വീണ്ടും അങ്കത്തിനൊരുങ്ങി 'കളക്ടർ ബ്രോ'...? !!! വല്യ മൊതലാളിയെ കൊണ്ട് വിളിപ്പിച്ചത് ആര്... ?
ഉന്നതരുടെ അനധികൃത ഭൂമിയിലും റവന്യൂ റിക്കവറി നടപ്പിലാക്കുമെന്ന് കോഴിക്കോട് കളക്ടർ, സ്വാധീനിക്കാനായി ഇത് വഴി വരേണ്ടെന്നും മുന്നറിയിപ്പ്
കോഴിക്കോട്: എം കെ രാഘവന്‍ എംപിയും കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തും തമ്മില്‍ കുറച്ചുനാളായി ശീതയുദ്ധം നിലനില്‍ക്കുന്നുണ്ടല്ലോ. ഫേസ്ബുക്കിലൂടെയുള്ള ചെളിവാരി എറിയലും കുറ്റപ്പെടുത്തലുകളും പോസ്റ്റുകള്‍ക്കും ശേഷം, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇരുവരും. എന്നാല്‍ വീണ്ടും പ്രശ്‌നങ്ങള്‍ക്ക് തുടങ്ങുമോ എന്ന സംശയം തോന്നുന്നതാണ് 'കളക്ടര്‍ ബ്രോ' യുടെ ഫേസ്ബുക്ക് പോസ്റ്റ്.
''ശാന്തനാകൂ... വല്യമൊതലാളി പിണങ്ങരുത്, ഇനി വല്യ സായ്വനെ കൊണ്ട് വിളിപ്പിക്കരുത്, പ്ലീസ്...'' ഇതാണ് പുതിയ പോസ്റ്റ്. കോഴിക്കോട് കളക്ടര്‍ എന്ന ഔദ്യോഗിക പേജിലെ ഒരു പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ടാണ് എന്‍ പ്രശാന്ത് ഈ കമന്‌റ് ഇട്ടിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കോഴിക്കോട് ജില്ലയില്‍ റവന്യൂ റിക്കവറി നടപടികള്‍ നടക്കുകയാണ്. ഇതിന്‌റെ ഭാഗമായി കോടതി/സര്‍ക്കാര്‍ സ്‌റ്റേ ഉണ്ടെന്ന് പറഞ്ഞ് മാറ്റിവച്ച ചില പ്രബലരുടെ കോടിക്കണക്കിന് രൂപയുടെ ഭൂമിയുടെ രേഖ പരിശോധിയ്ക്കുകയും സറ്റേ ഇല്ലെന്ന് മനസ്സിലാക്കിയവയില്‍ ജപ്തി നടപടികള്‍ തുടങ്ങുകയും ചെയ്‌തെന്ന് കളക്ടര്‍ പറയുന്നു. ഇത്തരം വന്‍മരങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് ഉണ്ടെങ്കില്‍ ഫേസ്ബുക്കിലൂടെ അറിയിക്കാമെന്നും പോസ്റ്റില്‍ ഉണ്ട്.
നഗരത്തിലെ 'വന്‍മരങ്ങള്‍ക്ക്' നേരെ നടപടി തുടങ്ങിയപ്പോള്‍ അവര്‍ ഉന്നത സ്വാധീനം ഉപയോഗിച്ച് പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ ശ്രമിച്ചു എന്ന് വേണം മനസ്സിലാക്കാന്‍. രാഷ്ട്രീയ നേതാക്കളുടെയും മേല്‍ ഉദ്യോഗസ്ഥരുടെയും ഫോണ്‍ കോള്‍ കളക്ടര്‍ക്ക് വന്നിരിക്കാം.
ജില്ലാഭരണകൂടം പാവങ്ങള്‍ക്ക് ഒപ്പമാണെന്ന് എന്‍ പ്രശാന്ത് വ്യക്തമാക്കുന്നു. സാധാരണക്കാരുടെ ചെറുബാധ്യതകളും വിദ്യാഭ്യാസ ലോണുകളും ഒക്കെ റവന്യൂ റിക്കവറിക്ക് നിഷ്‌ക്കരുണം പാത്രമാകുമ്പോള്‍ കോടിക്കണക്കിന് രൂപ സര്‍ക്കാരിലേക്ക് അടയ്ക്കാതെ വലിയ പണക്കാരും സ്ഥാപനങ്ങളും ബുദ്ധി പൂര്‍വ്വം കളിക്കുന്ന കളി തകർക്കാനാണ് ജില്ലാഭരണകൂടത്തിന്‌റെ ശ്രമമെന്നും കോഴിക്കോട് കളക്ടര്‍ പറയുന്നു.
കളക്ടറുടെ നടപടികള്‍ക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ജനങ്ങള്‍. പ്രതിസന്ധികളില്‍ തളരരുതെന്നും എല്ലാത്തിനും ഒപ്പമുണ്ടെന്നും കാണിക്കുന്നതാണ് കമന്‌റുകള്‍.
കലക്ടറുടെ പോസ്റ്റിന് താഴെ ഒരാള്‍ ചോദിച്ച സംശയമാണ്, പണി കിട്ടിയോ എന്ന്.
കിട്ടി, കിട്ടി ഇപ്പോള്‍ ശീലമായെന്നാണ് എന്‍ പ്രശാന്തിന്‌റെ മറുപടി.
മാധ്യമങ്ങള്‍ നന്നായി ആഘോഷിച്ചതായിരുന്ന എം കെ രാഘവന് എം പിയുടെയും എന്‍ പ്രശാന്തിന്‌റെയും പോര്. ഫണ്ട് ചെലവഴിക്കാന്‍ കളക്ടര്‍ അനുവദിയ്ക്കുന്നില്ലെന്നായിരുന്ന എംപിയുടെ പരാതി. എന്നാല്‍ കളക്ടര്‍ മറുപടിയായി 'കുന്നംക്കുളത്തിന്‌റെ മാപ്പ്' ഇട്ടതോടെ പ്രശ്‌നം വഷളായി. രാഷ്ട്രീയ രംഗത്തെ ഉന്നതരും മുഖ്യമന്ത്രിയും ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
റവന്യൂ റിക്കവറികളില്‍ നിന്ന് പിന്മാറണമെന്ന് ഏത് പ്രമുഖനാണ് ആവശ്യപ്പെട്ടതെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടില്ല.