപെട്ടുണ്ടാക്കിയ ധാരണ പാലിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നണി കണ്‍വീനര്‍ ബെന്നി ബഹനാനാണ് ജോസ് കെ മാണിക്ക് കത്ത് നല്‍കിയത്.
ഒരു കരാറും ഇല്ല
ഇക്കാര്യത്തില്‍ ഇന് മറ്റ് ഉപാധികളെ കുറിച്ച് ചര്‍ച്ചയുണ്ടാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ രേഖാപരമായി ഒരു കരാറും ഇല്ലെന്നും അതിനാല്‍ തന്നെ രാജിക്കില്ലെന്നുമുള്ള ഉറച്ച നിലപാടില്‍ നില്‍ക്കുകയാണ് ജോസ് പക്ഷം. അതേസമയം, ധാരണ പാലിക്കുന്നില്ലെന്ന എന്ന് പറഞ്ഞാല്‍ അക്കാര്യത്തില്‍ എന്ത് ചെയ്യണം എന്ന് തീരുമാനം എടുക്കാനുള്ള ആര്‍ജ്ജവം യുഡിഎഫിന് ഉണ്ടാവണമെന്നാണ് ജോസഫ് പക്ഷം പ്രതികരിച്ചത്.
യോഗത്തില്‍ പങ്കെടുക്കില്ല
പ്രശ്നപരിഹാരം ഉണ്ടാകുന്നത് വരെ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസഫ് പക്ഷം. ഇതോടെയാണ് ജോസ് വിഭാഗത്തിന് കത്ത് നല്‍കാന്‍ യുഡിഎഫ് നേതൃത്വം നിര്‍ബന്ധിതരായത്. ജോസ് പക്ഷം രാജിവെച്ചില്ലെങ്കില്‍ ജോസഫ് പക്ഷം അവിശ്വാസം പ്രമേയവുമായി മുന്നോട്ട് വരും.
ഇടതുമുന്നണി പിന്തുണച്ചാല്‍
എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്‍റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള അംഗബലം ജോസഫ് വിഭാഗത്തിന് തനിച്ചില്ല. ഇതോടെ അവിശ്വാസത്തെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും. പക്ഷെ ജോസ് പക്ഷത്തെ ഇടതുമുന്നണി പിന്തുണച്ചാല്‍ പുറത്താക്കല്‍ നടക്കില്ല.
അംഗബലം
കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് എട്ടും ജോസ് പക്ഷത്തിന് നാലും ജോസഫ് പക്ഷത്തിന് രണ്ടും അംഗങ്ങളാണ് ഉള്ളത്. ഇടതുമുന്നണിക്ക് എഴും പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷത്തിന് ഒരു അംഗവും ഉണ്ട്. മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. യുഡിഎഫ് പരസ്യ നിലപാട് എടുത്ത സാഹചര്യത്തില്‍ അവിശ്വാസത്തെ പിന്തുണയ്ക്കാന്‍ അവര്‍ തയ്യാറാകുമെന്നാണ് ജോസഫ് പക്ഷം പ്രതീക്ഷിക്കുന്നത്.
സിപിഎം നിലപാട്
അവിശ്വാസ പ്രമേയം വന്നാല്‍ ജോസ് കെ മാണി വിഭാഗത്തെ പിന്തുണയ്ക്കുമെന്നാണ് സിപിഎം നിലപാട്. ഇടതുമുന്നണിയുടെ പിന്തുണ ലഭിച്ചാല്‍ ജോസ് പക്ഷത്തിന് 11 പേരുടെ വോട്ട് ലഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് അവര്‍ക്ക് തുടരാനും സാധിക്കും. ഇടത് പിന്തുണ നേടി യുഡിഎഫ് നീക്കത്തെ പരാജയപ്പെടുത്തിയാല്‍ അവര്‍ തുടര്‍ന്ന് യുഡിഎഫില്‍ കാണുമേയെന്നാണ് കണ്ടറിയേണ്ടത്.
കോൺഗ്രസിന് സുവർണാവസരം; മേഘാലയയിലും ബിജെപി ഭരണം വീഴും? കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് എൻപിപി അംഗങ്ങൾ