'വവ്വാലിന്റെ സാന്നിദ്ധ്യമുള്ള തെങ്ങ്, പന എന്നിവയിൽ നിന്നുള്ള പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുത്': ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് വവ്വാലിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ നിന്നുള്ള തെങ്ങ്, പന എന്നിവയിൽ നിന്നുള്ള പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുത് എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നന്നായി വേവിച്ച ഇറച്ചി ഉപയോഗിക്കാം എന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി.
ശരീര സ്രവങ്ങളിലൂടെ രോഗം പടരും. രോഗ ലക്ഷണം ഇല്ലാത്തവരിൽ നിന്നും നിപ്പ മറ്റൊരാളിലേക്ക് പടരില്ല. കോഴിക്കോട് ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണം. ആവശ്യമില്ലാത്ത സാഹചര്യത്തിൽ ആശുപത്രി സന്ദർശനം ഒഴിവാക്കണം. വവ്വാൽ അല്ലാതെ മറ്റൊരു സസ്തനിയിൽ നിന്നും രോഗം പടരുന്നതായി കണ്ടെത്തിയിട്ടില്ല. രോഗം ലക്ഷണം ഉള്ള കുട്ടികളെ സ്കൂളിൽ വിടരുതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കോഴിക്കോട് ആശുപത്രിയിൽ നിപ്പ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് അറിയിപ്പ്. രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം. അതേസമയം കുറ്റ്യാടി മേഖലയിൽ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും ജാഗ്രത നിർദ്ദേശം നൽകി.
തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ പൊതുപരിപാടിക്ക് എത്തുന്നവർ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണം എന്ന് ജില്ല കളക്ടർ നിർദ്ദേശിച്ചു. കണ്ടയിൻമെന്റ് സോണിലോ അതിന് സമീപത്തോ ഉള്ളവർ വയനാട്ടിലെ ജോലിക്കാർ ആണെങ്കിൽ യാത്ര ഒഴിവാക്കണം എന്നും കളക്ടർ രേണുരാജ് അറിയിച്ചു.
നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആയി കേന്ദ്ര സംഘം കോഴിക്കോട് എത്തി. വ്യാഴാഴ്ച രാവിലെയാണ് ഇവർ കോഴിക്കോട് കളക്ടറേറ്റിൽ എത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഇവർ കളക്ടറുമായും ആരോഗ്യ ഉദ്യോഗസ്ഥരുമായും പ്രാഥമിക കൂടിക്കാഴ്ച നടത്തി. നിലവിൽ സംസ്ഥാനം സ്വീകരിച്ചിരിക്കുന്ന പ്രതിരോഝ നടപടികളിൽ കേന്ദ്ര സംഘം തൃപ്തരാണെന്നാണ് സൂചന.
അതേസമയം, ജില്ലയിൽ ഒരാൾക്കുകൂടി നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് അടുത്ത പത്ത് ദിവസത്തേക്ക് ആൾക്കൂട്ട പരിപാടികൾ നിർത്തിവെക്കണം എന്ന് ജില്ല കളക്ടർ അറിയിച്ചിരുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ നിപ്പ സ്ഥിരീകരിച്ച് 3 പേരാണ് ജില്ലയിൽ ചികിത്സയിൽ ഉള്ളത്. 18 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 11 പേരുടെ ഫലം വരാൻ ഉണ്ട്.












Click it and Unblock the Notifications