കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അധികാരികളുടെ മാടമ്പിത്തരം അവസാനിപ്പിക്കണം : എസ്എഫ്ഐ
തിരുവനന്തപുരം: കേരളത്തിന്റെ നവീനമായ ചലച്ചിത്ര പാരമ്പര്യത്തിനും സർഗാത്മക വിനിമയങ്ങൾക്കും പുതിയ ദിശാബോധം നൽകേണ്ട കെ. ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന വിദ്യാർത്ഥിവിരുദ്ധ സമീപനങ്ങൾ ഗൗരവസ്വഭാവമുള്ളതാണെന്ന് എസ് എഫ് ഐ. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം മനുഷ്യാവകാശ ലംഘനങ്ങളാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അരങ്ങേറുന്നത്. യൂണിവേഴ്സിറ്റിയിലെ തൊഴിലാളികളെക്കൊണ്ട് വിടുപണി ചെയ്യിപ്പിക്കുകയും വിദ്യാർത്ഥികളെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്യുന്ന നിലപാടുകൾ അധികൃതരുടെ ഭാഗത്തുനിന്നും തുടർച്ചയായി ഉണ്ടാകുന്നുവെന്നത് പ്രതിഷേധാർഹവും പ്രതിരോധിക്കപ്പെടേണ്ടതുമാണെന്നും എസ് എഫ് ഐ പ്രസ്താവനയിൽ പറഞ്ഞു.

ൽ ആരോപണങ്ങൾ ഉയർന്നുവന്ന ഘട്ടം മുതൽ എസ്.എഫ്.ഐ ഈ വിഷയത്തിൽ നിരന്തരമായി ഇടപെടുകയും കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ സമരത്തിന് പൂർണമായ പിന്തുണ നൽകുകയും ചെയ്തിട്ടുള്ളതാണ്. സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പ്രതികാരനടപടികൾ സ്വീകരിക്കുകയും ജാതീയമായ അധിക്ഷേപങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാരിന്റെ അടിയന്തിരമായ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാവണമെന്നും കുറ്റക്കാർക്കെതിരെ കർശനനടപടികൾ സ്വീകരിക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു
വിഷയത്തിൽ സംവിധായകൻ ബിജുവും പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇൻസ്റ്റിറ്റ്യുട്ടിൽ നിന്നും വരുന്ന വാർത്തകളും ആരോപണങ്ങളും ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു . ജാതി വിവേചനം കുട്ടികളും ശുചീകരണ തൊഴിലാളികളും ഉൾപ്പെടെ നേരിട്ട് ആരോപിക്കുന്നു എന്നത് ഗുരുതരമായി കണക്കാക്കേണ്ടതാണ് . ഈ വിഷയത്തിൽ അടിയന്തിരമായി സർക്കാർ ഇടപെടേണ്ടതുണ്ട് . മറ്റേതെങ്കിലും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആണ് ഇങ്ങനെ ജാതി വിവേചന ആരോപണം ഉണ്ടായിരുന്നത് എങ്കിൽ കേരളത്തിലെ വിവിധ രാഷ്ട്രീയ കക്ഷികളും , വിദ്യാർത്ഥി പ്രസ്ഥാനങ്ങളും , പുരോഗമന നിലപാടുകാരും , സാംസ്കാരിക നായകരും ഒക്കെ ശക്തമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമായി രംഗത്ത് വന്നേനെ . ഇതിപ്പോൾ കേരളത്തിൽ ആയിപ്പോയില്ലേ ..
ഇൻസ്റ്റിറ്റൂട്ടിന്റെ തലപ്പത്ത് കുടുംബത്തിൽ പിറന്ന ആളുകൾ ആയത് കൊണ്ടും , ഇത് ജാതിരഹിത പുരോഗമന കേരളം ആയത് കൊണ്ടും ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ആരോപണങ്ങൾ ഒക്കെ വെറും ജാതി ഇരവാദം മാത്രമാണ് എന്ന നറേഷനിലേക്ക് സ്വാഭാവികമായും എത്തുകയാണല്ലോ . ഈ വിഷയത്തിൽ വലിയ പ്രതിഷേധങ്ങൾ ഒന്നും തന്നെ കേരളത്തിലെ രാഷ്ട്രീയ വിദ്യാർത്ഥി യുവജന സംഘടനകളിൽ നിന്നോ സാംസ്കാരിക നായകരിൽ നിന്നോ ഉണ്ടായിട്ടില്ല , ഉണ്ടാകാനാടിയുമില്ല . കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ തുടർച്ചയായ ജാതീയ വിവേചനത്തിന്റെ വാർത്തകളും , അവിടുത്തെ വിദ്യാർത്ഥി സമരവും അതിനോടുള്ള പൊതു സമൂഹ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിശബ്ദതയും ഒരു കാര്യം കൃത്യമായി അടയാളപ്പെടുത്തുന്നു . കേരളം വെറും ഒരു പു"രോഗ "മന " കേരളം മാത്രമാണ് .കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥികളോടും ശുചീകരണ തൊഴിലാളികളോടും ഐക്യദാർഢ്യം', സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications