ട്രെയിൻ തീവെപ്പ്: അക്രമിയുടെ രേഖാചിത്രം തയ്യാർ, അക്രമിയുടെ ലക്ഷ്യം ഒരാൾ ആയിരുന്നില്ലെന്ന് ദൃക്സാക്ഷി
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ അക്രമിയുടെ രേഖാചിത്രം തയ്യാറാക്കി പോലീസ്. അക്രമിയെ നേരിട്ട് കണ്ട സാക്ഷിയായ റാസിഖിന്റെ സഹായത്തോടെയാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. പ്രതിയെ തൊട്ടടുത്ത് കണ്ടത് റാസിഖ് മാത്രമാണെന്ന് മറ്റ് യാത്രക്കാര്‍ പറയുന്നു. പ്രതിയുടേത് എന്ന് കരുതുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.
അക്രമിയുടെ മുഖം തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ധരിച്ച വസ്ത്രത്തിന്റെ കളറും രൂപവും ഉയരവും സിസിടിവിൽ കണ്ട ആളുമായി മാച്ച് ആകുന്നതായി തോന്നി. ചുവന്ന നിറത്തില്‍ ഡിസൈനുളള ഷര്‍ട്ട് ആയിരുന്നു അയാള്‍ ധരിച്ചിരുന്നത്. പോലീസ് ചോദിച്ചപ്പോഴും ഇത് തന്നെയാണ് പറഞ്ഞത് എന്ന് റാസിഖ് പറയുന്നു. താന്‍ കണ്ട സംഭവത്തെ കുറിച്ച് റാസിഖ് പറയുന്നത് ഇങ്ങനെയാണ്..

''അപരിചിതനായ ഒരാള്‍ കോറിഡോര്‍ വഴി ഡി 1 കോച്ചിലേക്ക് വന്നു. അയാളുടെ കയ്യില്‍ രണ്ട് കുപ്പി പെട്രോള്‍ ഉണ്ടായിരുന്നു. ഒരു കുപ്പിയുടെ മൂടി തുറന്ന് ആദ്യം തന്റെ മേലേക്ക് വീശി. മൂടി തുറക്കുന്നത് കണ്ടപ്പോള്‍ തന്നെ അപകടം മണത്തു. താന്‍ അയാളെ മറികടന്ന് കോറിഡോറിലേക്ക് ഓടി. തലയില്‍ കുറച്ച് പെട്രോളായി. മുടിയുടെ ഒരു ഭാഗം കത്തിപ്പോയി. അക്രമി ഏതെങ്കിലും ഒരു വ്യക്തിയെ ടാര്‍ജറ്റ് ചെയ്തതായി തോന്നിയില്ല. എല്ലാവരുടെ മേലേക്കും പെട്രോള്‍ ഒഴിക്കുകയായിരുന്നു''.
അക്രമി എന്തെങ്കിലും ശബ്ദം ഉണ്ടാക്കുകയോ ആരുമായും തര്‍ക്കിക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ഒന്നും ഉണ്ടായിട്ടില്ലെന്നും റാസിഖ് പറയുന്നു. ''അക്രമി പെട്രോള്‍ കുപ്പി തുറക്കുന്നത് കണ്ടപ്പോള്‍ കരുതിയത് ആത്മഹത്യയ്ക്കുളള ശ്രമം ആണെന്നാണ്. പെട്രോള്‍ ആണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി. ആത്മഹത്യ ആണെങ്കില്‍ കോച്ച് തന്നെ കത്തിപ്പോകും. പെട്രോള്‍ ആയത് കൊണ്ട് ഓടിരക്ഷപ്പെടുക എന്നൊരു വഴിയേ ഉളളൂ''. താന്‍ ഓടാന്‍ തുടങ്ങുമ്പോഴേക്കും ഇയാള്‍ പെട്രോള്‍ വീശിയെറിഞ്ഞുവെന്നും റാസിഖ് പറഞ്ഞു.

അക്രമി ഇതര സംസ്ഥാന തൊഴിലാളി ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് ഡിജിപി അനില്‍ കാന്ത് വ്യക്തമാക്കി. പ്രത്യേക സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയുടേത് എന്ന് കരുതുന്ന ബാഗില്‍ നിന്നും ലഭിച്ച വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. രണ്ട് മൊബൈല്‍, ടിഫിന്‍ ബോക്‌സ്, ഇംഗ്ലീഷിലും ഹിന്ദിയിലും ഉളള കുറിപ്പുകള്‍, തോര്‍ത്ത്, കണ്ണട, ഷര്‍ട്ട് അടക്കമുളളവയാണ് ബാഗില്‍ നിന്ന് ലഭിച്ചത്.
അതേസമയം ബാഗ് ട്രാക്കില്‍ ഉപേക്ഷിച്ചത് അന്വേഷണം വഴി തെറ്റിക്കാന്‍ വേണ്ടിയാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റ്, ഭീകരവാദ ബന്ധങ്ങളുണ്ടോ എന്നത് അടക്കമുളള കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഞായറാഴ്ച രാത്രി കോഴിക്കോട് ഏലത്തൂര്‍ വെച്ചാണ് ട്രെയിനിലെ അക്രമ സംഭവം ഉണ്ടായത്. രക്ഷപ്പെടാന്‍ വേണ്ടി ട്രെയിന് പുറത്തേക്ക് ചാടിയ മൂന്ന് പേര്‍ മരണപ്പെട്ടു. പരിക്കേറ്റ 9 പേര്‍ ചികിത്സയിലാണ്.












Click it and Unblock the Notifications