തോടന്നൂരിൽ സിപിഎം-ലീഗ് സംഘർഷം-നാലു സിപിഎം പ്രവർത്തകർ അറസ്റ്റിൽ; വീടിന് നേരെ അക്രമം,ബൈക്ക് തകർത്തു
വടകര: തിരുവള്ളൂർ പഞ്ചായത്തിലെ തോടന്നൂരിൽ സിപിഎം-മുസ്ലിം ലീഗ് സംഘർഷം.വീടിന് നേരെ അക്രമം,ബൈക്ക് തകർത്തു.ഞായറാഴ്ച രാത്രി തോടന്നൂർ ടൗണിൽ വെച്ച് സിപിഎം-ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.സംഘർഷത്തിൽ സിപിഎം പ്രവർത്തകനായ വരക്കൂൽ സുധീഷ്,മുസ്ലിം ലീഗ് പ്രവർത്തകനായ മുഹമ്മദ് എന്നിവർക്ക് മർദ്ദനമേറ്റു.ഇരുവരും വടകരയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. ഇതിന്റെ തുടർച്ചയായി ലീഗ് പ്രവർത്തകനായ തോടന്നൂരിലെ മഠത്തിൽ മുസ്തഫയുടെ വീടിനു നേരെയും,വാഹനങ്ങൾക്ക് നേരെയും അക്രമമുണ്ടായി.
വീടിന്റെ ജനൽ ചില്ലുകൾ തകർത്ത അക്രമികൾ വീട്ടു മുറ്റത്ത് നിർത്തിയിട്ട റോയൽ എൻഫീൽഡ് ബുള്ളറ്റും,ആക്ടിവ സ്കൂട്ടറും തകർത്തു.ഇതിനിടയിൽ ഇരു വിഭാഗവും സംഘടിച്ചതറിഞ് സ്ഥലത്തെത്തിയ വടകര പോലീസ് അക്രമികളോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും നിർദ്ദേശം വകവെക്കാത്ത നാലു സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു.മനയ്ക്കൽ മീത്തൽ വിനീഷ്(33),കുഞ്ഞിക്കണ്ടി നിജേഷ്(28),കുഞ്ഞിക്കണ്ടി ശരത്ത് ലാൽ(25),ചെറിയ പാലക്കൽ സുഭാഷ്(20)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.അക്രമം പടരാതിരിക്കാൻ സ്ഥലത്ത് ശക്തമായ പോലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്.തിരുവള്ളൂർ പഞ്ചായത്തിലെ തോടന്നൂരിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്നും,നാളേയും,മറ്റന്നാളുമായി തോടന്നൂർ,തിരുവള്ളൂർ,മാങ്ങാട് എന്നിവിടങ്ങളിൽ യോഗം വിളിച്ചു ചേർക്കാൻ സർവ്വകക്ഷി യോഗ തീരുമാനം.
ഇന്നലെ തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് എ.മോഹനൻ മാസ്റ്റർ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം.അക്രമ സംഭവങ്ങളെ അപലപിച്ച യോഗം പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു.യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.സി.പ്രേമചന്ദ്രൻ,ആർ.കെ.മുഹമ്മദ്,എം.സി.രാജൻ,ഗോപാലൻ മാസ്റ്റർ,മഠത്തിൽ ബാലകൃഷ്ണൻ,കെ.കെ.സുരേഷ്,മുണ്ടേരി ചന്ദ്രശേഖരൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എഫ്.എം.മുനീർ,പി.കെ.ബാലൻ,ആർ.കെ.ചന്ദ്രൻ,പി.എം.ബാലൻ എന്നിവർ പ്രസംഗിച്ചു.