സംസ്ഥാന ബജറ്റ് നിരാശജനകം; കര്‍ഷകരെയും സാധാരണക്കാരെയും ദ്രോഹിക്കുന്ന ബജറ്റെന്ന് എംഎം ഹസൻ!
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് കര്‍ഷകരെയും സാധാരണക്കാരെയും ദ്രോഹിക്കുന്ന ബജറ്റാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സൻ. ബജറ്റ് നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ വലയുകയാണ്. അതിന് പ്രധാന കാരണമായ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവു വരുത്തുന്നതിന് പകരം ഭൂനികുതിയും സ്റ്റാമ്പ് ഡ്യൂട്ടിയും വര്‍ദ്ധിപ്പിച്ച് കര്‍ഷകരെയും സാധാരണക്കാരെയും ദ്രോഹിക്കുകയാണ് തോമസ് ഐസക് ബജറ്റിലൂടെ ചെയ്തിരിക്കുന്നതെന്ന് എം എം ഹസന്‍ കുറ്റപ്പെടുത്തി.
സുപ്രീം കോടതി വിധി അനുസരിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ രോഗികളുടെ പാക്കേജ് നടപ്പിലാക്കാന്‍ 483 കോടി കേന്ദ്രത്തോട് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ ഒരു രൂപ പോലും അനുവദിച്ചില്ല. എന്നാല്‍ സംസ്ഥാന ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ വെറും 50 കോടി രൂപ അനുവദിച്ച് എന്‍ഡോസള്‍ഫാന്‍ രോഗികളോട് ക്രൂരത കാട്ടുകയാണ് ചെയ്തതെന്ന് ഹസന്‍ കുറ്റപ്പെടുത്തി. കേരള സര്‍ക്കാര്‍ ഇന്ധന വിലയുടെ അധിക വരുമാനത്തില്‍ നിന്നും കുറവ് വരുത്താതിരിക്കുന്നത് ജനദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.