നിലവിലെ നേതൃത്വം തുടരുമോ? അപകടം മണത്ത് ഗ്രൂപ്പുകൾ..പടയൊരുക്കം
തിരുവനന്തപുരം; കെ പി സി സി പുനഃസംഘടന നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേതാക്കളെ പരിഗണിക്കാതെ ഏകപക്ഷീയമായിട്ടാണ് ഔദ്യഗിക നേതൃത്വത്തിന്റെ ഇടപെടലെന്നും സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടന ഒഴിവാക്കുന്നതാണ് അഭികാമ്യമെന്നും സോണിയയോട് ഉമ്മൻചാണ്ടി അറിയിച്ചിരുന്നു.
എന്നാൽ നിലവിലെ സാഹചര്യത്തിൽ പുനഃസംഘടന തടയേണ്ട സാഹചര്യം ഇല്ലെന്നാണ് ഹൈക്കമാന്റ് നിലപാട് അറിയിച്ചത്. അതേസമയം മുതിർന്ന നേതാക്കളെ കൂടി വിശ്വാസത്തിൽ എടുത്തുകൊണ്ടാകണം നിയമനം എന്ന് കെ പി സി സി നേതൃത്വത്തോട് നിർദ്ദേശിക്കുകയും ചെയ്തു.ഹൈക്കമാന്റ് ഉൾപ്പെടെ നിലപാട് വ്യക്തമാക്കിയിട്ടും പുനഃസംഘടനയ്ക്കെതിരായ കടുത്ത നിലപാടിൽ തുടരുകയാണ് ഗ്രൂപ്പ് നേതാക്കൾ.

സംഘടന തിരഞ്ഞെടുപ്പിനായുള്ള അംഗത്വം വിതരണം പൂർത്തിയാക്കുന്നതിന് മാർച്ച് 31 വരെ പുനഃസംഘട നടത്തുന്നതിൽ തടസമില്ലെന്നാണ് എ ഐ സി സി കഴിഞ്ഞ ദിവസം ഗ്രൂപ്പുകളോട് നിലപാട് വ്യക്തമാക്കിയത്. ഗ്രൂപ്പ് സമ്മർദ്ദങ്ങൾ അനുവദിക്കില്ലെന്നും നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഗ്രൂപ്പുകൾക്ക് തിരിച്ചടിച്ച നേരിട്ട സാഹചര്യത്തിൽ പുനഃസംഘടന വേഗത്തിലാക്കാനുള്ള ചർച്ചകൾ ഔദ്യോഗിക പക്ഷം ശക്തമാക്കിയിട്ടുണ്ട്.

കെ പി സി സി പുനഃസംഘടനയോടൊപ്പം ഡി സി സി പുനഃസംഘടനയും പൂർത്തിയാക്കാനാണ് നീക്കം. യുവാക്കളെ ഉൾപ്പെടുത്തി കൊണ്ട് 40 പേരെ സെക്രട്ടറിമാർ ആക്കാനാണ് ഇപ്പോൾ നേതൃത്വത്തിന്റെ ആലോചന. സംഘടന പ്രവർത്തനങ്ങളിൽ കെ പി സി സി ജനറൽ സെക്രട്ടറിമാരെ സഹായിക്കുന്നവരായിരിക്കും ഇവർ. എന്നാൽ ഈ നേതാക്കൾ നിർവ്വാഹക സമിതിയുടെ ഭാഗമല്ല.

അതിനിടെ പുനഃസംഘടനയുമായി മുന്നോട്ട് പോകാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കത്തിൽ ശക്തമായ എതിർപ്പുമായി തുടരുകയാണ് ഗ്രൂപ്പുകൾ. പുനഃസംഘടന പൂർത്തിയാക്കിയാൽ കാര്യങ്ങൾ കൈവിടുമെന്ന ഭയമാണ് നേതാക്കൾക്കുള്ളത്. നേരത്തേ തന്നെ കെ പി സി സി ജനറൽ സെക്രട്ടറിമാരേയും ഡി സി സി അധ്യക്ഷൻമാരേയും ഗ്രൂപ്പ് അതീതമായി കണ്ടെത്തിയതോടെ തന്നെ ഗ്രൂപ്പുകൾ ശക്തമായ എതിർപ്പുയർത്തിയിരന്നു.

ഡി സി സി അധ്യക്ഷ നിയമനത്തിൽ ഏകപക്ഷീയമായ നിയമനങ്ങളാണ് പുതിയ നേതൃത്വം നടത്തിയതെന്ന് ആരോപിച്ച പിന്നാലെ ഹൈക്കമാന്റ് വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതോടെ കെ പി സി സി പുനഃസംഘടനയിൽ നേതാക്കളുടെ അഭിപ്രായം തേടിയെങ്കിലും അവസാന നിമിഷം പേരുകൾ പലതും അട്ടിമറിക്കപ്പെട്ടു. അതേസമയം മുന്നോട്ടുള്ള നിയമനങ്ങളും പൂർത്തിയാകുന്നതോടെ പാർട്ടി പൂർണമായും ഔദ്യോഗിക പക്ഷത്തിന്റെ കൈപ്പിടിയിലാകും.

സംഘടന തിരഞ്ഞെടുപ്പ് സമയത്ത് സമവായത്തിന്റെ പേര് പറഞ്ഞത് നിലവിലെ നേതൃത്വം തുടരാനുള്ള സാധ്യതയാണ് ഗ്രൂപ്പുകളുടെ മറ്റൊരു ആശങ്ക. ഇത് കൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇപ്പോഴത്തെ എതിർപ്പുകൾ ഗ്രൂപ്പ് നേതാക്കൾ കടുപ്പിച്ചിരിക്കുന്നത്. അതിനിടെ സംഘടന തിരഞ്ഞെടുപ്പിൽ എന്ത് വിലകൊടുത്തും പുതിയ നേതൃത്വത്തിന് മറുപടി നൽകാനുള്ള ഒരുക്കത്തിലാണ് ഗ്രൂപ്പ് നേതാക്കൾ. സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രൂപ്പുകള്‍ സജീവമാക്കാന്‍ നേതാക്കള്‍ ഇതിനോടകം തന്നെ നേതാക്കൾ നിർദ്ദേശം നൽകി കഴിഞ്ഞു.

തിരഞ്ഞെടുപ്പിൽ ഐ , ഐ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി നീങ്ങാനാണ് ധാരണ ആയിരിക്കുന്നത്. ഒന്നിച്ച് നിന്നാല്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ഈ നേതാക്കളുടെ പ്രതീക്ഷ. അതേസമയം ആരാകും ഗ്രൂപ്പുകളുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെന്ന കാര്യത്തിൽ ഇതുവരെ ഗ്രൂപ്പുകൾ മനസു തുറന്നിട്ടില്ല.












Click it and Unblock the Notifications