കേരളത്തിൽ ആരോഗ്യപ്രവർത്തകയ്ക്കും കൊവിഡ്! ഇതുവരെ 72460 പേര്‍ നിരീക്ഷണത്തിൽ!
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്ന് 14 പേര്‍ക്ക് പുതിയതായി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ കൊവിഡ് കേസുകളുടെ എണ്ണം 100 കടന്നു. 105 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുളളത്. ഇന്ന് കൊവിഡ് സ്ഥീരീകരിച്ചവരില്‍ ഒരു ആരോഗ്യപ്രവര്‍ത്തക കൂടി ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. 2 പേര്‍ കോഴിക്കോട് ഉളളവരും. 8 ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ ഖത്തറില്‍ നിന്നും മറ്റൊരാള്‍ ഇംഗ്ലണ്ടില്‍ നിന്നും വന്നവരാണ്. ബാക്കിയുളള മൂന്ന് പേര്‍ കൊറോണ രോഗികളുമായുളള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയേറ്റവരാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 72460 പേര്‍ നിരീക്ഷണത്തിലുണ്ട്. 71994 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലും 466 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുമാണ്. ഇന്ന് മാത്രം 164 പേരെ കൊവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 4516 സാംപിളുകളാണ് പുതുതായി പരിശോധനയ്ക്ക് അയച്ചിട്ടുളളത്. 3331 എണ്ണം രോഗബാധയില്ല എന്ന് കണ്ടെത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തില്‍ ലോക്ക് ഡൗണ്‍ ആദ്യമായാണ്. രോഗവ്യാപനം തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ ജനങ്ങള്‍ ഗൗരവത്തോടെ കാണുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണിന്റെ ഒന്നാം ദിവസമായ ഇന്ന് നിരവധി പേര്‍ അനാവശ്യ യാത്രകള്‍ നടത്തി. 5 പേരില്‍ കൂടുതല്‍ ആളുകള്‍ കൂടി നില്‍ക്കരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ വാഹനങ്ങളില്‍ പുറത്ത് പോകുന്നവര്‍ സത്യവാങ്മൂലം നല്‍കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സാധാരണ നിലയ്ക്ക് ഒരു യാത്രയും പാടില്ല. അത്യാവശ്യകാര്യങ്ങള്‍ക്ക് ഒഴികെയുളള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഓട്ടോറിക്ഷകളും ടാക്‌സികളും അടിയന്തര വൈദ്യസഹായത്തിനും അവശ്യ സര്‍വ്വീസുകള്‍ക്കും മാത്രമേ ഉപയോഗിക്കാവൂ എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മോഹൻലാലിന് കൊറോണക്കുരുക്ക്, 'വൈറസ് നശിക്കാൻ കയ്യടിയിലൂടെ മന്ത്രം', നടനെതിരെ കേസെടുത്തു!
'മോഹന്‍ലാല്‍ പറഞ്ഞതില്‍ വലിയ ആത്മീയ സത്യമുണ്ട്'; പിന്തുണയുമായി ശോഭാ സുരേന്ദ്രൻ!
കൊറോണ നിർദേശങ്ങൾ ലംഘിച്ചു: രോഗബാധിതരായ രണ്ട് പ്രവാസികളുടെ പാസ്പോർട്ട് റദ്ദാക്കും, സംഭവം കാസർഗോട്ട്